കൊച്ചി: സൗരോര്‍ജ്ജ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാന്‍ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷന് ചട്ടങ്ങള്‍ പുറപ്പെടുവിച്ചു. ഉപഭോക്താക്കള്‍ക്കും ബോര്‍ഡിനും ആനുകൂല്യങ്ങള്‍ ലഭിക്കത്തക്കവിധമാണിത്. നിലവിലുളള സൗരോര്‍ജ്ജ പാനലുകള്‍ വൈദ്യുതി ശൃംഖലയുമായി ബന്ധപ്പെടാതെ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നവയാണ്. പകല്‍ ഉല്‍പ്പാദിപ്പിക്കുന്ന സൗരോര്‍ജ്ജം അപ്പോള്‍ ഉപയോഗിക്കും. ബാക്കി ബാറ്ററികളില്‍ സംഭരിക്കും.
ബാറ്ററിക്കു മാത്രം 60,000 രൂപയോളം ചെലവ് വരും. ബാറ്ററിയുടെ കാലാവധി പരമാവധി നാല് വര്‍ഷമാണ്. ബാറ്ററിക്കുവേണ്ടി മാത്രം പ്രതിവര്‍ഷം 15,000 രൂപ ചെലവ് വരും. ഒരു കിലോവാട്ട് ശേഷിയുളള സൗരോര്‍ജ്ജ പാനല്‍ ഒരു ദിവസം ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി അഞ്ച് യൂണിറ്റാണ്. സൂര്യപ്രകാശം കുറവുളള വര്‍ഷക്കാലത്ത് വൈദ്യുതി ഉല്‍പ്പാദനം വളരെ കുറഞ്ഞിരിക്കും. 300 ദിവസം മാത്രമേ കാര്യക്ഷമമായി വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ സാധിക്കൂ. ഒരു കിലോവാട്ട് ശേഷിയുളള സൗരോര്‍ജ്ജ പാനലില്‍ നിന്ന് ഒരു വര്‍ഷം ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി 1500 യൂണിറ്റ് മാത്രമാണ്. ഇതിനുവേണ്ടി ബാറ്ററിക്കു മാത്രം പ്രതിവര്‍ഷം 15,000 രൂപ ചെലവ് വരും. അതായത് ഒരു യൂണിറ്റ് സൗരോര്‍ജ്ജ വൈദ്യുതിക്ക് ബാറ്ററി ചെലവു മാത്രം 10 രൂപയാകും!!
പുതിയ ചട്ട പ്രകാരം ഉപഭോക്താവിന് സൗരോര്‍ജ്ജ പാനല്‍ സ്ഥാപിച്ച് വൈദ്യുതി വിതരണ ശൃംഖലയുമായി ബന്ധപ്പെടുത്തി പ്രവര്‍ത്തിപ്പിക്കാം. ഇതുമൂലം ബാറ്ററിയും അതിനു വേണ്ട ചെലവും പൂര്‍ണ്ണമായും ഒഴിവാക്കാം. അതായത് യൂണിറ്റൊന്നിന് 10 രൂപയോളം വില കുറയും. സൗരോര്‍ജ്ജ പാനലുകളുടെയും അനുബന്ധ ഉപകരണങ്ങളുടെയും വില കുറഞ്ഞു വരുകയാണ് . ഉപഭോക്താവ് തന്റെ പുരയിടത്തിലോ കെട്ടിടത്തിലോ ഉല്‍പ്പാദിപ്പിക്കുന്ന സൗരോര്‍ജ്ജ വൈദ്യുതി അദ്ദേഹത്തിന്റെ മറ്റു കെട്ടിടങ്ങളില്‍ ഉപയോഗിക്കാനുളള സൗകര്യവും പുതിയ ചട്ടത്തിലുണ്ട്. സ്വന്തം ഉപയോഗം കഴിച്ച് ബാക്കി വരുന്ന സൗരോര്‍ജ്ജം വിതരണ ശൃംഖലയിലേക്ക് നല്‍കാം.
അതുവഴി പകല്‍ ജലവൈദ്യുതി ഉല്‍പ്പാദനം കുറയ്ക്കും, പീക്ക് സമയത്ത് ജലവൈദ്യുതി ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാം. വിലകൂടിയ വൈദ്യുതി പുറമേനിന്ന് വാങ്ങുന്നതും കുറയ്ക്കാം. സംസ്ഥാനത്തെ പ്രസരണ വിതരണ നഷ്ടം 15 ശതമാനം ആണ്. ഉപഭോക്താവ് 100 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുമ്പോള്‍ ഉല്‍പ്പാദിപ്പിക്കേണ്ടത് 115 യൂണിറ്റാണ്. സൗരോര്‍ജ്ജ വൈദ്യുതി കെട്ടിടത്തിലോ പുരയിടത്തിലോ ഉല്‍പ്പാദിപ്പിച്ച് അവിടെ തന്നെ ഉപയോഗിക്കുന്നതുമൂലം, പ്രസരണ വിതരണ നഷ്ടത്തിലും കുറവുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: