തിരുവനന്തപുരം: സംസ്ഥാനത്തെ ഗ്രാമീണ മേഖലയിലെ 1282 സ്കൂളുകളില്‍ കുടിവെള്ള വിതരണം നടത്താനുള്ള കേന്ദ്രപദ്ധതി ജലമണി കേരളം നഷ്ടപ്പെടുത്തുന്നു. പൊതുവിദ്യാഭ്യാസം, ജലവിഭവം, സര്‍വ്വശിക്ഷാ അഭിയാന് എന്നീ വകുപ്പുകളുടെ കഴിവു കേടുകൊണ്ടാണ് ഈ പദ്ധതി കൈവിടുന്നത്.
രണ്ടരക്കോടി രൂപ 2009ല്‍ കേന്ദ്രം സംസ്ഥാന സര്‍ക്കാരിനു നല്കി. എന്നാല്‍ 746 സ്കൂളുകളില്‍ പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞിട്ടില്ല. നാലുവര്‍ഷം കൊണ്ട് 536 സ്കൂളുകളിലെ കുട്ടികള്‍ക്ക് ശുദ്ധജലം നല്കാന് സംവിധാനമൊരുക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്. ഇതിനായി കോടികള്‍ ചെലവഴിക്കുകയും ചെയ്തിട്ടുണ്ട്. ശുദ്ധജലം ലഭ്യമാക്കാന്‍ സ്ഥാപിച്ചിട്ടുള്ള സംവിധാനങ്ങളൊന്നും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുമില്ല.
2009 ഏപ്രിലില്‍ പദ്ധതിക്ക് അനുമതിനല്‍കി ഫണ്ടും കൈമാറിയതോടെ പൊതുവിദ്യാഭ്യാസം, ജലവിഭവം, സര്‍വ്വശിക്ഷാ അഭിയാന് എന്നീ വകുപ്പുകള്‍ പദ്ധതി വഴി പണംതട്ടാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ജലവിഭവ വകുപ്പിനെ പദ്ധതിയുടെ നോഡല്‍ ഏജന്‍സിയായി തീരുമാനിച്ചു. 15 ദിവസത്തിനുള്ളില്‍ ഗുണഭോക്താക്കളായ സ്കൂളുകളുടെ പട്ടിക നല്കാന് പൊതുവിദ്യാഭ്യാസ വകുപ്പിനെ ചുമതലപ്പെടുത്തി. പദ്ധതി നിരീക്ഷണത്തിന് ജലവിഭവ വകുപ്പ് അഡിഷണല്‍ ചീഫ്സെക്രട്ടറി അധ്യക്ഷനായി നിര്‍വഹണ കമ്മിറ്റിയും ടെണ്ടറുകള്‍ ക്ഷണിക്കാന്‍ ജലവിഭവ വകുപ്പ് സെക്രട്ടറി അധ്യക്ഷനായി സാങ്കേതിക സമിതിയും രൂപീകരിച്ചു. രണ്ടു മാസം കഴിഞ്ഞിട്ടും പൊതുവിദ്യാഭ്യാസ വകുപ്പ് സ്കൂളുകളുടെ പട്ടിക നല്‍കാത്തതിനെ തുടര്‍ന്ന് ജലവിഭവ വകുപ്പ് നേരിട്ട് 502 സ്കൂളുകളെ കണ്ടെത്തി. സാങ്കേതിക സമിതി ഇതിന് അനുമതി നല്‍കുകയും ചെയ്തു. 2010 ഓഗസ്റ്റില്‍ ടെണ്ടറുകള്‍ ക്ഷണിച്ചു. 369 സ്കൂളുകളില്‍ ജലശുദ്ധീകരണ യന്ത്രങ്ങള്‍ സ്ഥാപിക്കുവാന്‍ മെംബ്രേയ്ന്‍ ഫില്‍ട്ടേഴ്സ് പ്രൈവറ്റ് ലിമിറ്റഡിനും, 106 സ്കൂളുകള്‍ ചെയ്യാന്‍ അമര അക്വാസിസ്റ്റംസിനു 2011 ജനുവരിയില്‍ വിതരണ ഓര്‍ഡറുകള്‍ നല്കി. ഒന്നരവര്‍ഷം കൊണ്ട് മെംബ്രേയ്ന്‍ ഫില്‍ട്ടേഴ്സ് 388 സ്കൂളുകളില്‍ ശുദ്ധീകരണയന്ത്രം സ്ഥാപിച്ചു.
എന്നാല്‍, അമര അക്വാസിസ്റ്റംസ് ലിമിറ്റഡ് പദ്ധതി ഉപേക്ഷിച്ചു. 27 ലക്ഷം രൂപയാണ് മെംബ്രേയ്ന്‍ ഫില്ട്ടേഴ്സിനു നല്‍കിയത്. ബാക്കി 2.29 കോടിരൂപ സംസ്ഥാന സര്‍ക്കാര്‍ ചെലവാക്കാതെ വെച്ചു. രണ്ടാംഘട്ടമായി 2011 ജനുവരിയില്‍ സര്‍വ്വശിക്ഷാ അഭിയാനോട് ബാക്കിയുള്ള സ്കൂളുകളുടെ പട്ടിക നല്കാന് ജലവിഭവ വകുപ്പ് ആവശ്യപ്പെട്ടു. പതിനൊന്ന് മാസം കഴിഞ്ഞാണ് അര്‍ഹതയുള്ള 886 സ്കൂളുകളെ കണ്ടെത്തി പട്ടിക നല്‍കിയത്. ടെണ്ടറില്‍ ഒരു കമ്പനിമാത്രം പങ്കെടുത്തു. ഈ കമ്പനിക്ക് മതിയായ യോഗ്യതയില്ലാത്തതിനാല്‍ 2013 ഫെബ്രുവരിയില്‍ ടെണ്ടര്‍ റദ്ദാക്കി. തുടര്‍ന്നുനടന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ 2014 ജനുവരിയില്‍ വാട്ടര്‍ അതോറിറ്റി മൂന്നു സ്ഥാപനങ്ങളെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് 148 സ്കൂളുകളില്‍ യൂറേക്കാ ഫോബ്സിന്റെ സംവിധാനം സ്ഥാപിച്ചു. കേന്ദ്രാവിഷ്കൃത പദ്ധതിയുടെ തകര്‍ച്ച ഉറപ്പിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പും, ജലവിഭവ വകുപ്പും, സര്‍വ്വ ശിക്ഷാഅഭിയാനും കിണഞ്ഞു പരിശ്രമിച്ചതിന്റെ ഭാഗമായി ഗ്രാമീണ മേഖലയിലെ സ്കൂളുകളിലെ കുട്ടികള്‍ ഇപ്പോള്‍ ശുദ്ധീകരിക്കാത്ത കുടിവെള്ളമാണ് ഉപയോഗിക്കുന്നതെന്നു കണ്ടെത്താന്‍ കഴിഞ്ഞു. പദ്ധതി ആറുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന സര്‍ക്കാര്‍ വാക്കും വെറുതെയായി.
എ. എസ്. ദേവ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: