ന്യൂദല്‍ഹി: ഇന്ത്യ- ചൈന അതിര്‍ത്തി പ്രദേശത്ത് താമസിക്കുന്നവര്‍ക്ക് സൈനിക പരിശീലനം നല്കാന് കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നു. അതിര്‍ത്തിയില്‍ പെട്ടെന്നുണ്ടാകുന്ന ആക്രമണങ്ങളെ നിരീക്ഷിക്കുക, അത് തടയുക എന്നിവ ലക്ഷ്യമിട്ടാണ് പദ്ധതി. പരിശീലനം ലഭിക്കുന്നവര്‍ക്ക് സമാന്തര സൈനിക വിഭാഗത്തില്‍ പ്രവര്‍ത്തിക്കാനാവും. അതിര്‍ത്തി നിയമങ്ങള്‍ ചൈന തുടര്‍ച്ചയായി ലംഘിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്.
അതിര്‍ത്തിയില്‍ ഏതെങ്കിലും തരത്തിലുള്ള അടിയന്തര സന്ദര്‍ഭമുണ്ടായാല്‍ ക്രിയാത്മകമായി ഇടപെടാന്‍ സൈനിക പരിശീലനം ലഭിച്ചവര്‍ക്ക് സാധിക്കുമെന്ന് ആഭ്യന്തരമന്ത്രാലയ വൃത്തങ്ങള്‍ പറയുന്നു. അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ ഇവര്‍ക്ക് വീക്ഷിക്കാനും ഇതിലൂടെ അവസരം ലഭിക്കും. അതിര്‍ത്തിയില്‍ നിന്നും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവര്‍ക്ക് മാത്രമായിരിക്കും പരിശീലനം ലഭിക്കുക.
ലോകത്തിലെ മിക്ക രാജ്യങ്ങളും അതിര്‍ത്തി പ്രശ്നങ്ങളില്‍ പങ്കാളികളാകാന്‍ ജനങ്ങളെ പ്രത്സാഹിപ്പിക്കാറുണ്ട്, എന്നാല്‍ ഇന്ത്യ, അതിപ്രധാന വിഷയം എന്ന നിലയില്‍ ഇക്കാര്യങ്ങളില്‍ നിന്നും ജനങ്ങളെ അകറ്റി നിര്‍ത്തിയിരിക്കുകയാണെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ മുതിര്‍ന്ന വക്താവ് പറഞ്ഞു.
രാജ്യത്തിന്റെ ചില അതിര്‍ത്തി നയങ്ങളില്‍ ജനങ്ങള്‍ക്ക് കൂടുതല്‍ പങ്കാളിത്തം നല്‍കണമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു അടുത്തിടെ പറഞ്ഞിരുന്നു. അതിര്‍ത്തി പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും, അവിടം സന്ദര്‍ശിക്കുന്നതിനും കൂടുതല്‍ ജനങ്ങളെ പ്രത്സാഹിപ്പിക്കണമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
അതിര്‍ത്തി പ്രശ്നങ്ങളില്‍ ഇന്ത്യയിലെ സാധാരണ ജനങ്ങളെ പങ്കെടുപ്പിക്കരുതെന്നായിരുന്നു യുപിഎ സര്‍ക്കാരിന്റെ നയം. സൈനിക പരിശീലനത്തിനായി 5,000 കോടിരൂപയാണ് കേന്ദ്രസര്‍ക്കാര്‍ നീക്കിവെക്കുന്നത്.
1962-ലെ ഇന്ത്യ-ചൈന യുദ്ധത്തിനുശേഷമാണ് അതിര്‍ത്തിയിലെ ജനങ്ങള്‍ക്കുവേണ്ടി സൈനിക പരി ശീലനം എന്ന സമ്പ്രദായം ആരംഭിച്ചത്. സ്പെഷ്യല്‍ സര്‍വ്വീസ് ബ്യൂറോ എന്നറിയപ്പെട്ടിരുന്ന പരിശീലന പദ്ധതി, ഇപ്പോള്‍ സശസ്ത്ര സീമാ ബെല്‍ (എസ് എസ് ബി) എന്നാണ് അറിയപ്പെടുന്നത്. 2001-മുതല്‍ ഈ പരിശീലന പരിപാടി നിര്‍ത്തിവെച്ചിരിക്കുകയാണ്. എന്നാല്‍ ഇതിന് സമാനമായ പരിശീലനം ജമ്മുകാശ്മീര്‍ അതിര്‍ത്തിയിലെ സമീപവാസികള്‍ക്ക് നിലവില്‍ നല്‍കിവരുന്നുണ്ട്. സംസ്ഥാന പോലീസിന്റെയും സൈന്യത്തിന്റെയും സഹകരണത്തോടെയാണ് പരിശീലനം നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: