480. കൈടഭാരീഃ – കൈടഭന്‍ എന്ന അസുരന്റെ ശത്രു. ഭഗവാന്റെ കര്‍ണമലത്തില്‍ നിന്നുണ്ടായ മധു, കൈടഭന്‍ എന്ന അസുരന്മാരെക്കുറിച്ച് മുന്‍ നാമത്തിന്റെ വ്യാഖ്യാനത്തില്‍ പറഞ്ഞു. കൈടഭനെ വധിച്ച ഭഗവാനെ കൈടഭന്റെ ശത്രുവായി സ്തുതിക്കുന്നു.
481. മന്ത്രജ്ഞഃ – മന്ത്രം അറിയുന്നവന്. വിഷ്ണുസഹസ്രനാമം വിഷ്ണുഭഗവാനെ മന്ത്രരൂപിയായി സ്തുതിക്കുന്നു. 280-ാം നാമം നോക്കുക. പ്രകൃതിശക്തികളെയും ദേവശക്തികളെയും സ്വാധീനിക്കാന്‍ കഴിവുള്ള അക്ഷരമോ അക്ഷരസമൂഹമോ ആണ് മന്ത്രം. പ്രപഞ്ചം പലതരത്തിലുള്ള ശബ്ദതരംഗങ്ങളുടെ സംഘാതമാകയാല് വേണ്ടവിധത്തില്‍ ഉച്ചരിക്കപ്പെടുന്ന ശബ്ദങ്ങള്‍ക്ക് പ്രപഞ്ചപ്രവര്ത്തനത്തെ സ്വാധീനിക്കാന്‍ കഴിയും. ഏതേതു ശബ്ദങ്ങള്‍ ഏതുക്രമത്തില്‍ എങ്ങനെ ഉച്ചരിച്ചാല്‍ ഏതു ശക്തിയെ ഉണര്‍ത്താന്‍ കഴിയുമെന്ന് പൂര്‍ണമായ അറിവ് ഭഗവാനു മാത്രമേയുള്ളൂ. അതുകൊണ്ട് മന്ത്രജ്ഞന് ഭഗവാന് മാത്രമാണ്. ലോകനന്മയ്ക്കായി തപസ്സും ധ്യാനമനനാദികളും നടത്തുന്ന ഋഷിമാരുടെ ഉള്‍ക്കണ്ണില്‍ വര്‍ണങ്ങളായി തെളിയുന്ന ഭഗവത് കാരുണ്യമാണ് മന്ത്രം. ഏതേതു മന്ത്രങ്ങള്‍ ഏതേതു ശക്തികളെ ഉദ്ധരിക്കുമെന്ന് ഋഷിമാരെ അറിയിക്കുന്നത് മന്ത്രജ്ഞനായ ഭഗവാനാണ്. ”മന്ത്രോളഹം”( മന്ത്രം ഞാന്‍ തന്നെയാണ്) എന്ന് ഭഗവദ്ഗീത 9-16-ല്‍ ഭഗവാന് തന്നെ അരുളിചെയ്യുന്നു.
മന്ത്രത്തിനു വേദമെന്നും വേദസൂക്തമെന്നും അര്‍ത്ഥമുണ്ട്. വേദങ്ങള്‍ പൂര്‍ണമായി അറിയുന്നതു ഭഗവാന് മാത്രമാണ്. ഭഗവാന് വെളിപ്പെടുത്തുന്നതു മാത്രമേ മറ്റാചാര്യന്മാര്‍ അറിയുന്നുള്ളൂ. അതുകൊണ്ടും ഭഗവാന് മന്ത്രജ്ഞനാണ്.
482. മന്ത്രദര്‍ശകഃ -ലോകോപകാരപ്രദമായ മന്ത്രങ്ങള്‍ കണ്ടെത്തി ഗുരുപരമ്പരയിലൂടെ പ്രചരിപ്പിച്ചവന്. തന്റെ തന്നെ സ്വരൂപമായ മന്ത്രങ്ങള്‍ ലോകനന്മയ്ക്കുപകാരപ്പെടുന്നതിന് അര്‍ഹതയും കഴിവുമുള്ള ആചാര്യന്മാരെ തന്റെ അംശഭൂതമായി ഭഗവാന് സൃഷ്ടിച്ചു. അര്ഹതയില്ലാത്തവര്ക്കു കിട്ടാതെ മന്ത്രങ്ങളെ ഈ ആചാര്യന്മാര് ഗോപനം ചെയ്തു.
(തുടരും)
ഡോ. ബി.സി.ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: