തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രഭരണസമിതിയെ പിരിച്ചുവിടണമെന്ന് വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന പ്രതിനിധി സമ്മേളനം പ്രമേയത്തിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അഴിമതിക്കും ആചാരവിരുദ്ധ നടപടികള്‍ക്കും നേതൃത്വം നല്കുന്ന ഭരണസമിതിയാണ് നിലവിലുള്ളത്.
ഗുരുവായൂര്‍ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് നടത്തുന്ന ശ്രേഷ്ഠമായ ശ്രീഭൂതബലി തടസ്സപ്പെടും വിധം ക്ഷേത്രം മാനേജര്‍ സുനില്‍കുമാറും ഭരണസമിതി അംഗം എന്‍. രാജുവും തമ്മില്‍ സംഘര്‍ഷമുണ്ടാവുകയും നാലമ്പലത്തിനകത്ത് രക്തം വീഴുകയും ചെയ്തത് കുറ്റകരവും ഹൈന്ദവ വിശ്വാസത്തെ വ്രണപ്പെടുത്തുന്നതുമാണ്.
രണ്ടുപേരും കുറ്റക്കാരാണെന്ന് അന്വേഷണ കമ്മീഷന് കണ്ടെത്തിയിട്ടും ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. ക്ഷേത്രദര്‍ശനത്തിനെത്തിയ വൃദ്ധമാതാവിനേയും മാനസികരോഗിയായ മകനേയും ക്ഷേത്രജീവനക്കാര്‍ മര്‍ദ്ദിച്ചത് അത്യന്തം ഗൗരവത്തോടെയാണ് ഹിന്ദുസമൂഹം നോക്കിക്കാണുന്നത്. ഇത് ഒറ്റപ്പെട്ട സംഭവമല്ല, ക്ഷേത്രസുരക്ഷയുടെ പേരില്‍ ഭക്തരെ പീഡിപ്പിച്ച സംഭവങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ട്. ഭക്തരെ മര്‍ദ്ദിച്ച സംഭവത്തില്‍ ഉള്‍പ്പെട്ട പ്രതികളെ ചെയര്മാന് ടി. വി. ചന്ദ്രമോഹനനും സമിതിയംഗം എന്‍. രാജുവും സംരക്ഷിക്കുന്നതായി ഗുരുതര ആരോപണം നിലനില്ക്കുന്നു.
ദേവസ്വം ആവശ്യങ്ങള്‍ക്ക് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട കേസുകളില്‍ തുടര്‍ച്ചയായി തോല്ക്കുന്നതും മേല്‍കോടതിയില്‍ അപ്പീല്‍ നല്‍കാത്തതും ദുരൂഹമാണ്. കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ 30 കോടി രൂപയാണ് ദേവസ്വത്തിന് നഷ്ടമായത്.
കാജാ കമ്പനിയുടെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് നല്കിയ കേസ് പരാജയപ്പെടുകയും 6 കോടി രൂപ ദേവസ്വം കമ്പനിക്ക് നല്‍കുകയും ചെയ്തതിനു പിന്നില്‍ ഉന്നതതല ഗൂഡാലോചന ഉള്ളതായി വിശ്വഹിന്ദു പരിഷത്ത് സംശയിക്കുന്നു.
ക്ഷേത്രനഗരിയുടെ അടിസ്ഥാന മേഖലയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നഗരസഭയിലും സര്‍ക്കാരിലും സമ്മര്‍ദ്ദം ചെലുത്തുന്നതില്‍ ദേവസ്വം ഭരണസമിതി പൂര്‍ണ്ണ പരാജയമാണ്. തകര്‍ന്ന റോഡുകളും നിര്‍മാണം നിലച്ച അഴുക്കുചാലുകളുടെ സ്ഥിതിയും ഇതാണ് ബോധ്യപ്പെടുത്തുന്നത്.
ദേവസ്വം നിയമമനുസരിച്ച് ഭരണം നടത്തുന്ന അഡ്മിനിസ്ട്രേറ്റര്‍ തസ്തികയില്‍ ഐഎഎസ് ഓഫീസറെ നിയമിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് എത്രയും വേഗം നടപ്പിലാക്കണമെന്നും ദേവസ്വത്തിന് കീഴിലുള്ളതും ഭാവിയില്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നതുമായ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മാനേജ്മെന്റ് സീറ്റുകള്‍ ഹിന്ദുക്കള്‍ക്ക് മാത്രമായി നിജപ്പെടുത്തണമെന്നും വിശ്വഹിന്ദു പരിഷത്ത് ആവശ്യപ്പെട്ടു.
ദേവഭാഷയായ സംസ്കൃതവും ഹൈന്ദവ സാഹിത്യങ്ങളും വേദവും പുരാണവും സംരക്ഷിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും വേണ്ട നടപടികള്‍ സ്വീകരിക്കുന്നതില്‍ ഭരണസമിതി പൂര്‍ണ്ണപരാജയമാണ്. ക്ഷേത്രകലകളുടെ പ്രോത്സാഹനത്തിനും വേദപഠനത്തിനും തകര്‍ന്ന ക്ഷേത്രങ്ങളുടെ പുനരുദ്ധാരണത്തിനും ചിലവാക്കേണ്ട കാണിക്കപ്പണം അനാവശ്യ കാര്യങ്ങള്‍ക്കായി ധൂര്‍ത്തടിക്കുന്ന ഭരണസമിതിയുടെ നടപടി ഹിന്ദുക്കളോടുള്ള വെല്ലുവിളിയാണ്. ശ്രീകൃഷ്ണ കോളേജ് സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണം നേരിടുന്ന ടി.വി. ചന്ദ്രമോഹനനേയും യോഗ്യത തിരുത്തി ഉദ്യോഗം നേടിയതിന് കോടതി ശിക്ഷിച്ച എന്‍. രാജുവിനേയും ശ്രീഭൂതബലി തടസ്സപ്പെടുത്തിയ ക്ഷേത്രം മാനേജര്‍ സുനില്‍കുമാറിനേയും പുറത്താക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: