തിരുവനന്തപുരം: സംസ്ഥാനത്തെ അനാഥാലയങ്ങളില്‍ വന്‍ സാമ്പത്തിക തിരിമറി നടക്കുന്നതായി മനുഷ്യാവകാശ കമ്മീഷന്. ഇക്കാര്യത്തില്‍ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന് ചീഫ് സെക്രട്ടറിക്ക് കത്ത് നല്കി.
അനാഥാലയങ്ങള്‍ക്ക് സംസ്ഥാന- കേന്ദ്രസര്‍ക്കാരുകളില്‍ നിന്നു ലഭിക്കുന്ന ഗ്രാന്റുകള്ക്കു പുറമേ വ്യക്തികളില്‍ നിന്നും വിദേശത്തുനിന്നും സംഭാവനകള്‍ ലഭിക്കുന്നുണ്ടെന്നും അവ അന്തേവാസികളുടെ ക്ഷേമത്തിന് മാത്രമല്ല ഉപയോഗിക്കുന്നത് എന്ന് കമ്മീഷന് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
കമ്മീഷന് സ്വമേധയാ എടുത്ത കേസിന്റെ അടിസ്ഥാനത്തിലാണ് അനാഥാലയങ്ങളുടെ ഫണ്ട് ഉപയോഗത്തില്‍ പരിശോധന നടത്തിയത്. വിദേശ സഹായം ലഭിച്ച വിവരം മുക്കം അനാഥാലയം മറച്ചു വച്ചതായും സംസ്ഥാനത്തെ 87 അനാഥാലയങ്ങള്‍ രജിസ്ട്രേഷനില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നും കമ്മിഷന് പറയുന്നു.
മുക്കം അനാഥാലയം 2012-13-ല്‍ സര്‍ക്കാര്‍ ഗ്രാന്റിന് വേണ്ടി നല്കിയ അപേക്ഷയില്‍ വിദേശസഹായം സ്വീകരിച്ചിട്ടില്ലെന്നാണ് പറഞ്ഞിട്ടുള്ളത്. എന്നാല്‍ അതേവര്‍ഷം വിദേശനാണ്യ വിനിമയ നിയന്ത്രണ നിയമത്തിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര ആഭ്യന്തരവകുപ്പിന് നല്കിയ റിട്ടേണില്‍ ‘റെഡ്ക്രസന്റ് എന്ന സംഘടനയില്‍ നിന്ന് എട്ട് ലക്ഷത്തിലേറെ രൂപ വാങ്ങിയതായി വെളിപ്പെടുത്തുന്നു. മുക്കം അനാഥാലയം വിദശം സഹായം സ്വീകരിച്ചിട്ടുണ്ടോ, ഹവാലാ പണം സ്വീകരിച്ചോ തുടങ്ങിയ കാര്യങ്ങള്‍ കേന്ദ്ര സര്‍ക്കാരോ സംസ്ഥാന സര്‍ക്കാരോ അന്വേഷിക്കണം.
പല അനാഥാലയങ്ങളും ഓരോവര്‍ഷവും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്കുന്ന കണക്കുകളില്‍ ക്രിത്രിമം കാട്ടുന്നുണ്ട്. നന്നായി പ്രവര്‍ത്തിക്കുന്ന അനാഥാലയങ്ങളുടെയും യത്തീംഖാനകളുടെയും സല്‍പ്പേര് കളങ്കപ്പെടുത്താനുള്ള ചില അനാഥാലയ ഉടമകളുടെ ശ്രമങ്ങള്‍ക്കെതിരേ ശക്തമായ നടപടി വേണം. അതേസമയം നിയമത്തിലുള്ള അജ്ഞതയുടെ പേരില്‍ അബദ്ധം സംഭവിക്കുന്നവര്‍ക്ക് തെറ്റ് തിരുത്താന്‍ അവസരം നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.
അനാഥാലയങ്ങളെ, ‘കുട്ടികളുടെ സംരക്ഷണകേന്ദ്രങ്ങള്‍’ എന്ന് പുനര്‍ നാമകരണം ചെയ്യണം. കാരണം അനാഥാലയങ്ങളില്‍ താമസിക്കുന്ന കുട്ടികളെല്ലാവരും അനാഥരല്ല. അനാഥാലയം വിട്ടുപോകുന്നവര്‍ എവിടേക്കാണ് പോകുന്നതെന്നും ക്രിമിനല്‍ തീവ്രവാദപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നില്ലെന്നും കണ്ടെത്താന്‍ സര്‍ക്കാര്‍ തലത്തില്‍ സംവിധാനം ഉണ്ടാവണമെന്നും കമ്മിഷന് ശുപാര്‍ശ ചെയ്യുന്നു. അനാഥാലയങ്ങളില്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ ലൈംഗികപീഡനം ഉള്‍പ്പെടെ 66 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ 450 കുട്ടികളെ പാലക്കാട് റയില്‍വേ സ്റ്റേഷനിലെത്തിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം നടക്കുന്നതിനാല്‍ കൂടുതല്‍ അന്വേഷണം വേണ്ടെന്നാണ് കമ്മിഷന്റെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: