ന്യൂദല്‍ഹി: സുനന്ദ പുഷ്ക്കറിന്റെ അസ്വാഭാവിക മരണം സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചേക്കും. കേന്ദ്രആഭ്യന്തരമന്ത്രി രാജ്നാഥ്സിങ് ദല്‍ഹി പോലീസ് കമ്മീഷണര്‍ ബി.എസ്. ബാസിയെ വിളിച്ചുവരുത്തി അന്വേഷണ പുരോഗതി ആരാഞ്ഞതിനു പിന്നാലെയാണ് കേസ് സിബിഐക്ക് വിടുന്നതിനെപ്പറ്റി കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്. സുനന്ദ പുഷ്ക്കറിന്റെ അടുത്ത ബന്ധുവായ അശോക് കുമാര്‍ ഭട്ടും ബിജെപിയും കേസ് സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
കേസില്‍ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമി പ്രധാനമന്ത്രിക്ക് കത്തയച്ചു. സിബിഐ അന്വേഷണം പ്രഖ്യാപിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും സ്വാമി പറഞ്ഞു. സുനന്ദയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് തിരുത്താന്‍ ശശി തരൂരും കേന്ദ്രആരോഗ്യമന്ത്രി ഗുലാംനബിആസാദും തനിക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന വെളിപ്പെടുത്തല്‍ എയിംസിലെ ഫോറന്‍സിക് വിഭാഗം മേധാവി ഡോ. സുധീര്‍ ഗുപ്ത ഇന്നലെയും ആവര്‍ത്തിച്ചു.
അഞ്ചുമാസമായി ദല്‍ഹി പോലീസ് നടത്തുന്ന അന്വേഷണം എങ്ങുമെത്തിയിട്ടില്ല. ഇക്കാര്യത്തിലുള്ള അതൃപ്തി കേന്ദ്രആഭ്യന്തരമന്ത്രാലയം ദല്‍ഹിപോലീസ് കമ്മീഷണറെ അറിയിച്ചു. ഫോറന്‍സിക് പരിശോധനാ ഫലത്തില്‍ വ്യക്തമായ വിവരങ്ങളില്ലാത്തതാണ് പ്രധാന പ്രശ്നമെന്ന് കമ്മീഷണര്‍ മന്ത്രിയെ ധരിപ്പിച്ചു. ഇതോടെയാണ് കേസ് സിബിഐക്ക് വിടാന്‍ ധാരണയായിരിക്കുന്നത്.
അതിനിടെ സുനന്ദ പുഷ്ക്കറിന്റെ കൊലപാതകികളെ ശശി തരൂരിന് വ്യക്തമായും അറിയാമെന്ന് സുബ്രഹ്മണ്യന് സ്വാമി പറഞ്ഞു. കൊന്നത് ശശി തരൂരല്ലെന്നും കൊന്നവരെ തരൂരിന് തീര്‍ച്ചയായും അറിയാമെന്നും പറഞ്ഞ സ്വാമി ഐപിഎല്‍ കള്ളപ്പണ വിവാദവുമായി ബന്ധപ്പെട്ട് സുനന്ദയ്ക്ക് നിരവധി വിവരങ്ങള്‍ അറിയാമായിരുന്നെന്നും കൂട്ടിച്ചേര്‍ത്തു.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് തിരുത്തിയിട്ടില്ലെന്നും ഡോക്ടര്‍മാരുടെ മേല്‍ സമ്മര്ദ്ദങ്ങളില്ലായിരുന്നെന്നും പറഞ്ഞ് പത്രസമ്മേളനം നടത്തിയ എയിംസ് അധികൃതരുടെ നടപടിക്കെതിരെയാണ് ഡോ.സുധീര്‍ ഗുപ്ത രംഗത്തെത്തിയത്. തനിക്കുമേല്‍ സമ്മര്ദ്ദങ്ങളില്ലായിരുന്നെന്ന് എയിംസ് അധികൃതര്‍ക്ക് എങ്ങനെ പറയാനാവുമെന്നും തന്റെ വെളിപ്പെടുത്തലിനു പിന്നാലെ ധൃതിപിടിച്ച് എയിംസ് അധികൃതര്‍ പത്രസമ്മേളനം നടത്തിയത് സംശയകരമാണെന്നും സുധീര്‍ ഗുപ്ത പറഞ്ഞു. സുനന്ദ പുഷ്കറിന്റെ പോസ്റ്റ്മോര്‍ട്ടവുമായി ബന്ധപ്പെട്ടു ശശി തരൂരിനെതിരായ ആരോപണങ്ങളില്‍ സ്വന്തം നിലപാടുമായി മുന്നോട്ടുപോകുമെന്നും സുനന്ദയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ധാര്‍മികതയ്ക്കു വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും സുധീര്‍ ഗുപ്ത വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: