ആലപ്പുഴ: ഡിവൈഎഫ്ഐ ആലപ്പുഴ ഏരിയ നേതാവും നഗരസഭാ കൗണ്‍സിലറുമായ ഷാനവാസ് പീഡിപ്പിച്ചെന്ന് ആരോപിച്ച് വീട്ടമ്മ പോലീസില്‍ പരാതി നല്കി. നോര്‍ത്ത് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതിനെ തുടര്‍ന്ന് കൗണ്‍സിലര്‍ ഒളിവില്‍പ്പോയി.
നഗരസഭ ചാത്തനാട് വാര്‍ഡിലെ കൗണ്‍സിലറാണ് ഷാനവാസ്. ഇയാളുടെ വാര്‍ഡില്‍ താമസിക്കുന്ന വീട്ടമ്മയാണ് പരാതിക്കാരി. ഭര്‍ത്താവുമായി ചെറിയ അകല്‍ച്ചയിലായിരുന്ന വീട്ടമ്മയുടെ വീട്ടില്‍ പ്രശ്നം പരിഹരിക്കാന്‍ നേതാവ് ഇടയ്ക്കിടെ എത്തുമായിരുന്നു. ഭര്‍ത്താവുമായി രമ്യതയിലാണ് ഇപ്പോള്‍ ഇവര്‍ കഴിയുന്നത്. ഇതിനിടെയാണ് ഡിവൈഎഫ്ഐ നേതാവ് പീഡിപ്പിച്ചത്. പിന്നീട് വീണ്ടും താന്‍ വിളിക്കുന്നിടത്ത് വീട്ടമ്മ എത്തണമെന്ന് ആവശ്യപ്പെട്ട് നേതാവ് വീട്ടമ്മയെയും മകളെയും ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്. ഷാനവാസിനെതിരെ കേസെടുത്തിട്ടുണ്ടെന്നും ഇയാള്‍ ഒളിവിലാണെന്നും നോര്‍ത്ത് സിഐ പറഞ്ഞു. സിപിഎമ്മിനും ഡിവൈഎഫ്ഐക്കും ഇതുസംബന്ധിച്ച് വീട്ടമ്മയുടെ ഭര്‍ത്താവ് പരാതി നല്‍കിയെങ്കിലും ഒതുക്കിത്തീര്‍ക്കുകയായിരുന്നു.
എന്നാല്‍ അപഥസഞ്ചാരവുമായി ബന്ധപ്പെട്ട് നേതാക്കള്‍ക്കെതിരെ തുടര്‍ച്ചയായി ഉയരുന്ന പരാതികള്‍ ഒത്തുതീര്‍പ്പാക്കി പിടിച്ചുനില്‍ക്കാനാണ് ഡിവൈഎഫ്ഐ ശ്രമം. ഷാനവാസിനെതിരെ ഉയര്‍ന്ന പരാതിയെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ കഴിഞ്ഞദിവസം ഡിവൈഎഫ്ഐയുടെ കമ്മറ്റി വിളിച്ചുചേര്‍ത്തെങ്കിലും നടപടിയുണ്ടായില്ല.
ഈ നേതാവിനെതിരെയും സുഹൃത്തായ മറ്റൊരു നേതാവിനെതിരെയും ഇത്തരം നിരവധി പരാതികളാണ് പാര്‍ട്ടിക്കും ഡിവൈഎഫ്ഐ നേതൃത്വത്തിനും മുന്നിലുള്ളത്. നഗരത്തിലെ റിയല്‍ എസ്റ്റേറ്റ് മാഫിയയ്ക്കും ക്വട്ടേഷന്‍ സംഘങ്ങള്‍ക്കും നേതൃത്വം നല്‍കുന്നതും ഈ രണ്ടു നേതാക്കളാണ്. പകല്‍ ഡിവൈഎഫ്ഐയും രാത്രി മതതീവ്രവാദ പ്രസ്ഥാനത്തിലും പ്രവര്‍ത്തിക്കുന്ന ഏരിയാ നേതാവിനെതിരെ വ്യാപക പരാതികളുണ്ടെങ്കിലും നേതൃത്വം നടപടിയെടുക്കാന്‍ ഭയക്കുകയാണ്. സിപിഎമ്മിലെയും ഡിവൈഎഫ്ഐയിലെയും ചില ഉന്നത നേതാക്കളുടെ മറ്റു ഇടപാടുകള്‍ പുറത്തുവിടുമെന്നതാണ് ഭയത്തിന് കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: