പാലാ: മീനച്ചില്‍ പഞ്ചായത്തിന് അനുവദിച്ച ആയുര്‍വേദ ആശുപത്രി ഇടമറ്റത്ത് തന്നെ സ്ഥാപിക്കാന്‍ തീരുമാനമായി. ആശുപത്രി പൈകയിലേക്ക് കൊണ്ടുപോകാന്‍ കേരള കേണ്‍ഗ്രസ് പാര്‍ട്ടി നടത്തിയ നീക്കം ഒടുവില്‍ പാര്‍ട്ടിലീഡറും മന്ത്രിയുമായ കെ.എം മാണി തന്നെ ഇടപെട്ട് ഒഴിവാക്കി. ഇതോടെ മീനച്ചില്‍ പഞ്ചായത്ത് ഭരണസമിതിയിലും പഞ്ചായത്തിലെ യുഡിഎഫിലും ഉടലെടുത്ത പ്രതിസന്ധികള്‍ക്ക് താല്‍ക്കാലിക പരിഹാരമായി.
പഞ്ചായത്തിന്റെ ഭരണസിരാകേന്ദ്രമായ ഇടമറ്റത്ത് ആയുര്‍വേദ ആശുപത്രി സ്ഥാപിക്കാന്‍ പഞ്ചായത്ത് ഭരണസമിതി എടുത്ത തീരുമാനത്തിനെതിരെ കേരള കോണ്‍ഗ്രസ് രംഗത്ത് വന്നതാണ് വിവാദങ്ങള്‍ക്ക് ഇടയാക്കിയത്. മൂന്നാംവാര്‍ഡായ ഇടമറ്റത്തിന്റെ പ്രതിനിധി ബിജെപി അംഗമായതാണ് കേരള കോണ്‍ഗ്രസ്സിന്റെ എതിര്‍പ്പിന് കാരണം. ഉദ്ഘാടനം നിശ്ചയിച്ച ശേഷവും ആശുപത്രി ഇവിടെ നിന്ന് മാറ്റാന്‍ നടത്തിയ നീക്കത്തിനെതിരെ ബിജെപി ശക്തമായി രംഗത്ത് വന്നിരുന്നു. മൂന്നാംവാര്‍ഡ് ഉള്‍പ്പെടെ ആറ് വാര്‍ഡുകളിലെ ഗാമസഭകള് ആശുപത്രി മാറ്റാനുള്ള നീക്കത്തിനെതിരെ രംഗത്തുവന്നതോടെയാണ് ജനവികാരം മനസ്സിലാക്കി കെ.എം മാണി തന്നെ പ്രശ്നപരിഹാരത്തിന് രംഗത്തെത്തിയത്. പ്രശ്നത്തില്‍ ബിജെപി എടുത്ത നിലപാടിനെ പഞ്ചായത്തിന്റെ ഭൂരിഭാഗം വാര്‍ഡുകളും സ്വാഗതം ചെയ്തതോടെ കേരള കോണ്‍ഗ്രസ് പ്രശ്നത്തില്‍ നിന്നും പിന്മാറുകയായിരുന്നു. ആശുപത്രി പ്രശ്നം മുന്നില്‍ നിര്‍ത്തി കോണ്‍ഗ്രസുകാരനായ പഞ്ചായത്ത് പ്രസിഡന്റിനെ താഴെയിറക്കാനുള്ള ശ്രമമായിരുന്നു കേരള കോണ്‍ഗ്രസ്സിന്റേത്. ആശുപത്രിക്കായി മറ്റൊരു കെട്ടിടം കണ്ടെത്താനുള്ള തീരുമാനമാണ് അവസാനമുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: