ന്യൂദല്‍ഹി: പ്രതിപക്ഷ നേതൃപദവി ലഭിക്കില്ലെന്ന് കോണ്‍ഗ്രസിന് ഉറപ്പായി. നിയമപരമായ അര്‍ഹതയില്ലെന്ന് വ്യക്തമായതോടെ ഔദ്യോഗിക പ്രതിപക്ഷ നേതൃസ്ഥാനത്തിനായി കോടതിയെ സമീപിക്കുമെന്ന നിലയിലെത്തിയിട്ടുണ്ട് കോണ്‍ഗ്രസ്. ഇന്നലെ ലോക്സഭാ സ്പീക്കര്‍ വിളിച്ചുചേര്‍ത്ത സര്‍വ്വ കക്ഷിയോഗത്തില്‍ പ്രതിപക്ഷപദവി നല്‍കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടില്ല.
ആകെയുള്ള ലോക്സഭാ എംപിമാരുടെ പത്തുശതമാനം അംഗങ്ങളുള്ള പാര്‍ട്ടിക്കു മാത്രമേ പ്രതിപക്ഷ നേതൃസ്ഥാനം നല്‍കൂ എന്ന് നിയമമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് റഷീദ് ആല്‍വി പറഞ്ഞപ്പോള്‍ കോണ്‍ഗ്രസിന് പദവി നല്‍കിയില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് ദിഗ്വിജയ് സിങ് പറഞ്ഞു.
പ്രതിപക്ഷനേതാവിനെ അംഗീകരിക്കണമെങ്കില്‍ 55 സീറ്റു വേണമെന്നാണെങ്കില്‍ നിയമം ഭേദഗതി ചെയ്യുകയാണ് വേണ്ടതെന്ന് ദിഗ്വിജയ് സിങ് പറഞ്ഞു. ബിജെപി പ്രതിപക്ഷത്തെ നിര്‍ബന്ധമായും ബഹുമാനിക്കണമെന്ന ആവശ്യവും കോണ്‍ഗ്രസ് നേതാക്കള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്.
എന്നാല്‍ നിയമഭേദഗതി വേണമെന്ന ആവശ്യം ബിജെപി തള്ളിക്കളഞ്ഞു. ഇതു തങ്ങളുടെ അധികാര പരിധിയില്‍ വരുന്ന വിഷയമല്ലെന്നും സ്പീക്കറാണ് തീരുമാനിക്കേണ്ടതെന്നും പാര്‍ലമെന്ററികാര്യമന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു.
തെരഞ്ഞെടുപ്പിന് മുമ്പ് രൂപീകരിച്ച യുപിഎ സഖ്യകക്ഷികള്‍ക്കെല്ലാമായി ലോക്സഭയില്‍ 59 സീറ്റുകളാണുള്ളത്. ഇത് കണക്കിലെടുത്ത് പ്രതിപക്ഷ സ്ഥാനം അനുവദിക്കണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. ഇക്കാര്യം ഉന്നയിച്ച് വ്യാഴാഴ്ച കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജ്ജുന ഖാര്‍ഗെയുടെ നേതൃത്വത്തിലുള്ള സംഘം സ്പീക്കറെ കണ്ടെങ്കിലും പ്രയോജനമുണ്ടായില്ല. ഇന്നലെ നടന്ന സര്‍വ്വകക്ഷി യോഗത്തിലും കോണ്‍ഗ്രസ് ഈ വിഷയം ഉന്നയിച്ചില്ല. അതിനാല്‍ത്തന്നെ വിഷയത്തില്‍ അഭിപ്രായം പറയാനാവില്ലെന്ന് കേന്ദ്രസര്‍ക്കാരും നിലപാട് സ്വീകരിച്ചു.
ഇന്നലെ സ്പീക്കര്‍ സുമിത്ര മഹാജന്റെ അദ്ധ്യക്ഷതയില്‍ നടന്ന സര്‍വ്വകക്ഷി യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ അദ്വാനി, ലോക്സഭയിലെ കോണ്‍ഗ്രസ് കക്ഷി നേതാവ് മല്ലികാര്‍ജ്ജുന ഖാര്‍ഗെ, പാര്‍ലമെന്ററി കാര്യമന്ത്രി വെങ്കയ്യനായിഡു തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: