ആലുവ: സുഹൃത്തിനെ കബളിപ്പിച്ച് അബുദാബിയിലേക്ക് എല്‍എസ്ഡി മയക്കുമരുന്ന് കടത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയ ഒന്നാം പ്രതി ചേരാനല്ലൂര്‍ ഇടയക്കുന്നം മാരിപ്പിള്ളി വീട്ടില്‍ അമല്‍ (21)നെ വീണ്ടും അറസ്റ്റ് ചെയ്തു. സെഷന്‍സ് കോടതി പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
കഴിഞ്ഞ 22ന് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്ത് ആലുവ ജുഡീഷ്യല്‍ ഫസ്റ്റ് കഌസ് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തതാണ്. 24ന് സെഷന്‍സ് കോടതി ജാമ്യം നല്കി. കേസില്‍ കൂട്ടു പ്രതികളായ പാനായിക്കുളം പയ്യങ്ങാട് വീട്ടില്‍ മുഹമ്മദ് സാദ്, ആലുവ തോട്ടുംമുഖം തോപ്പില്‍ അന്‍സാര്‍ എന്നിവര്‍ പിടിയിലായതിനെ തുടര്‍ന്നാണ് കേസില്‍ അമലിന്റെ പങ്ക് പൊലീസിന് വ്യക്തമായത്. തുടര്‍ന്നാണ് പ്രതിയെ ഇന്നലെ പൊലീസ് വിളിച്ചുവരുത്തി വീണ്ടും അറസ്റ്റ് രേഖപ്പെടുത്തിയത്.
പിതാവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത് കഴിഞ്ഞ 18ന് അബുദാബിയിലെ ജോലി സ്ഥലത്തേക്ക് മടങ്ങിയ വരാപ്പുഴ കടമക്കുടി കണ്ടപാട് വീട്ടില്‍ ഷിജു മാനുവലിന്റെ ബാഗിലാണ് പ്രതികള്‍ മയക്കുമരുന്ന് കടത്തിയത്. അബുദാബിയിലുള്ള ആലുവ പുതുശേരി വീട്ടില്‍ സാംഗിനുള്ള ബുക്സ് എന്ന വ്യാജേനയാണ് ഷിജുവിനെ പൊതിയേല്പ്പിച്ചത്. അബുദാബി വിമാനത്താവളത്തില്‍ കസ്റ്റംസിന്റെ പിടിയിലായ ഷിജുവിപ്പോള് ജയിലിലാണ്. ഡിവൈ.എസ്.പി വി.കെ. സനല്‍കുമാര്‍, സി.ഐ ബി. ഹരികുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: