ന്യൂദല്‍ഹി: ഉപയോഗശേഷം കളയാവുന്നതരം പുതപ്പുകളുള്ള രാജാധാനി ട്രെയിനുകള്‍, സ്വയം പ്രവര്‍ത്തിക്കുന്ന വാതിലുകളുള്ള ശതാബ്ദി ട്രെയിനുകള്‍, തീപിടുത്തം തടയാന്‍ മികച്ച ക്രമീകരണങ്ങളുള്ള പാസഞ്ചര്‍ ട്രെയിനുകള്‍, ആദ്യ റെയില്‍ ബജറ്റ് ഗംഭീരമാക്കുന്നതിനുള്ള ശ്രമത്തിലാണ് കേന്ദ്ര റെയില്‍മന്ത്രി സദാനന്ദഗൗഡ. യാത്രാ-ചരക്ക് കൂലി ഇനത്തില്‍ ലഭിക്കുന്ന 8000 കോടി രൂപയും റെയില്‍വേയുടെ ആധുനികവല്‍ക്കരണത്തിനായി മാറ്റിവയ്ക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
പാലുല്‍പ്പന്നങ്ങളുടെ കടത്തിനായി സംഭരണശേഷി കൂടിയ മില്‍ക്ക് വാനുകള്‍ ജൂലൈ 8ന് അവതരിപ്പിക്കുന്ന 2014-15 റെയില്‍ ബജറ്റില്‍ ഇടംപിടിക്കുമെന്നാണ് ലഭിക്കുന്ന വിവരം. നിലവിലെ 40,000 ലിറ്റര്‍ ശേഷിയുള്ളവയ്ക്ക് പകരം 44,600ലിറ്റര്‍ ശേഷിയുള്ള മില്‍ക്ക് വാനുകളാണ് ഉപയോഗിക്കുക. ഉരുക്ക് കടത്തുന്നതിനായുള്ള വാഗണുകളും മാറ്റും. നിലവിലെ വാഗണുകളില്‍ 2346 ടണ്‍ മാത്രമാണ് കയറ്റാനാവുന്നത്. ഇതിനുപകരം 3944 ടണ്ണിന്റെ സംഭരണശേഷിയുള്ള വാഗണുകള്‍ ഉപയോഗിക്കും. പാഴ്സലുകളുടെ നീക്കത്തിനായി കൂടുതല്‍ ശേഷിയുള്ള പാഴ്സല്‍ വാനുകളും ഇനി മുതല്‍ ഉപയോഗിക്കും.
യാത്രക്കാരുടെ സുരക്ഷിതത്വത്തിന് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള നടപടികള്‍ സദാനന്ദഗൗഡ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ട്രെയിനുകളിലെ വൃത്തിഹീനമായ അന്തരീക്ഷം അവസാനിപ്പിക്കുന്നതിനുള്ള നടപടികള്‍ ബജറ്റിലുണ്ടാകും. ഉപയോഗശേഷം കളയാവുന്ന പുതപ്പുകള്‍ ബാംഗ്ലൂര്‍ രാജധാനിയില്‍ റെയില്‍വേ ഇതിനകം ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്. നിരവധി ആളുകള്‍ ഉപയോഗിച്ച പുതപ്പുകളും മറ്റും വീണ്ടും വീണ്ടും യാത്രക്കാര്‍ക്ക് നല്കുന്ന റെയില്‍വേ നടപടിക്കെതിരെ നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു.
തയ്യലുകളില്ലാത്ത പോളിയസ്റ്റര്‍ ചേര്‍ന്ന ലിനന്‍ ആയിരിക്കും പുതപ്പുകളായി നല്‍കുന്നത്. യാത്രക്കാരുടെ പ്രതികരണങ്ങള്‍ വിലയിരുത്തിയ ശേഷം മറ്റു രാജധാനികളിലേക്കും ഈ സംവിധാനം വ്യാപിപ്പിക്കും.
സ്വയം പ്രവര്‍ത്തിക്കുന്ന വാതിലുകള്‍ ശതാബ്ദി ട്രെയിനുകള്‍ക്ക് പുറമേ എമുവിലും സബര്‍ബന്‍ ട്രെയിനുകളിലും ഏര്‍പ്പെടുത്താനും കേന്ദ്രറെയില്മന്ത്രാലയം ആലോചിക്കുന്നുണ്ട്.
ഉപ്പ് നീക്കത്തിനായി ഭാരംകുറഞ്ഞ വാഗണുകള്‍ ഉപയോഗിക്കാനുള്ള തീരുമാനവും റെയില്‍മന്ത്രാലയം ബജറ്റിലൂടെ പ്രഖ്യാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: