കോഴിക്കോട്: സര്‍ക്കാര്‍ അധീനതയിലുള്ള കെഎസ്എഫ്ഇ ഉള്‍പ്പടെ ധനകാര്യ സ്ഥാപനങ്ങള്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് വായ്പ നല്‍കാനും ജാമ്യം അംഗീകരിക്കാനും മടിക്കുന്നു. കോര്‍പ്പറേഷന്റെ ധനസ്ഥിതി മുന്‍നിര്‍ത്തി ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നുള്ള തിരിച്ചടവ് ശേഷി അപര്യാപ്തമെന്ന് വിലയിരുത്തിയാണ് ഈ സമീപനം.
കുട്ടികളുടെ പഠനാവശ്യം പോലുള്ള അത്യാവശ്യങ്ങള്‍ക്ക് പോലും ബാങ്കുകള്‍ വായ്പ നല്‍കുന്നില്ല. വായ്പക്ക് കെഎസ്ആര്‍ടിസി ജീവനക്കാര്‍ ജാമ്യം നില്ക്കുന്നതും സ്വീകരിക്കുന്നില്ല. പല കാരണങ്ങളും പറഞ്ഞാണ് ഇവരുടെ അപേക്ഷകരെ നിരുത്സാഹപ്പെടുത്തുന്നത്.
ജീവനക്കാര്‍ക്ക് എസ്ബിടി നല്‍കിയിരുന്ന ഒരു ലക്ഷം രൂപയുടെ വായ്പയും ഇപ്പോള്‍ പലയിടത്തും വൈകിപ്പിക്കുന്നതായും ആക്ഷേപമുണ്ട്. ജീവനക്കാര്‍ക്കുള്ള ശമ്പളം എസ്ബിടി വഴിയാണ്. മുമ്പൊക്കെ എസ്ബിടിയില്‍ വായ്പയ്ക്കുള്ള അപേക്ഷ നല്കിയാല് ഉടന്‍ അനുവദിക്കുമായിരുന്നു.
ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനിലെ സാമ്പത്തിക പ്രതിസന്ധി ജീവനക്കാരുടെ ശമ്പളത്തിലും ബാധിക്കുന്നതാണ് ബാങ്കുകളെ ഇപ്രകാരം ചിന്തിപ്പിക്കുന്നത്.
ഇതിന് പുറമെ മാനേജ്മെന്റിന്റെ ബോധപൂര്‍വ്വമായ നടപടിയും ജീവനക്കാര്‍ക്ക് ദോഷകരമാകുകയാണ്. ബാങ്കില്‍ വായ്പാവശ്യാര്ത്ഥം ശമ്പളസര്‍ട്ടിഫിക്കറ്റ് നല്കുമ്പോള് അധികൃതര്‍ ‘ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ ഉറപ്പ്’ വെട്ടിക്കളഞ്ഞാണ് നല്‍കുന്നത്. വായ്പ തുക ജീവനക്കാരന് അടച്ചിട്ടില്ലെങ്കില്‍, അയാളുടെ ശമ്പളത്തില്‍ നിന്ന് പിടിച്ച് വാങ്ങി ബാങ്കിന് നല്‍കാമെന്ന ഉറപ്പ് സാധാരണ തൊഴിലുടമ നല്‍കാറുണ്ട്. എന്നാല്‍ കരാറില്‍ ഈ ഭാഗം ഒഴിവാക്കിയാണ് കെഎസ്ആര്‍ടിസി മാനേജ്മെന്റ് ഇപ്പോള്‍ ശമ്പള സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. ഏറെ സാമൂഹ്യ-മാനുഷിക പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതാണ് ഈ സംഭവങ്ങള്‍.
എം. കെ. രമേഷ്കുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: