ന്യൂഡല്‍ഹി: ഷീലാ ദീക്ഷിതിന്റെ ആഡംബര ജീവിതത്തിന്റെ നേര്‍ക്കാഴ്ചയായി അവരുടെ വസതി. ദല്‍ഹി മുഖ്യമന്ത്രിയെന്ന നിലയില്‍ ഷീലാ ദീക്ഷിന് അനുവദിച്ച ഔദ്യോഗിക വസതി വൈദ്യുതി ഉപകരണങ്ങളുടെ ഹോള്‍സെയില്‍ മാര്‍ക്കറ്റിന് സമമാണ്. 31 എസികളും 25 ഹീറ്ററുകളും 15 കൂളറുകളും 16 എയര്‍ പ്യൂരിഫയറും 21 ഗീസറുകളുമാണ് ഷീലയുടെ വസതിയില്‍ സ്ഥാപിച്ചിരുന്നത്.
വൈദ്യുതിക്ഷാമം ഏറ്റവും കൂടുതല്‍ അനുഭവപ്പെടുന്ന ദല്‍ഹിയില്‍ ഷീലയുടെ വസതിക്ക് മാത്രമായി വൈദ്യുത ഉപകരണങ്ങള്‍ക്കുവേണ്ടി മാത്രം 17 ലക്ഷം രൂപയാണു മുടക്കിയതെന്നാണ് വിവരാവകാശ നിയമ പ്രകാരം പുറത്തുവന്ന രേഖ വ്യക്തമാക്കുന്നത്. ദല്‍ഹി മുഖ്യമന്ത്രിയെന്ന നിലയില്‍ 3 മോട്ടിലാല്‍ നെഹ്റു മാര്‍ഗിലെ നാല് കിടപ്പുമുറികളുള്ള ബംഗ്ലാവിലായിരുന്നു 15 വര്‍ഷം ഷീല താമസിച്ചത്. ഷീലയുടെ അന്നത്തെ ഔദ്യോഗിക വസതിയില്‍ ഇപ്പോള്‍ മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗാണ് താമസിക്കുന്നത്. അദ്ദേഹത്തിന്റെ ഓഫീസ് 2.5 ലക്ഷത്തിലധികമുള്ള അറ്റകുറ്റപ്പണികള്‍ നടത്തണ്ടെന്നാണ് നിര്‍ദ്ദേശിച്ചിരുന്നു. സിംഗിന്റെ ആവശ്യത്തിനായി വെറും 12 എസികള്‍ മാത്രം മതിയെന്നാണ് അറിയിച്ചത്. ഫ്രിഡ്ജ് അടക്കമുള്ള മറ്റ് ഉപകരണങ്ങള്‍ തകരാറിലായതിനാല്‍ സര്‍വ്വീസ് ചെയ്യുന്നതിനായി മാറ്റിയിരിക്കുകയാണ്.
ഷീലാ ദീക്ഷിത് കേരളാ ഗവര്‍ണ്ണറായി കേരളാ രാജ്ഭവനിലേയ്ക്ക് മാറിയപ്പോള്‍ ദല്‍ഹിയിലെ വസതിയില്‍നിന്ന് വൈദ്യുതി ഉപകരണങ്ങളും മറ്റ് സാധനങ്ങളും മാറ്റുന്നതിനുള്ള നിര്‍ദ്ദേശം നല്‍കിയിരുന്നുവെന്നും, ആ ഉപകരണങ്ങള്‍ മറ്റ് സര്‍ക്കാര്‍ ഓഫീസുകളിലെ ആവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുമെന്നും കേന്ദ്ര പൊതുമരാമത്ത് വകുപ്പ് വ്യക്തമാക്കി. സുരക്ഷാര്‍ത്ഥമാണ് മോട്ടിലാല്‍ നെഹ്റു മാര്‍ഗ് ബംഗ്ലാവിലേയ്ക്ക് മന്മോഹന് സിംഗ് താമസം മാറിയതെന്നും കേന്ദ്ര പൊതുമരാമത്ത് വകുപ്പ് വ്യക്തമാക്കി.
മൂന്ന് പ്രാവശ്യം ദല്‍ഹി മുഖ്യമന്ത്രിയായ ഷീല 2013 ഡിസംബറില്‍ നടന്ന അസംബ്ലി തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടശേഷം മൂന്ന് മുറികളുള്ള സ്വകാര്യ ഫഌറ്റിലേയ്ക്കാണ് താമസം മാറിയത്. പിന്നീട് പൊതു തെരഞ്ഞെടുപ്പിന്ശേഷമാണ് കേരളാ ഗവര്‍ണ്ണറായി കേരളത്തില്‍ എത്തിയത്. 3.25 ഏക്കര്‍ വ്യാപിച്ചു കിടക്കുന്ന ഏഴ് മുറികളുള്ള ബംഗ്ലാവിലാണ് ഷീല ഇപ്പോള്‍ താമസിക്കുന്നത്. കൂടാതെ വിശാലമായ മുറ്റം, ഓഫീസ് മുറികളും സ്റ്റാഫ് മുറികളുമടക്കം ഏഴ് മുറികളുമുള്ള മറ്റൊരു ബംഗ്ലാവുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: