ന്യൂദല്‍ഹി: ഇറാഖില്‍ അകപ്പെട്ട മലയാളികള്‍ ഉള്‍പ്പെടെയുളളവരെ സുരക്ഷിതരായി നാട്ടില്‍ തിരിച്ചെത്തിക്കാന്‍ ഇന്ത്യന്‍ എംബസിയുമായി സഹകരിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്ര വിദേശ കാര്യ മന്ത്രാലയം ഉറപ്പു നല്‍കിയതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ദല്‍ഹിയില്‍ കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജുമായി ചര്‍ച്ച നടത്തിയ ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഇറാഖിലെ മലയാളികളുടെ സുരക്ഷ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായങ്ങള്‍ കേന്ദ്ര വിദേശ കാര്യ മന്ത്രിയെ നേരിട്ട് അറിയിച്ചിട്ടുണ്ട്. ഇറാഖിലെ തിക്രിത്തില്‍ അകപ്പെട്ട 46 മലയാളികളെ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറ്റാനും നാട്ടില്‍ തിരിച്ചെത്തിക്കാനുമുളള ശ്രമങ്ങള്‍ എത്രയും പെട്ടെന്ന് സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു.
ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് ഇക്കാര്യം കൈകാര്യം ചെയ്തു വരികയാണെന്നാണ് കേന്ദ്ര വിദേശകാര്യ മന്ത്രി നല്കിയ മറുപടി. പ്രത്യേക സാഹചര്യത്തില്‍ ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയില്ല. മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ മിതത്വം പാലിക്കണം. ഇന്ത്യക്കാരുടെ പ്രത്യേകിച്ച് മലയാളികളുടെ സുരക്ഷയാണ് ഏറ്റവും പ്രധാനപ്പെട്ടത്. റെഡ്ക്രോസുമായും മറ്റു ഏജന്‍സികളുമായും സഹകരിച്ച് ‘ക്ഷണവും വെളളവും ഉള്‍പ്പെടെയുളളവ പ്രശ്നബാധിത മേഖലകളിലെ മലയാളികള്‍ക്ക് എത്തിക്കാനുളള ശ്രമങ്ങള്‍ തുടരുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. യു.എന്‍ സഹായവും ഇക്കാര്യത്തില്‍ പ്രതീക്ഷിക്കുന്നുണ്ട്.
മുഖ്യമന്ത്രിയും മന്ത്രിമാരും കേന്ദ്ര വിദേശകാര്യ മന്ത്രിയെ രണ്ട് തവണ സന്ദര്‍ശിച്ച് ഇറാഖിലെ സ്ഥിതിഗതികള്‍ സംബന്ധിച്ച് ചര്‍ച്ച നടത്തി. ഇറാഖ് പ്രശ്നവുമായി ബന്ധപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജുമായി നടന്ന ചര്‍ച്ചയില്‍ ധനമന്ത്രി കെ. എം.മാണി, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, നഗര വികസന-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി മഞ്ഞളാംകുഴി അലി തുടങ്ങിയവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: