കൊച്ചി: ഇറാഖില്‍ നിന്ന് മടങ്ങിയെത്തിയ നഴ്സുമാര്‍ക്ക് ഊഷ്മള സ്വീകരണം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ദല്‍ഹിയില്‍ നിന്ന് രാവിലെ 11 മണിയോടെ നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിലെത്തിയിരുന്നു. മന്ത്രിമാരായ പി.ജെ.ജോസഫ്, വി.എസ്.ശിവകുമാര്‍, എം.പി മാരായ പി.രാജീവ്, ജോസ് കെ.മാണി, ഇന്നസെന്റ്, ആന്റോ ആന്റണി, എം.എല്‍.എമാരായ അന്‍വര്‍ സാദത്ത്, ജോസ് തെറ്റയില്‍, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്, നേതാക്കളായ എ.എന്‍. രാധാകൃഷ്ണന്, കെ. സുരേന്ദ്രന്, ശോഭാ സുരേന്ദ്രന്, ജില്ലാ പ്രസിഡന്റ് അഡ്വ. പി.ജെ. തോമസ്, ജില്ലാ കളക്ടര്‍ എം.ജി.രാജമാണിക്യം, മുന്‍ എം.പിമാരായ കെ.പി.ധനപാലന് തുടങ്ങി ഒട്ടേറെ പ്രമുഖരെത്തിയിരുന്നു. കേരള കേഡര്‍ ഉദ്യോഗസ്ഥരായ കേരള ഹൗസ് റസിഡന്റ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍, അസി.കമ്മീഷണര്‍ രചന ഷാ എന്നിവര്‍ സംഘത്തെ അനുഗമിച്ചിരുന്നു.
വിമാനത്താവളത്തില്‍ തിരിച്ചെത്തിയവരെ സ്വീകരിക്കാന്‍ നോര്‍ക്ക റൂട്ട്സിന്റെ നേതൃത്വത്തില്‍ വിപുലമായ സൗകര്യമൊരുക്കിയിരുന്നു. സ്വീകരണ ഹാളിലും പുറത്തുമായി ഹെല്‍പ്പ് ഡസ്ക് തുറന്നത് നഴ്സുമാരുടെ ബന്ധുക്കള്‍ക്ക് ഏറെ സഹായകമായി. തിരികെയെത്തിയവര്ക്കെല്ലാം യാത്രയ്ക്കുളള സൗകര്യം ചെയ്തതിനൊപ്പം സഹായധനമായി 5000 രൂപയും വിതരണം ചെയ്തു.ആവശ്യമെങ്കില്‍ ചികിത്സ ലഭ്യക്കാന്‍ ജില്ല മെഡിക്കല്‍ ഓഫീസിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ സംഘവും നിലയുറപ്പിച്ചിരുന്നു. രണ്ട് ആംബുലന്‍സ്, നാല് ഡോക്ടര്‍മാര്‍, ആറ് സ്റ്റാഫ് നഴ്സുമാര്‍ എന്നിവര്‍ വിമാനത്താവളത്തില്‍ എത്തി. അടിയന്തരാവശ്യങ്ങള്ക്കുളള എല്ലാ മരുന്നും സജ്ജമാക്കി.
തിരിച്ചെത്തിയവരില്‍ 17 പേര് കോട്ടയം സ്വദേശികളാണ്. ഇടുക്കി, കണ്ണൂര്‍ ജില്ലക്കാരായ ഏഴുപേര്‍ വീതവും പത്തനംതിട്ട സ്വദേശികളായ അഞ്ചു പേരും എറണാകുളം ജില്ലക്കാരായ മൂന്നു പേരും സംഘത്തിലുണ്ട്. ആലപ്പുഴക്കാരായ രണ്ടുപേരും തൃശൂര്‍, കോഴിക്കോട്, കാസര്‍കോഡ് ജില്ലക്കാരായ ഓരോരുത്തരും മടങ്ങിയെത്തിയവരിലുണ്ട്. തൂത്തുക്കുടി സ്വദേശി ലെസിമ ജൊറേഷും കൊച്ചിയിലാണ് വിമാനമിറങ്ങിയത്. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് മലയാളി നഴ്സുമാര്‍ക്കുളള എല്ലാ പരിഗണനയും ലെസിമക്കും നല്‍കിയിരുന്നു.
നാട്ടിലേക്കു മടങ്ങാന്‍ ആവശ്യപ്പെട്ടവര്‍ക്കെല്ലാം നോര്‍ക്ക വാഹനസൗകര്യം നല്‍കിയിരുന്നു. ഹൈദരാബാദില്‍ ഇറങ്ങിയ അഞ്ചുപേരെ അവരവരുടെ വീടുകളില്‍ എത്തിക്കുന്നതിനുളള സൗകര്യവും നോര്‍ക്ക ഒരുക്കി. കഴിഞ്ഞ ദിവസം തന്നെ എത്തിയിരുന്ന നഴ്സുമാരുടെ ബന്ധുക്കള്‍ക്ക് താമസ, ഭക്ഷണ സൗകര്യവും നല്കി.
ഒരാള്‍ക്കും ഒരു ബുദ്ധിമുട്ടും ഇല്ലാത്തവിധം വിമാനത്താവളത്തില്‍ ക്രമീകരണം നടത്താന്‍ നോര്‍ക്ക റൂട്ട്സ് പ്രവര്‍ത്തകര്‍ക്കായി. സി.ഇ.ഒ പി.സുദീപിന്റെ നേതൃത്വത്തില്‍ ജനറല്‍ മാനേജര്‍ ജോര്‍ജ് മാത്യൂ, സുരേന്ദ്രന് പിളള, ഹരി പി.നായര്‍, നോര്‍ക്ക മന്ത്രിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ.സി.ബേബി എന്നിവരടങ്ങിയ അഞ്ചംഗ സംഘമാണ് വിമാനത്താവളത്തില്‍ നോര്‍ക്ക പ്രവര്‍ത്തനം ഏകോപിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: