വര്‍ധിച്ചുവരുന്ന മദ്യാസക്തി കേരളസമൂഹത്തിന് ഇന്ന് ഒരു ഭീഷണിയായി മാറിയ സാഹചര്യത്തില്‍ മദ്യത്തിന് 0.3 ശതമാനം സെസ് ചുമത്തുമെന്ന് എക്സൈസ് മന്ത്രി അറിയിച്ചിരിക്കുന്നു. എക്സൈസ് വകുപ്പ് ‘മദ്യവിമുക്ത കേരളം’ എന്ന ലക്ഷ്യം കൈവരിക്കുന്നതിലേക്കായി സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ്, നാഷണല്‍ സര്‍വീസ് സ്കീം (എന്‍എസ്എസ്), കുടുംബശ്രീ, റസിഡന്റ്സ് അസോസിയേഷനുകള്‍ എന്നിവയുടെ പങ്കാളിത്തം ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു. പക്ഷെ കേരളത്തിലെ തുറന്നുപ്രവര്‍ത്തിക്കുന്ന 323 ബാറുകളുടെ കാര്യത്തില്‍ നിലവാരം ഇല്ലാത്തവയുണ്ടെന്നും അവ അടച്ചുപൂട്ടണമെന്നും നിയമസഭാംഗങ്ങള്‍ തന്നെ ആവശ്യപ്പെടുന്നുണ്ട്.
കേരളം ഇന്ത്യയുടെ ‘മദ്യപ്രദേശം’ ആയിക്കൊണ്ടിരിക്കുകയാണെന്നും ഇവിടെയുള്ളവര്‍ മദ്യത്തില്‍ ആറാടുകയാണെന്നും കുട്ടികള്‍ ലഹരിസാധനങ്ങളുടെ ഉപയോഗത്തിലേക്ക് പോകുകയാണെന്നും ഇത് തടയണമെന്നുമുള്ള ആവശ്യവും ഉയരുന്നുണ്ട്. ആല്‍ക്കഹോള്‍ ആന്റ് ഡ്രഗ്സ് ഇന്ത്യ പറയുന്നത് 418 ബാറുകള്‍ പൂട്ടിയശേഷം കോര്‍പ്പറേഷന്റെ ഔട്ട്ലെറ്റുകളില് മദ്യവില്‍പ്പന കൂടി എന്നു പറയുന്നത് പച്ചക്കളള്ളമാണെന്നാണ്. ബാറുകള്‍ പൂട്ടിയശേഷം കോര്പ്പറേഷന് വരുമാനവര്‍ധന ഉണ്ടായിട്ടില്ലത്രേ. പക്ഷെ എക്സൈസ് വരുമാനം ഇപ്പോള്‍ 10,000 കോടി രൂപയായി. കോണ്‍ഗ്രസ് പറയുന്നത് ഘട്ടംഘട്ടമായി മദ്യോപയോഗം കുറച്ചുകൊണ്ടുവരുമെന്നാണ്. പക്ഷെ കേരളം ഇന്ന് ഇന്ത്യയില്‍ ഏറ്റവുമധികം മദ്യം ഉപയോഗിക്കുന്ന സംസ്ഥാനമാണ്. ഒന്‍പത് വയസുള്ള കുട്ടികള്‍ പോലും അച്ഛന് ഫ്രിഡ്ജില്വച്ചിരിക്കുന്ന മദ്യം വാട്ടര്‍ബോട്ടിലില്‍ ഒഴിച്ച് സ്കൂളില്‍ കൊണ്ടുപോയിത്തുടങ്ങി.
മദ്യോപയോഗമാണ് കേരളത്തെ ഇന്ത്യയുടെ ക്രിമിനല്‍ തലസ്ഥാനമാക്കി മാറ്റുന്നത്. മദ്യപാനികള്‍ ആരെ കൊന്നിട്ടും എവിടെ മോഷ്ടിച്ചും മദ്യം വാങ്ങാനുള്ള പൈസ സംഘടിപ്പിച്ച് മദ്യപിക്കും. കേരളത്തില്‍ വര്‍ധിച്ചുവരുന്ന റോഡപകടങ്ങള്‍ക്ക് കാരണം മദ്യപിച്ചുള്ള ഡ്രൈവിംഗാണ്. ഇന്ന് കേരളത്തില്‍ സ്ത്രീസുരക്ഷ അപ്രത്യക്ഷമാകുന്നതും ബലാല്സംഗങ്ങള്- കൊച്ചുകുട്ടികളുടെ ഉള്‍പ്പെടെ- നടത്തുന്നത് മദ്യപാനികളാണ്. ഏറ്റവുമധികം ഗാര്‍ഹികപീഡനം നടക്കുന്ന സംസ്ഥാനം കേരളമാണെന്ന ചീത്തപ്പേര് വരുത്തിവെച്ചത് മദ്യപിച്ചെത്തുന്ന ഭര്ത്താക്കന്മാര് നടത്തുന്ന ഗാര്‍ഹികപീഡനമാണ്. കുടുംബബന്ധങ്ങളുടെ പവിത്രത നഷ്ടപ്പെടുത്തുന്നതും മദ്യമാണ്. ഈ വിഷയം നിയമസഭയില്‍ ചര്‍ച്ചാവിഷയമായത് സ്വാഗതാര്‍ഹമാണ്. മദ്യമുതലാളിമാര്‍ രാഷ്ട്രീയക്കാരുടെ വരുമാനസ്രോതസ്സാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചെലവ് വഹിക്കുന്നവരാണ്. അവരുടെ അപ്രീതി സമ്പാദിക്കാന്‍ ഒരു രാഷ്ട്രീയക്കാരനും ധൈര്യപ്പെടാത്ത കാരണമാണ് കേരളം മദ്യകേരളമായി തുടരുന്നത്. ആഘോഷദിവസങ്ങള്‍ മദ്യമില്ലാതെ സങ്കല്പ്പിക്കാന് പോലും മലയാളിക്കാകുന്നില്ല. ഇപ്പോള്‍ വ്യാജമദ്യവും ഒരു വിപത്താണെന്ന് വൈപ്പിന്‍ മദ്യദുരന്തം നമ്മെ പഠിപ്പിക്കുന്നു. ബിവറേജസ് കോര്‍പ്പറേഷന്റെ ചില്ലറവില്‍പ്പനശാലകളുടെ എണ്ണം ഇനിയും കുറയ്ക്കണമെന്ന ടി.എന്‍. പ്രതാപന്റെ ആവശ്യം പരിഗണിക്കേണ്ടതാണ്. മദ്യവിപത്ത് ഗുരുതരമാണെന്നും സമൂഹം എങ്ങോട്ട് നീങ്ങുന്നുവെന്ന കാര്യത്തില്‍ കൂട്ടായ ചര്‍ച്ച അത്യാവശ്യമാണ്. മദ്യത്തിന്റെ കാര്യം വരുമ്പോള്‍ തൊഴിലാളികളുടെ കാര്യം പറയുന്നവരോട് ചോദിക്കാനുള്ളത് വേശ്യാവൃത്തി അനുവദിക്കാനും സംരക്ഷിക്കാനും സൗകര്യം ഒരുക്കുമോ എന്നാണ്.
സമ്പൂര്‍ണ മദ്യനിരോധനം പ്രായോഗികമല്ലെന്ന് തെളിഞ്ഞിരിക്കെ മദ്യപാനശീലം മലയാളിയില്നിന്നകറ്റാന് ആവശ്യമായ നടപടികള്‍ എന്തെന്നും മറ്റും ചര്‍ച്ചചെയ്യാന്‍ സര്‍ക്കാര്‍ ഒരു വിദഗ്ധസമിതിയെ നിയോഗിക്കേണ്ടതുണ്ട്. ബാറുകള്‍ പൂട്ടിയിട്ടും മദ്യോപയോഗം കുറയുന്നില്ലെന്ന് മന്ത്രിതന്നെ സമ്മതിക്കുന്നു. മദ്യനിരോധനം നിലനിന്നിരുന്ന കാലത്ത് കള്ളുഷാപ്പുകളില്‍ കള്ളില്‍ ചാരായം കലര്‍ത്തിയുള്ള വില്‍പ്പന വര്‍ധിച്ചിരുന്നു. അരിഷ്ടത്തിന്റെ മറവിലും മദ്യം രംഗത്തുവന്നു. ഇന്ത്യയുടെ ഭരണാധികാരിയായി വന്നാല്‍ കള്ളുഷാപ്പുകള്‍ അടപ്പിക്കുമെന്നും മദ്യനികുതി പാപത്തിന്റെ കൂലിയാണെന്നും ഗാന്ധിജി പറഞ്ഞിട്ടുണ്ട്. മദ്യത്തിനെതിരെ പ്ലീനം ചേര്‍ന്ന് നിലപാടെടുക്കാന്സിപിഎം ആര്‍ജവം കാട്ടി. പക്ഷെ കോണ്‍ഗ്രസിന്റെ ആവശ്യം ബിവറേജസിന് മുമ്പില്‍ ക്യൂനിര്‍ത്തി ജയില്പുള്ളികളെപ്പോലെ മദ്യപാനികളെ ബുദ്ധിമുട്ടിക്കരുതെന്നായിരുന്നു! എന്നാല്‍ മദ്യവിമുക്ത കേരളത്തിന്റെ സൃഷ്ടിക്ക് സര്‍ക്കാരിന്റെ പങ്ക് നിര്‍ണ്ണായകമാണെന്നും അടച്ചുപൂട്ടിയ ബാറുകള്‍ ഒരു സാഹചര്യത്തിലും തുറക്കാന്‍ അനുവദിക്കരുതെന്നുമുള്ള ആര്‍എസ്എസ് നിലപാട് തുറന്ന മനസോടെ സ്വാഗതം ചെയ്യപ്പെടേണ്ടതാണ്. മദ്യലഭ്യതയാണ് മദ്യപാനാസക്തി വര്‍ദ്ധിപ്പിക്കുന്നതെന്ന് ആര്‍എസ്എസ് ചൂണ്ടിക്കാട്ടുന്ന സുപ്രീം കോടതിയുടെ പരാമര്‍ശത്തിന് നേര്‍ക്ക് ആരും കണ്ണടക്കാന്‍ പാടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: