ശ്രീനഗര്‍: ജമ്മുകാശ്മീരിലെ നിയന്ത്രണരേഖ വഴി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാനുള്ള ഭീകരരുടെ ശ്രമം സൈന്യം പരാജയപ്പെടുത്തി. പൂഞ്ച് ജില്ലയിലെ മെന്താര്‍ സെക്ടറിലാണ് നുഴഞ്ഞുകയറ്റ ശ്രമം ഉണ്ടായത്. മേഖലയില്‍ സൈന്യവും ഭീകരരും തമ്മില്‍ നടന്ന ശക്തമായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു.
നുഴഞ്ഞു കയറിയവരുടെ കയ്യില്‍ ഉഗ്ര പ്രഹരശേഷിയുള്ള ആയുധങ്ങള്‍ ഉണ്ടായിരുന്നതായി സൈന്യം അറിയിച്ചു. ഇന്നു രാവിലെയാണ് സംഭവം. സൈന്യത്തിന്റെ കണ്ണുവെട്ടിച്ച് നിയന്ത്രണരേഖ മുറിച്ചു കടക്കാനായിരുന്നു ഇവരുടെ ശ്രമം. വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി ജമ്മുകശ്മീര്‍ സന്ദര്‍ശിക്കാനിരിക്കെയാണ് അതിര്‍ത്തിയില്‍ വീണ്ടും സംഘര്‍ഷമുണ്ടായത്.
താഴ്വരയിലെ ഉറിയില്‍ ജലവൈദ്യുത പദ്ധതി ഉദ്ഘാടനം ചെയ്യാനാണ് പ്രധാനമന്ത്രി മോദി വെള്ളിയാഴ്ച കശ്മീരിലെത്തുന്നത്. ഈ മാസം ആദ്യവും കഴിഞ്ഞ മാസം 27നും പാകിസ്ഥാന് ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്കു നേരെ വെടിവച്ചിരുന്നു. നിയന്ത്രണ രേഖയില്‍ പാക്സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത് പതിവായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: