കാക്കനാട്: ജില്ലയില്‍ ജനങ്ങള്‍ ഏറ്റവും കൂടുതല്‍ തിങ്ങിപ്പാര്‍ക്കുന്ന തൃക്കാക്കരയിലും പരിസരപ്രദേശങ്ങളിലും കഴിഞ്ഞ ഒന്‍പത് ദിവസമായി ജല അതോറിട്ടിയുടെ പൈപ്പില്‍ നിന്നുള്ള കുടിവെള്ളമെത്തിയിട്ട്. ഏതു നിമിഷവും പൊട്ടാവുന്ന അവസ്ഥയിലുള്ള, മൂന്നു ദശകത്തിലേറെയായി ഉപയോഗിക്കുന്ന വാട്ടര്‍ അതോറിട്ടിയുടെ 500 എം.എം.എ, സി.പൈപ്പ് ജനങ്ങളുടെ വെള്ളംകുടിമുട്ടിക്കുന്നു. തെങ്ങോട് , ഇടച്ചിറ, വായനശാല, കുഴിക്കാല, കൊല്ലംകുടിമുകള്‍, നിലംപതിഞ്ഞമുകള്‍ തുടങ്ങി കിഴക്കന്‍ മേഖലയിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ വെള്ളം കിട്ടാക്കനിയാണ്. ഈ ഭാഗങ്ങളില്‍ കിണറുകള്‍ കുറവായതിനാല്‍ ജല അതോറിട്ടിയെയാണ് കുടിവെള്ളത്തിനായി ഇവര്‍ ആശ്രയിക്കുന്നത്.
കുട്ടികളെ കുളിപ്പിക്കാനും ദൈനംദിന ആവശ്യങ്ങള്‍ക്കും വെള്ളം കിട്ടാതെ ജനം വലയുകയാണ്. കളമശ്ശേരി യൂണിവേഴ്സിറ്റി പമ്പ് ഹൗസില്‍ നിന്നും തൃക്കാക്കരയിലേക്കുള്ള കുടിവെള്ള പൈപ്പ് കഴിഞ്ഞ ദിവസം ജഡ്ജ്മുക്കില്‍ പൊട്ടിയിരുന്നു. ഒലിമുകള്‍ ജലസംഭരണിയിലേക്കുള്ള കുടിവെള്ളം നിലച്ചിരുന്നു. ഇതുമൂലം തൃക്കാക്കരയില്‍ മിക്കയിടങ്ങളിലും കുടിവെള്ളം കിട്ടാതെയായിട്ട് ഒന്‍പത് ദിവസമായി.
കഴിഞ്ഞ ദിവസങ്ങളിലും പൈപ്പ് പലയിടത്തും പൊട്ടിയിരുന്നു. പൊട്ടിയത് എവിടെയാണെന്ന് കണ്ടുപിടിക്കാന്‍ കഴിയുന്നില്ല. അത്ര മാത്രം ആഴത്തിലാണ് പൈപ്പ് ഇട്ടിരിക്കുന്നത്. റോഡുകള്‍ക്ക് വീതി കൂട്ടി ടാര്‍ ചെയ്തപ്പോള്‍ 30 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇട്ട പൈപ്പുകള്‍ എവിടെയാണെന്ന് കണ്ടെത്താനും വാട്ടര്‍ അതോറിറ്റിക്കാര്ക്ക് കഴിയുന്നില്ല. അതിനാല്‍ ഊഹം വെച്ചാണ് റോഡ് വെട്ടിപ്പൊളിക്കുന്നത് .
പൈപ്പിന്റെ അറ്റകുറ്റപ്പണി കഴിഞ്ഞാല്‍ കുഴി വെറുതെ മണ്ണിട്ടിട്ട് കടന്നു കളയുകയാണ് ഇവരുടെ പതിവ് . പിന്നീടാരെങ്കിലും കുഴിയില്‍ വീണാല്‍ മാത്രമേ ഇവര്‍ തിരിഞ്ഞു നോക്കുകയുള്ളൂ. കഴിഞ്ഞ ദിവസം തൃക്കാക്കര മഹാക്ഷേത്രത്തിനു സമീപം പൊട്ടിയ പൈപ്പ് നന്നാക്കിയ ശേഷം മണ്ണ് വെറുതെ ഇട്ടിട്ടു പോയ വാട്ടര്‍ അതോറിട്ടിക്കാര് ശനിയാഴ്ച പൈപ്പ് പൊട്ടിയപ്പോള്‍ മാത്രമാണ് രംഗത്തെത്തിയത്. ഇപ്പോള്‍ പൈപ്പ് പൊട്ടിയ ഭാഗത്തെ റോഡ് കുളമായി കിടക്കുകയാണ്. തുടരെ തുടരെയുള്ള പൈപ്പ് പൊട്ടല്‍ ജനങ്ങളെ വലച്ചിട്ടും പുതിയ പൈപ്പിടാന്‍ ഉടന്‍ നടപടിയാകുമെന്ന പഴയ പല്ലവി മാത്രമാണ് അധികൃതര്‍ക്ക് പറയാനുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: