കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മതേതരത്വത്തെ പറ്റി മുന്കേന്ദ്രപ്രതിരോധമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എ.കെ. ആന്റണി നടത്തിയ പ്രസ്താവന ദേശീയ രാഷ്ട്രീയത്തില്‍ ബിജെപിയാണ് ശരിയെന്ന് തെളിയിച്ചതായി ബിജെപി നേതാവ് എല്‍.കെ. അദ്വാനി പ്രതികരിച്ചു. മതേതരത്വ പ്രസ്താവന ആന്റണിയുടെ ഉള്ളില്‍നിന്നും പുറത്തുവന്നതാണ്. ഇത്തരം പ്രസ്താവനകളെ സ്വാഗതം ചെയ്യുകയാണ്. ലോക്സഭയിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട ബിജെപി എംപിമാര്‍ക്ക് ഹരിയാനയിലെ സൂരജ്കുണ്ഡില്‍ നല്കിയ പരിശീലന പരിപാടിയുടെ സമാപനത്തില്‍ മാര്‍ഗ്ഗനിര്‍ദ്ദേശം നല്കി പ്രസംഗിക്കുമ്പോഴാണ് ആന്റണിയുടെ പ്രസ്താവനയെപ്പറ്റി അദ്വാനി പരാമര്‍ശം നടത്തിയത്.
എല്ലാവര്ക്കും നീതി, ആരോടും പ്രീണനമില്ല, ആരോടും വിവേചനവുമില്ല; ഇതാണ് ബിജെപിയുടെ മതേതരത്വ കാഴ്ചപ്പാട്. ഈ കാഴ്ചപ്പാടാണ് ഇന്ത്യന്‍ സാഹചര്യങ്ങളില്‍ വിജയിച്ചതെന്ന് ലോക്സഭാ തെരഞ്ഞെടുപ്പ് വിജയം കാണിച്ചുതന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മതേതരത്വ നിലപാടുകള്‍ മതന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് വേണ്ടി മാത്രമായിരുന്നു ഉപയോഗിച്ചിരുന്നത്. അതുകൊണ്ടു തന്നെ ഭൂരിപക്ഷ വിഭാഗങ്ങളില്‍ നിന്നും കോണ്‍ഗ്രസ് പാര്‍ട്ടി അകന്നുപോവുകയും ചെയ്തു. ആന്റണി നടത്തിയ പ്രസ്താവനയോട് കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മാനസികമായി യോജിപ്പുണ്ട്. ഇത്തരം പ്രതികരണങ്ങള്‍ കോണ്‍ഗ്രസ് സ്വീകരിച്ചിരിക്കുന്ന മതേതരത്വ നിലപാടിന് മാറ്റമുണ്ടാക്കാന്‍ സഹായിക്കും.
ന്യൂനപക്ഷ മതവിഭാഗങ്ങള്‍ നരേന്ദ്രമോദി സര്‍ക്കാരിനെ നോക്കിക്കാണുന്ന രീതിക്ക് വലിയ മാറ്റമാണ് ഉണ്ടായിരിക്കുന്നത്. ആദ്യമായി ലോക്സഭയിലേക്കെത്തിയ പല ബിജെപി എംപിമാരുടേയും ലോക്സഭാ മണ്ഡലത്തില്‍ ബിജെപിക്കു ലഭിച്ച ന്യൂനപക്ഷ വോട്ടുകള്‍ വലിയ തോതില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള അനുകൂല ഘടകങ്ങളെ നിലനിര്‍ത്തി മുന്നോട്ടുപോകുന്നതിന് ബിജെപി എംപിമാര്‍ക്കും നേതൃത്വത്തിനും സാധിക്കണം.
രാജ്യത്തെ ജനങ്ങളുടെ പൊതുജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ന്യൂനപക്ഷ-ഭൂരിപക്ഷ വേര്‍തിരിവുകള്‍ ആവശ്യമില്ല. ഇത്തരം മതപരമായ വിഭജനങ്ങള്‍ മാറ്റിവെച്ചുകൊണ്ട് ജനങ്ങളുടെ അവകാശവും സ്വാതന്ത്ര്യവും സംരക്ഷിക്കുന്നതിനാണ് നാം ശ്രദ്ധിക്കേണ്ടത്, എല്‍.കെ. അദ്വാനി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: