പത്തനംതിട്ട: സംസ്ഥാനത്ത് മണലൊഴിയുന്ന നദികളില്‍ അധിനിവേശ സസ്യങ്ങളുടെ ഭീഷണി. തെക്കേ അമേരിക്കയില്‍ നിന്നുള്ള കബംബ എന്ന സസ്യമാണ് ജല ആവാസ വ്യവസ്ഥയ്ക്ക് ഭീഷണിയാകുന്നത്. കബംബ ഫര്ക്കറ്റ എന്നതാണ് ഈ ജലസസ്യത്തിന്റെ ശാസ്ത്രനാമം. വെള്ളത്തിലെ ലോഹ, വിഷാംശങ്ങള്‍ ആഗിരണം ചെയ്യുന്ന കബംബയില് വിഷാംശം ഉള്ളതായും കരുതപ്പെടുന്നു.
പമ്പാനദിയിലും അതിന്റെ പ്രധാന കൈവഴികളിലും കബംബ വ്യാപകമായി . കുട്ടനാട്ടില്‍ രാമങ്കരി ഭാഗത്തും പുതുപ്പള്ളിയിലെ കൊടൂരാറിലും പെരിയാറിന്റെ കൈവരികളിലും ഈ ജലസസ്യത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തി. നദികളില്‍ ജലനിരപ്പ് ഉയരുമ്പോള്‍ അപ്രത്യക്ഷമാകുന്ന കബംബ ജലനിരപ്പ് കുറയുമ്പോള്‍ വ്യാപകമായി തിരിച്ചുവരുന്നു. പുഴയില്‍ മണല്‍ ഇല്ലാത്ത ഭാഗത്താണ് ഈ സസ്യം വേരുറപ്പിക്കുക. ഒരു ചെറിയ തണ്ട് വീണാല്‍ പോലും കബംബ വ്യാപകമായി പടരും. ആഫ്രിക്കന്‍ പായലിന് സമാനമായ വേഗതയിലാണ് ഈ ജല സസ്യം വ്യാപകമാകുന്നത്. സൂര്യപ്രകാശം ലഭിക്കുന്ന ജലോപരിതലത്തിലാണ് ഇവ കൂടുതലായി കണ്ടുവരുന്നത്. ജലത്തില്‍ നിന്നും വളരെയധികം ഓക്സിജന്‍ വലിച്ചെടുക്കുന്ന ഈ സസ്യം ശുദ്ധജലത്തിന് തന്നെ ഭീഷണിയാണ്. കബംബ വ്യാപകമാകുന്ന സ്ഥലങ്ങളില്‍ വെള്ളത്തിന്റെ അടിത്തട്ടിലേക്ക് സൂര്യപ്രകാശം എത്താറില്ല. പത്ത് അടിയോളം വളര്‍ന്ന് ജലപ്പരപ്പിലെത്തി പൂവിടാന്‍ ഇവയ്ക്ക് ശേഷിയുണ്ട്. പിങ്ക് നിറമുള്ള മനോഹരമായ പൂക്കളാണ് കബംബയുടേത്.
ഒഴുകിയെത്തുന്ന ചെളിയും മറ്റ് വസ്തുക്കളും കബംബയുടെ വേരുകളില്‍ കുടുങ്ങി ആ സ്ഥലം ക്രമേണ കരയായി മാറും. സൂര്യപ്രകാശത്തിന്റെ അഭാവവും കബംബയുടെ വേരുകളും ഇതര സസ്യങ്ങള്‍ക്കും ജല ജീവികള്‍ക്കും ഭീഷണിയാകും. ചെറു മത്സ്യങ്ങള്‍ പോലും ഈ സസ്യക്കൂട്ടങ്ങളിലേക്ക് പോകാറില്ല. ക്രമേണ പുഴയുടെ സമ്പൂര്‍ണ്ണനാശത്തിന് ഈ ജലസസ്യം വഴിയൊരുക്കിയേക്കാം. ഉപ്പുവെള്ളത്തില്‍ കബംബ വളരില്ല. എന്നാല്‍ നദികളില്‍ ചില സ്ഥലങ്ങളില്‍ മാത്രമാണ് ഉപ്പിന്റെ അംശം കടന്നുവരുന്നത്. ഈ ഭാഗത്തുനിന്നും കബംബ പിന്‍വാങ്ങുന്നു. പിന്നീട് ഉപ്പുജലം മാറി ശുദ്ധജലമാകുമ്പോള് ഈ ജലസസ്യം വീണ്ടും വേരുറപ്പിക്കും. വീയപുരത്ത് ഉപ്പുവെള്ളം കയറി ഇവ നശിച്ചിരുന്നു. എന്നാല്‍ പിന്നീട് വീണ്ടും തിരികെ എത്തിയത് ഉദാഹരണമാണ്. വെള്ളക്കെട്ടുള്ള നെല്‍പ്പാടങ്ങളിലും കുളങ്ങളിലും തോടുകളിലും വരെ ഈ അധിനിവേശ സസ്യത്തിന്റെ സാന്നിദ്ധ്യം സ്ഥീരീകരിക്കപ്പെട്ടിട്ടുണ്ട്.
കബംബ ഫര്ക്കറ്റ ഒരു അമേരിക്കന്‍ അക്വേറിയന്‍ സസ്യമാണ്. ഇവിടെ എത്തിയ ഈ സസ്യത്തിനെ ആരോ പുഴയില്‍ എത്തിച്ചതാകാനാണ് സാധ്യത. പോഷകാംശമുള്ള ജലമാണ് കബംബയ്ക്ക് പ്രിയപ്പെട്ടത്. ഇവിടെ ഈ സസ്യം അതിവേഗത്തില്‍ വ്യാപിക്കുന്നു. ജലത്തില്‍ പോഷകാംശം മാലിന്യത്തില്കൂടി മാത്രമാണ് എത്തുന്നത്. നദി മലിനമാകുന്നതിനൊപ്പം കബംബയും വ്യാപകമാകുമെന്നതാണ് യാഥാര്‍ത്ഥ്യം.
കബംബയുടെ വ്യാപനത്തെ തടയുന്നതിന് സ്വാഭാവികമായ ഒരു പരിഹാരമില്ല. ഇത് സംബന്ധിച്ച് കേരളാ ബയോഡൈവേഴ്സിറ്റി ബോര്‍ഡ് കൂടുതല്‍ പഠനം നടത്തിയാല്‍ മാത്രമേ അധിനിവേശ സസ്യങ്ങളുടെ ഭീഷണി സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവുകയുള്ളൂ എന്ന് പമ്പാപരിരക്ഷണ സമിതി ജനറല്‍ സെക്രട്ടറി എന്‍.കെ.സുകുമാരന്‍നായര്‍ ‘ജന്മഭൂമി’യോടു പറഞ്ഞു. പുഴയുടെ അടിത്തട്ട് ചെളിമാത്രമാകുന്നത് തടയണം. മാലിന്യം പുഴയിലേക്ക് എത്തുന്നത് ഒഴിവാക്കണം. കൂടാതെ നദിയുടെ ഇരുകരകളിലും തണല്‍മരങ്ങള്‍ വെച്ചുപിടിപ്പിക്കണം. നദീതീരങ്ങളില്‍ തണലുണ്ടെങ്കില്‍ ഒരു പരിധിവരെ ഈ ജലസസ്യത്തിന്റെ വ്യാപനം തടയാന്‍ കഴിയുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജി. സുനില്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: