നെടുമ്പാശ്ശേരി: ഇറാഖില്‍ നിന്ന് ഇന്നു രാവിലെ എത്തുന്ന നഴ്സുമാര്‍ക്കായി വിമാനത്താവളത്തില്‍ എല്ലാ വിധ സൗകര്യങ്ങളും ഒരുക്കിയിട്ടുള്ളതായി സിയാല്‍ മാനേജിങ് ഡയറക്ടര്‍ വി.ജെ.കുര്യന് പറഞ്ഞു. ‘ ഏത് സാഹചര്യത്തിനനുസരിച്ച് പ്രവര്‍ത്തിക്കാനും സിയാല്‍ സജ്ജമാണ്. ഇറാഖില്‍ ഏറെ പ്രതിസന്ധികള്‍ നേരിട്ട് കൊച്ചിയിലെത്തുന്നവരെ എത്രയും വേഗം പരിശോധനകള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. നോര്‍ക്ക-റൂട്ട്സ്, കസ്റ്റംസ്, ഇമിഗ്രേഷന്‍, സി.ഐ.എസ്.എഫ് എന്നിവരുടെ ഏകോപിച്ചുള്ള പ്രവര്‍ത്തനത്തിന് പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.
എയര്‍പോര്‍ട്ട് ഡയറക്ടര്‍ എ.സി.കെ.നായരുടെ അധ്യക്ഷതയില്‍ വിവിധ ഏജന്‍സികളുടെ അടിയന്തര ഏകോപന സമിതി യോഗം ചേര്‍ന്നു. ‘ ഇറാഖിലെ ഇര്‍ബില്‍ വിമാനത്താവളത്തില്‍ നിന്ന് ഇന്നലെ രാത്രിയാണ് എയര്‍ ഇന്ത്യ വിമാനം പുറപ്പെട്ടത്. ഈ വിമാനത്തിലെ യാത്രക്കാര്‍ക്കായി മാത്രമായി നാല് പ്രത്യേക ഇമിഗ്രേഷന്‍ കൗണ്ടറുകള്‍ തുറക്കും. നോര്‍ക്ക-റൂട്ട്സിന്റെ സ്വീകരണ വിഭാഗവും വിമാനത്താവളത്തില്‍ പ്രവര്‍ത്തിക്കും. ഇറാഖില്‍ നിന്ന് മോചിതരായി എത്തുന്നവര്‍ക്ക് ഒരുതരത്തിലുമുള്ള ബുദ്ധിമുട്ടുകളുമുണ്ടാകാതിരിക്കാന് ഇമിഗ്രേഷന്‍, കസ്റ്റംസ് പരിശോധനകള്‍ അതിവേഗത്തില്‍ പൂര്‍ത്തിയാക്കും. പ്രത്യേക മെഡിക്കല്‍ കൗണ്ടറും നാല് ആംബുലന്‍സുകളും ശനിയാഴ്ച പുലര്‍ച്ചെ മുതല്ക്കുതന്നെ സജ്ജമാക്കും ‘ എ.സി.കെ നായര്‍ പറഞ്ഞു. യാത്രക്കാരെ സ്വീകരിക്കാന്‍ വരുന്നവര്‍ക്കും ബന്ധുക്കള്‍ക്കും സിയാല്‍ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. യാത്രക്കാരുടെ ബന്ധുക്കള്‍ക്ക് ഇന്റര്‍നാഷണല്‍ അറൈവല്‍ ബ്ലോക്കിന്റെ ഉള്ളില്‍ ഇരിപ്പിടം തയ്യാറാക്കിയിട്ടുണ്ട്. വിമാനം ഏത് സമയത്തെത്തിയാലും മുന്തിയ പരിഗണന നല്കി ലാന്‍ഡിങ്, പാര്‍ക്കിങ് സൗകര്യം നല്‍കും.
ഒരു സെക്കന്റ് പോലും നഷ്ടമാകാത്ത തരത്തില്‍ കസ്റ്റംസ്, ഇമിഗ്രേഷന്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കും. ആവശ്യമെങ്കില്‍ കൂടുതല്‍ ഇമഗ്രേഷന്‍ കൗണ്ടറുകള്‍ ഏര്‍പ്പെടുത്താനും സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. വിമാനത്താവള ഡയറക്ടര്‍ എ.സി.കെ.നായരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തിര ഏകോപന സമിതിയോഗത്തില്‍ സി.ഐ.എസ്.എഫ് അസിസ്റ്റന്റ് കമാന്‍ഡന്റ് പി.പി.പ്രഭാകരന്, എയര്‍ ഇന്ത്യ സ്റ്റേഷന് ഹെഡ് പാട്രിക് സേവ്യര്‍, കസ്റ്റംസ് സൂപ്രണ്ട് പവിത്രന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: