കാസര്‍കോട്: അനധികൃത മണല്‍കടത്ത് തടയുന്നതിനിടെ എഎസ്പിയെയും പോലീസുകാരെയും വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ നാലംഗസംഘം അറസ്റ്റില്‍. ഇവര്‍ സഞ്ചരിച്ച ടിപ്പര്‍ ലോറിയും കാറും പോലീസ് കസ്റ്റഡിയിലെടുത്തു.
സീതാംഗോളി മൂവാരിക്കണ്ടത്തെ കിച്ചാമണി സിദ്ദിഖ് എന്ന അബൂബക്കര്‍ സിദ്ദിഖ് (20), വിജയി (18), അബ്ദുള്‍ അസീസ് (23), അംഗടിനഗറിലെ ഫര്‍സീല്‍ അഹമ്മദ് (21) എന്നിവരെയാണ് കാസര്‍കോട് ഡിവൈഎസ്പി ടി.പി.രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. മണല്‍കടത്തിന് ഉപയോഗിച്ച ടിപ്പര്‍ ലോറിയും കെ.എല്‍ 14 എല്‍ 2312 സ്വിഫ്റ്റ് കാറുമാണ് കസ്റ്റഡിയിലെടുത്തത്. സിദ്ദിഖിന്റെ ഉടമസ്ഥതയിലുള്ള ലോറിയിലായിരുന്നു മണല്‍കടത്ത്. മൂന്ന് വര്‍ഷത്തോളമായി മണല്‍മാഫിയാ സംഘത്തിലുള്ള സിദ്ദിഖിന്റെ പേരില്‍ മണല്‍ കടത്തിന് നിരവധി കേസുകള്‍ നിലവിലുണ്ട്.
ജൂണ്‍ 29ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് എഎസ്പി ഡോ.ഹിമേന്ദ്രനാഥിനെയും സംഘത്തെയും മണല്‍മാഫിയ അപായപ്പെടുത്താന്‍ ശ്രമിച്ചത്. എഎസ്പി നാല് റൗണ്ട് വെടിയുതിര്‍ത്തെങ്കിലും ഇവര്‍ രക്ഷപ്പെടുകയായിരുന്നു. കര്‍ണാടകയില്‍ നിന്നും വന്‍തോതില്‍ കാസര്‍കോട് ജില്ലയിലേക്ക് മണല്‍കടത്ത് നടക്കുന്നതായി പരാതി വ്യാപകമായപ്പോഴാണ് ഹിമേന്ദ്രനാഥിന്റെ നേതൃത്വത്തില്‍ പോലീസ് പരിശോധനക്കിറങ്ങിയത്. പെര്‍ള ചെക്പോസ്റ്റിനടുത്ത് മണലുമായെത്തിയ ലോറിക്ക് കൈ കാണിച്ചുവെങ്കിലും നിര്‍ത്തിയില്ല. പോലീസ് പിന്തുടര്‍ന്നതോടെ ലോറി പോലീസ് വാഹനത്തിലിടിച്ച് അപായപ്പെടുത്താന്‍ ശ്രമം നടന്നു. ഈ സമയത്ത് ആത്മരക്ഷാര്‍ത്ഥം എഎസ്പി സര്‍വ്വീസ് റിവോള്‍വര്‍ ഉപയോഗിച്ച് ലോറിയുടെ ടയറിലേക്ക് നാല് റൗണ്ട് വെടിയുതിര്‍ക്കുകയായിരുന്നു. എന്നാല്‍ ഊടുവഴിയിലൂടെ കടന്ന മാഫിയാസംഘം മണല്‍ റോഡിലിറക്കി പോലീസ് വാഹനത്തെ തടഞ്ഞ് രക്ഷപ്പെട്ടു.
കാസര്‍കോട് സിഐ ടി.പി.ജേക്കബ്, സ്ക്വാഡ് അംഗങ്ങളായ പ്രദീപ്കുമാര്‍ ചവറ, സുനില്‍ എബ്രഹാം, സിനീഷ് സിറിയക്, പ്രകാശന് നീലേശ്വരം, ഷാജു, ശ്രീജിത്ത്, ശ്രീജിത്ത് കയ്യൂര്‍ എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: