റിയോ ഡി ജനീറോ: ഇരുപതാമത് ലോകകപ്പ് അതിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുന്നു. ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കും. 32 ടീമുകളുമായി തുടങ്ങിയ ചാമ്പ്യന്‍ഷിപ്പില്‍ ഇനി ബാക്കിയുള്ളത് എട്ട് ടീമുകള്‍ മാത്രം. യൂറോപ്പില്‍ നിന്ന് നാല്, ലാറ്റിനമേരിക്കയില്‍ നിന്ന് മൂന്ന്, കോണ്‍കാകാഫ് മേഖലയില്‍ നിന്ന് ഒന്ന്. പ്രാഥമിക റൗണ്ടിലെ എട്ട് ഗ്രൂപ്പുകളില്‍നിന്ന് ജേതാക്കളായവര്‍തന്നെയാണ് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് യോഗ്യത നേടിയിരിക്കുന്നതെന്ന് സവിശേഷതയും ഇത്തവണത്തെ ലോകകപ്പിനുണ്ട്.
ലാറ്റിനമേരിക്കന്‍ മേഖലയില്‍ നിന്ന് ആതിഥേയരായ ബ്രസീല്‍, അര്‍ജന്റീന, കൊളംബിയ, യൂറോപ്പില്‍ നിന്ന് നിലവിലെ റണ്ണേഴ്സപ്പായ ഹോളണ്ട്, ബെല്‍ജിയം, മുന്‍ ചാമ്പ്യന്മാരായ ഫ്രാന്‍സ്, ജര്‍മ്മനി, കോണ്‍കാകാഫ് മേഖലയില്‍ നിന്ന് കോസ്റ്ററിക്ക എന്നിവരാണ് ക്വാര്‍ട്ടറില്‍ പ്രവേശിച്ചിരിക്കുന്നത്. ഈ എട്ട് ടീമുകളില്‍ ആര് തുടര്‍ച്ചയായ മൂന്ന് മത്സങ്ങള്‍ വിജയിച്ചാലും ലോകകിരീടത്തില്‍ അവര്‍ക്ക് മുത്തമിടാം. ഇന്നത്തെ ആദ്യ മത്സരത്തില്‍ രണ്ട് മുന്‍ ലോകചാമ്പ്യന്മാരാണ് ഏറ്റുമുട്ടുന്നത്. 1990ലെ ചാമ്പ്യന്മാരായ ജര്‍മ്മനി 1998ലെ ചാമ്പ്യന്മാരായ ഫ്രാന്‍സുമായാണ് ചരിത്രപ്രസിദ്ധമായ മാരക്കാന സ്റ്റേഡിയത്തില്‍ ഏറ്റുമുട്ടുന്നത്. ഇന്ത്യന്‍ സമയം രാത്രി 9.30ന് കിക്കോഫ്.
ശനിയാഴ്ച പുലര്‍ച്ചെ 1.30ന് ആതിഥേയരാ ബ്രസീല്‍ കൊളംബിയയെയും രാത്രി 9.30ന് അര്‍ജന്റീന ബെല്‍ജിയത്തെയും ഞായറാഴ്ച പുലര്‍ച്ചെ 1.30ന്ഹോളണ്ട് കോസ്റ്ററിക്കയെയും നേരിടും. തുടര്‍ന്ന് മൂന്ന് ദിവസം കളിയില്ല. 9, 10 തീയതികളില്‍ സെമിഫൈനല്‍. 13ന് ഫൈനലും അരങ്ങേറുന്നതോടെ ലോകകപ്പിന്റെ ഇരുപതാമത് എഡിഷന് തിരശ്ശീല വീഴും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: