ന്യൂദല്‍ഹി: ലോക്സഭയിലെ ഔദ്യോഗിക പ്രതിപക്ഷ നേതൃപദവി ലഭിക്കുന്നതിനായി കോണ്‍ഗ്രസിന്റെ നെട്ടോട്ടം. കഴിഞ്ഞ നിരവധി ദിവസങ്ങളായി ബിജെപി നേതാക്കളെ രഹസ്യമായി ബന്ധപ്പെട്ട കോണ്‍ഗ്രസ് നേതൃത്വം ഇന്നലെ ലോക്സഭാ സ്പീക്കര്‍ സുമിത്രാ മഹാജനെ നേരില്‍ക്കണ്ട് പ്രതിപക്ഷ പദവി നല്‍കണമെന്ന ആവശ്യം ആവര്‍ത്തിച്ചു. ലോക്സഭയിലെ കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജ്ജുന ഖാര്‍ഗെയുടെ നേതൃത്വത്തിലുള്ള എംപിമാരുടെ സംഘമാണ് സ്പീക്കറെ കണ്ടത്.
തെരഞ്ഞെടുപ്പിനു മുമ്പുള്ള രാഷ്ട്രീയ സഖ്യങ്ങളെ ഒന്നായി കണ്ട് ഔദ്യോഗിക പ്രതിപക്ഷ പദവി അനുവദിക്കണമെന്നാണ് മല്ലാകാര്ജ്ജുന ഖാര്‍ഗെയുടെ ആവശ്യം. കോണ്‍ഗ്രസിനും സഖ്യകക്ഷികള്‍ക്കുമായി 57 സീറ്റാണ് ലോക്സഭയിലുള്ളത്. എന്നാല്‍ വിഷയത്തില്‍ നിയമം അനുസരിച്ചു മാത്രമേ പ്രവര്‍ത്തിക്കാനാവൂ എന്ന നിലപാടിലാണ് ലോക്സഭാ സ്പീക്കര്‍ സുമിത്ര മഹാജന്. ആകെയുള്ള അംഗങ്ങളുടെ പത്തു ശതമാനമെങ്കിലും അംഗങ്ങളുള്ള പാര്‍ട്ടിക്കു മാത്രമാണ് ഔദ്യോഗിക പ്രതിപക്ഷ പദവി നല്‍കേണ്ടത് എന്നാണ് നിയമം.
ലോക്സഭാ നടപടിക്രമങ്ങളുടെ റൂള്‍ ബുക്ക് പ്രകാരമുള്ള തീരുമാനം മാത്രമേ സ്വീകരിക്കൂ എന്ന് സ്പീക്കര്‍ കോണ്‍ഗ്രസ് പ്രതിനിധിസംഘത്തോട് വ്യക്തമാക്കിയതായാണ് സൂചന.
ഇതോടെ ഇത്തവണ ലോക്സഭയില്‍ ഔദ്യോഗിക പ്രതിപക്ഷ നേതാവ് ഉണ്ടാകില്ലെന്നുറപ്പായി. ജൂലൈ 7ന് സഭ സമ്മേളിക്കുന്നതിനു മുമ്പായി ഇക്കാര്യത്തില്‍ തീരുമാനം പ്രഖ്യാപിക്കുമെന്ന് സ്പീക്കറുടെ ഓഫീസ് അറിയിച്ചു. മുതിര്‍ന്ന എഐഎഡിഎംകെ നേതാവും മുന്‍കേന്ദ്രമന്ത്രിയുമായിരുന്ന എം.തമ്പിദുരൈ ആയിരിക്കും ലോക്സഭാ ഡപ്യൂട്ടി സ്പീക്കര്‍. എഐഎഡിഎംകെയ്ക്ക് ലോക്സഭയില്‍ 37 അംഗങ്ങളാണുള്ളത്.
1984ന് ശേഷം ഇതാദ്യമായാണ് ലോക്സഭയില്‍ ഔദ്യോഗിക പ്രതിപക്ഷ നേതാവ് ഇല്ലാതെ വരുന്നത്. ഇന്ദിരാഗാന്ധി വധത്തിനു ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ 543ല്‍ 404 സീറ്റുകള്‍ കോണ്‍ഗ്രസ് നേടിയപ്പോള്‍ 22 സീറ്റുകളുമായി സിപിഎമ്മായിരുന്നു പ്രതിപക്ഷ നിരയിലെ പ്രമുഖ പാര്‍ട്ടി. എന്നാല്‍ പിന്നീട് എല്ലാ ലോക്സഭകളിലും ശക്തമായ പ്രതിപക്ഷ സാന്നിധ്യം ഉണ്ടായിട്ടുണ്ട്.
മുഖ്യപ്രതിപക്ഷ നേതാവ് ഇല്ലാതെ വരുന്നതോടെ സിവിസി,ലോക്പാല്‍, മുഖ്യവിവരാവകാശ കമ്മീഷണര്‍ പദവികളിലേക്ക് യോഗ്യരായവരെ നിയമിക്കുന്ന സമിതിയിലും പ്രതിപക്ഷത്തിന് പങ്കുണ്ടാവില്ല.
ലോക്സഭയിലെ പ്രതിപക്ഷ നേതാവിനു പകരം രാജ്യസഭയിലെ പ്രതിപക്ഷ നേതാവിനെ സമിതിയില്‍ നിയോഗിക്കാമോ എന്നതു സംബന്ധിച്ച തര്‍ക്കം ഉടലെടുത്തിട്ടുണ്ട.
പ്രതികരിക്കാൻ ഇവിടെ എഴുതുക: