ഇറ്റാനഗര്‍ : അരുണാചല്‍ പ്രദേശിലെ അതിര്‍ത്തിയില്‍ സമഗ്ര വികസനത്തിനായി ഏകീകൃത പാക്കേജ് അനുവദിക്കുമെന്ന് കേന്ദ്രധന- പ്രതിരോധ വകുപ്പ്മന്ത്രി അരുണ്‍ ജെയ്റ്റ്ലി. അരുണാചല്‍ മുഖ്യമന്ത്രി നബാം തുകിയുമായി നടത്തിയ കൂടിക്കാഴ്ചക്കിടയിലാണ് ഈ പ്രഖ്യാപനം. അതിര്‍ത്തി പ്രദേശങ്ങളിലെ വികസനത്തിനും നഗര പ്രദേശങ്ങളിലെ കുടിയേറ്റ നിയന്ത്രണത്തിനുമായി പ്രത്യേക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു.
അതിര്‍ത്തി പ്രദേശങ്ങളില്‍ പ്രത്യേക നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തും. റോഡുകള്‍ വികസിപ്പിക്കാന്‍ ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷനെ(ബിആര്‍ഒ) ചുമതലപ്പെടുത്തും. കൂടാതെ ഭരണകേന്ദ്രങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള സംവിധാനങ്ങള്‍ മെച്ചപ്പെടുത്തും, സംസ്ഥാന സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
സംസ്ഥാനത്തെ സാമ്പത്തികവസ്ഥ സംബന്ധിച്ചും ചര്‍ച്ച നടന്നു. പതിമൂന്നാമത് ധനകാര്യ കമ്മീഷന് ശുപാര്‍ശ ചെയ്തിട്ടുള്ള തുക ലഭ്യമാക്കുമെന്നും അരുണ്‍ ജെയ്റ്റ്ലി ഉറപ്പു നല്കി. കൂടാതെ മറ്റു വികസന പ്രവര്‍ത്തനങ്ങള്‍ക്കും ധനവകുപ്പിന്റെ സഹായസഹകരണങ്ങള്‍ ഉണ്ടാകുമെന്ന് വാഗ്ദാനം ചെയ്തു. പാര്‍ലമെന്റ് സമ്മേളനത്തിനുശേഷം മുതിര്‍ന്ന സേനാ ഉദ്യോഗസ്ഥനോടൊപ്പം അരുണാചല്‍ സന്ദര്‍ശിക്കുമെന്നും മന്ത്രി ജെയ്റ്റ്ലി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: