ബ്രസീലിയ: ലോകകപ്പ് ഫുട്ബോളിന്റെ ഇന്ന് നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലുകളില്‍ അര്‍ജന്റീന-ബെല്‍ജിയത്തെയും ഹോളണ്ട് കോസ്റ്ററിക്കയെയും നേരിടും. അര്‍ജന്റീന-ബെല്‍ജിയം പോരാട്ടം രാത്രി 9.30നും ഹോളണ്ട്-കോസ്റ്ററിക്ക കളി സാല്‍വദോറില്‍ പുലര്‍ച്ചെ 1.30നുമാണ്.
1982-ലെ സ്പെയിന് ലോകകപ്പിന്റെ ഗ്രൂപ്പ് മത്സരത്തില്‍ അര്‍ജന്റീനയെ കീഴടക്കിയ ചരിത്രം ബെല്‍ജിയത്തിനുണ്ട്. അന്ന് സൂപ്പര്‍ താരം ഡീഗോ മറഡോണ, ഡാനിയേല്‍ പസറേല്ല, മരിയോ കെംപസ് തുടങ്ങിയവരുള്‍പ്പെട്ട ടീമിനെയാണ് എറിക് ഗെരറ്റസിന്റെ നായകത്വത്തില്‍ ഏറെ സാധ്യതയൊന്നു കല്‍പ്പിക്കപ്പെടാത്ത ബെല്‍ജിയം 1-0ന് കീഴടക്കിയത്. എന്നാല്‍ 1986-ല്‍ അര്‍ജന്റീന കപ്പുയര്‍ത്തിയ ലോകകപ്പില്‍ ബെല്‍ജിയം 2-0ന് പരാജയപ്പെട്ടിരുന്നു. ഇന്നത്തെ പോരാട്ടത്തില്‍ സൂപ്പര്‍താരം ലയണല്‍ മെസ്സിയെ തളയ്ക്കുക എന്നതാണ് ബെല്‍ജിയന്‍ പ്രതിരോധത്തിന്റെ തലവേദന. കഴിഞ്ഞ നാല് മത്സരങ്ങളിലും മാന്‍ ഓഫ് ദി മാച്ചായ മെസ്സിയാണെങ്കില്‍ ഏത് പ്രതിരോധക്കെട്ടും പൊട്ടിച്ചെറിഞ്ഞ് ടീമിനെ വിജയത്തിലെത്തിക്കാനുള്ള തയ്യാറെടുപ്പിലും. ചുരുക്കത്തില്‍ മെസ്സി-ബെല്‍ജിയം പോരാട്ടമായിരിക്കും ഈ ക്വാര്‍ട്ടര്‍ ഫൈനല്‍.
സാല്‍വദോറില്‍ നടക്കുന്ന രണ്ടാം ക്വാര്‍ട്ടര്‍ ഫൈനലില്‍ ഡച്ച് പോരാളികളെ വെല്ലുവിളിക്കാനെത്തുന്നത് വമ്പന്‍ അട്ടിമറികളിലൂടെ കറുത്ത കുതിരകളായി മാറിയ കോസ്റ്ററിക്ക. ഫുട്ബോളിന്റെ ചരിത്രത്തില്‍ ഇരുടീമുകളും തമ്മില്‍ ആദ്യമായാണ് ഏറ്റുമുട്ടുന്നത്. അതുകൊണ്ടുതന്നെ മുന്‍ കണക്കുകളൊന്നും ഇവിടെ പ്രസക്തമല്ല.
എന്നാല്‍ കഴിഞ്ഞ മത്സരങ്ങളില്‍ എതിരാളികള്‍ക്കെതിരെ ബാറിന് കീഴില്‍ വിസ്മയം സൃഷ്ടിച്ച പ്രകടനവുമായി നിറഞ്ഞു നിന്ന കെയ്ലര് നവാസ് പരിക്കിന്റെ പിടിയിലാണ്. എങ്കിലും നവാസ് ഇന്ന് കളത്തിലിറങ്ങുമെന്നാണ് പ്രതീഷിക്കുന്നത്. അങ്ങനെ വന്നാല്‍ ഇന്നത്തെ പോരാട്ടം പ്രധാനമായും നവാസും ഡച്ച് മുന്നേറ്റ നിരയും തമ്മിലാവും.
കരുത്തില്‍ മുന്നില്‍ ഹോളണ്ടാണെങ്കിലും കോസ്റ്ററിക്കന്‍ കരുത്തിനെ കുറച്ചുകാണാന്‍ കഴിയില്ല. സൂപ്പര്‍ താരങ്ങളൊന്നുമില്ലെങ്കിലും തോല്ക്കാന് ഇഷ്ടമില്ലാത്ത ഒരു മനസ്സാണ് അവര്‍ക്കുള്ളത്. അതിനാല്‍ മത്സരഫലം പ്രവചിക്കുന്നത് ശരിയല്ല. ഹോളണ്ട് തുടര്‍ച്ചയായ രണ്ടാം സെമിഫൈനലാണ് ലക്ഷ്യമിടുന്നതെങ്കില്‍ കോസ്റ്ററിക്ക ലോക ഫുട്ബോളില്‍ ഒരു പുതിയ ചരിത്രം രചിക്കുക എന്ന ലക്ഷ്യത്തോടെയായിരിക്കും ഇന്ന് മൈതാനത്ത് ഇറങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: