ന്യൂദല്‍ഹി: പാചകവാതക വിലയും മണ്ണെണ്ണ വിലയും കൂട്ടണമെന്ന ശുപാര്‍ശ വളരെപ്പഴയത്. ഗ്യാസിന് 250 രൂപയും മണ്ണെണ്ണ ലിറ്ററിന് അഞ്ച് രൂപയും വര്‍ദ്ധിപ്പിക്കണമെന്ന് കിരിട് പരേഖിന്റെ അധ്യക്ഷതയിലുള്ള വിദഗ്ധ സമിതി കഴിഞ്ഞ ഒക്ടോബറില്‍ യുപിഎ സര്‍ക്കാരിന്റെ കാലത്താണ് ശുപാര്‍ശ ചെയ്തത്.
ഡീസലിന് അഞ്ചു രൂപ വര്‍ദ്ധിപ്പിക്കണമെന്നും അങ്ങനെ സബ്സിഡിയിനത്തില്‍ വരുന്ന 72,000 കോടി രൂപ കുറച്ചുകൊണ്ടുവരണമെന്നുമാണ് അന്ന് സമിതി പെട്രോളിയം മന്ത്രാലയത്തിന് നല്കിയ ശുപാര്‍ശ.
എന്നാല്‍ ഇത് പുതിയ ശുപാര്‍ശയാണെന്നും പെട്രോളിയം മന്ത്രാലയവും ഈ ശുപാര്‍ശ കേന്ദ്ര സര്‍ക്കാരിന് കൈമാറിക്കഴിഞ്ഞുവെന്ന മട്ടിലാണ് ചാനലുകളും മറ്റു മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ അത്തരമൊരു നടപടിയും ഉണ്ടായിട്ടുമില്ല.
മാത്രമല്ല, പെട്രോളിയം മന്ത്രാലയം ശുപാര്‍ശ നല്കിയാലും കേന്ദ്രമന്ത്രിസഭ അംഗീകരിക്കാതെ വില കൂട്ടാന്‍ കഴിയില്ല. ഇവയുടെ വില നിര്‍ണ്ണയാവകാശം ഇപ്പോഴും കേന്ദ്ര സര്ക്കാരിന്റെകൈയില് തന്നെയാണ്.
സബ്സിഡിയുള്ള ഗ്യാസിനടക്കം വില കൂട്ടുന്നതിനോട് കേന്ദ്രസര്‍ക്കാരിനും പെട്രോളിയം മന്ത്രാലയത്തിനും കടുത്ത വിയോജിപ്പാണുള്ളത്. വിലക്കയറ്റത്തിനെതിരെ ശക്തമായ നടപടിയെടുക്കുന്ന സമയത്ത് വില വര്‍ദ്ധിപ്പിക്കുന്നത് വിലക്കയറ്റം രൂക്ഷമാക്കുമെന്നും സര്‍ക്കാരിന് ബോധ്യമുണ്ട്. കഴിഞ്ഞ ദിവസം പ്രാദേശിക നികുതികളുടെ ഏറ്റക്കുറിച്ചിലുകളെത്തുടര്ന്നുണ്ടായ ഗ്യാസ് വിലയിലുണ്ടായ ചെറിയ വര്‍ദ്ധന തന്നെ കേന്ദ്രം മരവിപ്പിച്ചിരുന്നു.
അത് വ്യാജവാര്‍ത്തയെന്ന് മന്ത്രാലയം
ന്യൂദല്‍ഹി: പാചകവാതകത്തിന് സിലിണ്ടറിന് 250 രൂപയും മണ്ണെണ്ണയ്ക്ക് അഞ്ചുരൂപയും കൂട്ടണമെന്ന് കേന്ദ്രപെട്രോളിയം മന്ത്രാലയം കേന്ദ്രസര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തെന്നത് വ്യാജ വാര്‍ത്തയാണെന്നും വിലവര്‍ദ്ധനവ് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് പെട്രോളിയം മന്ത്രാലയം ശുപാര്‍ശകള്‍ നല്‍കിയിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. മാധ്യമങ്ങള്‍ ഊഹാപോഹങ്ങളും വ്യാജവാര്‍ത്തകളും സൃഷ്ടിക്കുകയാണ്. പെട്രോളിയം ഉല്‍പ്പന്നങ്ങളില്‍ ഒന്നിന്റെ പോലും വില വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് മന്ത്രാലയം കേന്ദ്രസര്‍ക്കാരിന് ശുപാര്‍ശ നല്‍കിയിട്ടില്ല, പ്രസ്താവനയില്‍ പറയുന്നു.
പാചകവാതക,മണ്ണെണ്ണ വിലകള്‍ വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്രമന്ത്രിസഭയുടെ രാഷ്ട്രീയകാര്യസമിതിക്ക് ശൂപാര്‍ശ സമര്‍പ്പിച്ചെന്നായിരുന്നു മാധ്യമങ്ങള്‍ ഇന്നലെ രാവിലെ മുതല്‍ പ്രചരിപ്പിച്ചത്. ബജറ്റിന് മുന്നോടിയായാണ് വിലവര്‍ദ്ധനവെന്നും കിരിത് പരീഖ് കമ്മറ്റി ശുപാര്‍ശ നടപ്പാക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടെന്നും ദൃശ്യമാധ്യമങ്ങളും പത്രങ്ങളുടെ ഓണ്‍ലൈന്‍ സൈറ്റുകളുമാണ് പ്രചരിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: