ന്യൂദല്‍ഹി: എയര്‍ ഇന്ത്യ വിമാനത്തിലെ ബോംബ് ഭീഷണിയുമായി ബന്ധപ്പെട്ട കേസില്‍ സംശയിക്കപ്പെട്ട യാത്രക്കാരന് പ്രതീഷും യാത്രക്കാരി ടിജി തോമസും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് പരാതി നല്കി. രാവിലെ ന്യൂദല്‍ഹി കേരളഹൗസില്‍ എത്തിയാണ് രണ്ടുപേരും സിയാലിന്റെ ചെയര്മാന് കൂടിയായ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.
കേസില്‍ അനാവശ്യ നിയമനടപടികള്‍ ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ട്. യുവാവ് നിരപരാധിയാണെന്ന് ബോധ്യപ്പെട്ടതായി മുഖ്യമന്ത്രി അറിയിച്ചതായും പ്രതീഷ് പറഞ്ഞു. ദല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി ബാംഗ്ലൂരിലിറക്കിയ സംഭവത്തില്‍ ദല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്ത പ്രജീഷിനെ ചോദ്യംചെയ്യലിനു ശേഷം വിട്ടയച്ചിരുന്നു.
അതെസമയം സംഭവത്തില്‍ നെടുമ്പാശേരി പൊലീസ് എയര്‍ ഇന്ത്യയുടെ ഉദ്യോഗസ്ഥരില്‍ നിന്നു മൊഴിയെടുത്തു. എയര്‍ ഇന്ത്യയുടെ കസ്റ്റമര്‍കെയര്‍ ജീവനക്കാരായ ഷെബിന്‍, ഫെമി, വിമാനത്താവളത്തിലെ ടെര്‍മിനല്‍ മാനേജര്‍ ശ്യാം എന്നിവരില്‍ നിന്നാണ് സി.ഐ പി.രാജ്കുമാര് മൊഴിയെടുത്തത്.
രണ്ട് ദിവസം മുമ്പാണ് നെടുമ്പാശ്ശേരി വിമനത്താവളത്തില്‍ നിന്നും ദല്‍ഹിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനത്തില്‍ ബോംബ് ഭീഷണിയുണ്ടായത്. ഭീഷണിയെ തുടര്‍ന്ന് വിമാനം ബാംഗ്ലൂര്‍ വിമാനത്താവളത്തില്‍ അടിയന്തിരമായി ഇറക്കി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: