തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ലക്ഷ്യം പൂര്‍ണമാകും വിധമല്ലെങ്കിലും സംസ്ഥാന മന്ത്രിസഭാ പുനഃസംഘടനയ്ക്ക് കളമൊരുങ്ങി. ജി. കാര്‍ത്തികേയനെ മന്ത്രിയാക്കിയും മന്ത്രി കെ.സി. ജോസഫിനെ സ്പീക്കര്‍ സ്ഥാനത്തേക്ക് പരിഗണിച്ചുമാണ് മന്ത്രിസഭാ പുനഃസംഘടനയ്ക്ക് സാധ്യതയേറുന്നത്. സ്പീക്കര്‍ സ്ഥാനം രാജി വച്ച് സജീവ രാഷ്ട്രീയത്തിലേക്കിറങ്ങാനാണ് ജി. കാര്‍ത്തികേയന്റെ തീരുമാനം. നിയമസഭാ സമ്മേളനം കഴിയുന്നതോടെ മന്ത്രിസഭാ പുനഃസംഘടനയ്ക്ക് കളമൊരുങ്ങും. കഴിഞ്ഞ ദിവസം ദല്‍ഹിയിലെത്തിയ മുഖ്യമന്ത്രിഹൈക്കമാന്റുമായി പുനഃസംഘന സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു.
നേരത്തെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് കാര്‍ത്തികേയന്റെ പേരുയര്‍ന്നിരുന്നു. എന്നാല്‍ വി.എം. സുധീരന് മേല്‍ക്കൈ നേടിയപ്പോള്‍ ആ സ്ഥാനം കാര്ത്തികേയന് കൈ വിട്ടു. സ്പീക്കര്‍ പദവിയില്‍ നിന്നും കാര്ത്തികേയന് രാജി സന്നദ്ധത ഉമ്മന്‍ചാണ്ടിയെയും കേന്ദ്ര നേതൃത്വത്തെയും അറിയിച്ചു കഴിഞ്ഞു. മണ്ഡലത്തില്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനം ദുര്‍ബലമായെന്നും, സ്പീക്കറായതിനാല്‍ മുഴുവന്‍ സമയം മണ്ഡലത്തില്‍ ചെലവഴിക്കാന്‍ കഴിയുന്നില്ലെന്നുമാണ് കാര്‍ത്തികേയന്റെ വാദം. കാര്‍ത്തികേയന്റെ തീരുമാനത്തിന് എ.കെ. ആന്റണിയുടെ പിന്തുണകൂടിയായതോടെ സംഗതി എളുപ്പമാകുമെന്നാണ് പ്രതീക്ഷ.
പുനഃസംഘടനയില്‍ നിലവിലെ സന്തുലാവസ്ഥ പൊളിക്കാതെ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാനാണ് ഉമ്മന്‍ചാണ്ടിയുടെ നീക്കം. ഗണേഷ്കുമാറിനെ ഇനി മന്ത്രിസഭയിലേക്കെടുക്കേണ്ടെന്നാണ് ഭൂരിപക്ഷ അഭിപ്രായം.
ഒരംഗം മാത്രമുള്ള ഘടകക്ഷികള്‍ക്ക് മന്ത്രി സ്ഥാനം നല്‍കേണ്ടതില്ലെന്നാണ് ഉമ്മന്‍ചാണ്ടിയുടെ തീരുമാനം. അങ്ങനെയെങ്കില്‍ അനൂപ് ജേക്കബിന് പുറത്ത് പോകേണ്ടി വരും. പകരം യാക്കോബായ വിഭാഗത്തില്‍പ്പെട്ട നിന്ന് ബെന്നി ബഹന്നാനെ ഉള്‍പ്പെടുത്തിയേക്കും. ആര്‍എസ്പിക്ക് രണ്ടംഗങ്ങളെക്കൂടി കിട്ടിയതിനാല്‍ ഷിബു ബേബി ജോണ്‍ തുടരും. സഹകരണമന്ത്രി സി.എന്‍. ബാലകൃഷ്ണനെ മാറ്റി ശിവദാസന്‍ നായരെ ഉള്‍പ്പെടുത്താനും ആലോചനയുണ്ട്. സി.എന്‍. ബാലകൃഷ്ണനെ മാറ്റുമ്പോള്‍ പുതിയ പ്രശ്നം ഉടലെടുക്കും. വി.ഡി. സതീശന് മന്ത്രിയാകുമെന്ന് നേരത്തെ പ്രതീക്ഷിച്ചിരുന്നതാണ്. പുതിയ നീക്കത്തിലുള്ള അമര്‍ഷമാണ് ഡിഎല്‍എഫ് ഫഌറ്റ് പ്രശ്നത്തില്‍ നിലപാട് കര്ക്കശമാക്കിയുള്ള സതീശന്റെ പ്രതികരണം. പുതിയ മന്ത്രിയെ നിശ്ചയിക്കുമ്പോള്‍ നേരത്തെയുള്ള ധാരണപ്രകാരം ഡെപ്യൂട്ടി സ്പീക്കര്‍ എന്‍. ശക്തനെയും പരിഗണിേക്കണ്ടി വരും. ഇത് ഉമ്മന്‍ചാണ്ടിക്ക് തലവേദനയാകും.
പ്രവര്‍ത്തനമികവിന്റെ അടിസ്ഥാനത്തില്‍ അഴിച്ചുപണി നടത്തേണ്ടി വന്നാല്‍ ലീഗിലും മാറ്റങ്ങളുണ്ടാകും. ഇതിന് ലീഗും സമ്മതമറിയിച്ചിട്ടുണ്ട്. വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബിനെയും സാമൂഹ്യക്ഷേമ മന്ത്രി എം.കെ. മുനീറിനെയും മാറ്റാനാണ് സാധ്യത. മുനീറിനെ മാറ്റുന്നതില്‍ പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പ്രത്യേക താല്പര്യവുമുണ്ട്.
കെ.വി. വിഷ്ണു
പ്രതികരിക്കാൻ ഇവിടെ എഴുതുക: