കൊച്ചി: പശ്ചിമഘട്ട സംരക്ഷണത്തിനുള്ള ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ടില്‍ ആശങ്കപ്പെടാനൊന്നുമില്ലെന്ന് മുന്‍ എം.പിയും കോണ്‍ഗ്രസ് നേതാവുമായ പി.ടി തോമസ്. ഇക്കാര്യം ജനങ്ങളെ അറിയിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എറണാകുളം മംഗളവനം പക്ഷിസങ്കേതത്തില്‍ വനം വകുപ്പും,നെഹ്റു യുവ കേന്ദ്രയും ചേര്‍ന്ന് വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച പെരുമഴക്കാലം പരിസ്ഥിതി ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പശ്ചിമഘട്ടം നേരിടുന്ന പ്രതിസന്ധിക്ക് ഏറ്റവും വലിയ സമാശ്വാസം ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ടാണ്. ഈ റിപ്പോര്‍ട്ട് കര്‍ഷകര്‍ക്ക് പ്രയോജനപ്രദമാണ് .സ്വാഗതാര്‍ഹമായ റിപ്പോര്‍ട്ടിനെതിരെ ആത്മീയ നേതൃത്വത്തിലെ ചിലര്‍ രംഗത്ത് വന്നത് ഞെട്ടിക്കുന്നു. കര്‍ഷകര്‍ കുടിയിറക്കപ്പെടുമെന്ന തെറ്റായ പ്രചരണം നടക്കുമ്പോള്‍ ഇതിനെതിരെ യുവ തലമുറ രംഗത്ത് വരണമെന്നും പി.ടി തോമസ് പറഞ്ഞു.
ചടങ്ങില്‍ കൊച്ചി നഗരസഭ ഡെപ്യൂട്ടി മേയര്‍ ബി.ഭദ്ര ,നെഹ്റു യുവകേന്ദ്ര ജില്ലാ യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ ജയിന് ജോര്‍ജ്ജ് എന്നിവര്‍ പങ്കെടുത്തു .പെരുമഴക്കാലം പരിസ്ഥിതി ക്യാമ്പിന്റെ ഭാഗമായി ‘ജൈവ വൈവിധ്യ സംരക്ഷണം‘ എന്ന വിഷയത്തില്‍ റിട്ടയേര്‍ഡ് ഡി.എഫ്.ഒ എം.ഐ വര്‍ഗീസ് ക്ലാസ് നയിച്ചു.ഗ്രൂപ്പ് ചര്‍ച്ചകളും സാഹിത്യ സംഗമവും ക്യാമ്പിന്റെ ഭാഗമായി നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: