കായംകുളം: ദേശീയപാതയില്‍ കരീലകുളങ്ങര പുത്തന്‍ റോഡിന് സമീപം തിങ്കളാഴ്ച രാത്രി 10.30ന് കണ്ടെയ്നര്‍ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ആറായി. ഒരു കുടുംബത്തില്‍പ്പെട്ടവരാണ് മരിച്ച അഞ്ചുപേരും. ആലപ്പുഴ വട്ടയാല്‍ വാര്‍ഡ് ചെമ്മാരപ്പള്ളിച്ചിറ തൈപ്പറമ്പില്‍ സേവ്യര്‍ (63), ഭാര്യ അലോഷ്യാമ്മ (54), മകന് ആന്റണി സേവ്യര്‍ (34), ഇയാളുടെ ഭാര്യ ടെല്‍മ (24) സഹോദരി വിമലയുടെ മക്കളായ അനൂപ് (10), അനൂഷ (അഞ്ച്) എന്നിവരാണു മരിച്ചത്.
സേവ്യറും, ആന്റണിയും കായംകുളം സര്‍ക്കാര്‍ ആശുപത്രിയിലും ആന്റണിയുടെ ഭാര്യ ടെല്‍മയും ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും അപകടദിവസം രാത്രി തന്നെ മരിച്ചിരുന്നു. അലോഷ്യാമ്മയും അനൂപും ഇന്നലെ പുലര്‍ച്ചെ നാലോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് മരിച്ചത്. അനൂഷ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ രാത്രിയാണ് മരിച്ചത്.
വിമല, ഭര്‍ത്താവ് വില്‍സണ്‍ എന്നിവര്‍ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ജൂണ്‍ 23നായിരുന്നു ആന്റണിയുടെയും ടെല്‍മയുടെയും വിവാഹം. കൊല്ലത്തെ ബന്ധുവീട്ടിലെ ചടങ്ങിന് ശേഷം മടങ്ങവെയാണ് അപകടം സംഭവിച്ചത്.
സേവ്യറും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ മുന്നിലുള്ള വാഹനം പെെട്ടന്ന് എതിര്‍ദിശയിലേക്ക് വെട്ടിച്ചപ്പോള്‍ എതിരെ വന്ന് കണ്ടെയ്നര്‍ ലോറിയില്‍ ഇവരുടെ വാഹനം ഇടിയ്ക്കുകയായിരുന്നു. ലോറി കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നും എന്നാല്‍ പരിശോധനയില്‍ കണ്ടെയ്നര്‍ ലോറി ഡ്രൈവറുടെ കുറ്റമല്ലെന്നു കണ്ടെത്തിയതിനാല്‍ ഡ്രൈവര്‍ക്കെതിരെ കേസ് എടുക്കില്ലെന്നും വാഹനം പരിശോധിച്ച ശേഷം വിട്ടുനല്‍കുമെന്നും കായംകുളം സിഐ: രാജപ്പന് റാവുത്തര്‍ പറഞ്ഞു. മൃതദേഹങ്ങള്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം ഇന്ന് ആലപ്പുഴ മൗണ്ട് കാര്‍മല്‍ കത്തീഡ്രലില്‍ നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: