ന്യൂദല്‍ഹി: ഇറാഖില്‍ നിന്ന് രക്ഷിച്ച 46 നഴ്സുമാര്‍ നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങുന്നതുവരെ കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ നിരീക്ഷണം ഉണ്ടായിരുന്നു. അത്രയും ശ്രദ്ധയോടെയാണ് മോദി സര്‍ക്കാരും മന്ത്രി സുഷമാ സ്വരാജും പ്രശ്നത്തില്‍ ഇടപെട്ടതും അത് അതീവ ശ്രദ്ധയോടെ പരിഹരിച്ചതും.
ഇര്‍ബില്‍ വിമാനത്താവളത്തില്‍ നിന്ന് നഴ്സുമാരെ മടക്കിക്കൊണ്ടുവരാന്‍ അയച്ച വിമാനത്തിന് പലരാജ്യങ്ങള്‍ താണ്ടി വേണമായിരുന്നു ഇര്‍ബിലില്‍ എത്താന്‍. പാക്കിസ്ഥാനടക്കമുള്ള രാജ്യങ്ങളുമായി വിദേശകാര്യമന്ത്രാലയവും വ്യോമയാനമന്ത്രാലയവും ബന്ധപ്പെട്ട് ആവശ്യമായ അനുമതി നേടിയെടുത്തു. എന്നാല്‍ അവസാന നിമിഷം ഇറാഖിലെ ഇര്‍ബില്‍ വിമാനത്താവളത്തില്‍ ഇറങ്ങാന്‍ പ്രശ്നങ്ങള്‍ നേരിട്ടു. വിമാനം മടക്കിക്കൊണ്ടുവരേണ്ടിവരുമെന്നു വരെ ആശങ്കയുയര്‍ന്നു. എന്നാല്‍ അത് പരിഹരിക്കാനും വിദേശകാര്യമന്ത്രിക്കായി. അതിനാല്‍ അല്പം വൈകിയാണെങ്കിലും വിമാന അവിടെ ഇറക്കാനും പുലര്‍ച്ചെ നഴ്സുമാരുമായി മടങ്ങാനും സാധിച്ചു.
ഇറാഖിലെ സുന്നി ഭീകരര്‍ക്ക് ഒരു സര്‍ക്കാരുമായും ബന്ധമില്ല. അവര്‍ ഒരു സര്‍ക്കാരിനെയും അംഗീകരിക്കുന്നുമില്ല. അതിനാല്‍ അവരുമായി ബന്ധപ്പെടുക പോലും ദുഷ്കരമായിരുന്നു. എന്നാല്‍ അവരുമായി മറ്റു രാജ്യങ്ങളുടേയും പ്രമുഖരുടേയും സഹായത്തോടെ ബന്ധപ്പെടാന്‍ സാധിച്ചു. മാത്രമല്ല സുന്നി ഭീകരരുടെ പരിപൂര്‍ണ്ണമായ സഹകരണത്തോടെയും സഹായത്തോടെയും തിക്രിതില്‍ നിന്ന് മൊസൂളില്‍ വരെയും അവിടെ നിന്ന് ഇര്‍ബില്‍ വരെയും നഴ്സുമാരെ എത്തിക്കാനും കേന്ദ്രസര്‍ക്കാരിന് സാധിച്ചു. വാസ്തവത്തില്‍ തിക്രിതില്‍ നിന്ന് അവരെക്കൊണ്ടാണ് നഴ്സുമാരെ ഇവിടം വരെയെത്തിച്ചത്. ഇതിനുള്ള സംവിധാനം ഒരുക്കിയതിനാലാണ് ഭീകരര്‍ക്കൊപ്പം ബസില്‍ പൊയ്ക്കൊള്ളാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നത്. നഴ്സുമാരെ സുരക്ഷിത സ്ഥാനങ്ങളിലേക്കാണ് കൊണ്ടുപോകുന്നതെന്നും നാട്ടിലേക്ക് അയക്കുമെന്നും സുന്നി വിമതര്‍ നഴ്സുമാരോട് പറഞ്ഞതും ശ്രദ്ധേയമാണ്. മുന്‍കൂട്ടി നിശ്ചയിച്ചതുപോലുള്ള നടപടികളാണ് അവര്‍ കൈക്കൊണ്ടതെന്നും വ്യക്തം.
അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ ദൗത്യമാണ് വിദേശകാര്യമ്രന്താലയം വലിയ വിജയമാക്കി മാറ്റിയത്. ഇന്ത്യയുടെ ചരിത്രത്തിലെ സുവര്ണ്ണലിപികളിലെഴുത്തിച്ചേര്ത്ത ഏടാണിത്. മോദി സര്‍ക്കാര്‍ നേരിട്ട ആദ്യ നയതന്ത്ര വെല്ലുവിളിയാണ് സമചിത്തതയോടെയും കരുത്തോടെയും കൃത്യതയോടെയും നേരിട്ട് വിജയം കൈവരിച്ചത്. ദൗത്യത്തില്‍ ഇന്ത്യ ഗള്‍ഫിലുള്ള മിക്കരാജ്യങ്ങളുടേയും സഹായം തേടിയിരുന്നു.ഇറാഖുമായി അതിര്‍ത്തി പങ്കിടുന്ന സിറിയ, ജോര്‍ദ്ദാന്‍, തുര്‍ക്കി എന്നിവരുമായും സുഷമ ബന്ധപ്പെട്ടിരുന്നു.
മന്ത്രി സുഷമാ സ്വരാജിന്റെ നേതൃത്വത്തിലുള്ള ക്രൈസിസ് മാനേജ്മെന്റ് ടീം എണ്ണയിട്ട് ഉഷാറാക്കിയ യന്ത്രം കണക്കെയാണ് പ്രവര്‍ത്തിച്ചത്. കൂടിയാലോചനകള്‍, ചര്‍ച്ചകള്‍, നയതന്ത്ര തലങ്ങളിലുള്ള ഇടപെടലുകള്‍, മുന്‍വാതില്‍ നയതന്ത്രം, പിന്‍വാതില്‍ നയതന്ത്രം, അനൗദ്യോഗിക ചര്‍ച്ചകള്‍, അനൗദ്യോഗിക നയതന്ത്ര ബന്ധങ്ങള്‍….അറിയാവുന്ന സകല തന്ത്രങ്ങളും സര്‍ക്കാര്‍ പയറ്റി. മുന്‍ ഐബി ഡയറക്ടര്‍ കൂടിയായ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ വൈദഗ്ധ്യവും കൂടി തുണയായതോടെ മോചനം എളുപ്പമായി.എന്തൊക്കെ നടപടികളാണ് സ്വീകരിച്ചതെന്ന് സര്‍ക്കാരിന് വെളിപ്പെടുത്താനാവില്ല. പരമ്പരാഗത രീതികളല്ല, വ്യത്യസ്ഥമായ രീതികളാണ് അവലംബിച്ചതെന്ന് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗം, റിസര്‍ച്ച് ആന്റ് അനാലിസിസ് വിങ്, മിലിറ്ററി ഇന്റലിജന്‍സ് എന്നിവയുടെ സംയുക്ത പരിശ്രമങ്ങളും സഹായകമായി.
വ്യാഴാഴ്ച രാത്രി തന്നെ മോചനം ഉറപ്പായെന്ന് വ്യക്തമായിരുന്നു. ഭീകരര്‍ നഴ്സുമാരെ കൊണ്ടുപോയത് വിമാനത്താവളത്തിനടുത്തുള്ള സ്ഥലത്തേക്കാണെന്നും അവരെ നാട്ടിലേക്ക് അയക്കാനുള്ള നടപടിയാണ് തുടങ്ങിയെതന്നും അപ്പോള്‍ തന്നെ സൂചന ലഭിച്ചിരുന്നു. ഇക്കാര്യം ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു. മോചനം അരികെയെന്നായിരുന്നു ജന്മഭൂമിയുടെ പ്രധാനവാര്‍ത്ത. നഴ്സുമാര്‍ ഭീകരരുടെ പിടിയിലാണെന്നും അവരെ ഇരുട്ടുമുറിയില്‍ പൂട്ടിയിട്ടുവെന്നുമായിരുന്നു ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. കൂടുതല്‍ ആശങ്കയുണ്ടാക്കുന്ന റിപ്പോര്‍ട്ടുകളാണ് മിക്ക പത്രങ്ങളും ചാനലുകളും നല്കിയതും. മോചനത്തിന്റെ വഴിയെങ്ങനെയാണെന്നു വരെ ജന്മഭൂമി സൂചന നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: