ന്യൂദല്‍ഹി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് നാളെ തുടക്കം. ജൂലൈ8ന് കേന്ദ്രറെയില്‍വേമന്ത്രി സദാനന്ദഗൗഡ റെയില്‍ബജറ്റും ജൂലൈ 10ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി പൊതു ബജറ്റും അവതരിപ്പിക്കും. അഞ്ചാഴ്ചത്തെ സമ്മേളനത്തിനു ശേഷം ആഗസ്ത് 14നാണ് സഭ പിരിയുന്നത്.
നാളെ സഭയില്‍ ഇറാഖ് വിഷയത്തില്‍ കേന്ദ്രവിദേശകാര്യമന്ത്രി സുഷമാ സ്വരാജ് പ്രസ്താവന നടത്തുന്നുണ്ട്. ലോക്സഭയിലും പിന്നീട് രാജ്യസഭയിലും സുഷമാ സ്വരാജ് പ്രസ്താവന നടത്തും. ഇതിന്മേല് ചര്‍ച്ചയും അനുവദിച്ചേക്കും. ചോദ്യോത്തരവേളയും നടക്കും. ചൊവ്വാഴ്ച റെയില്ബജറ്റവതരണത്തിന് ശേഷവും ബജറ്റിന്മേലും ചര്‍ച്ച നടക്കും. ജൂലൈ 9ന് സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ട് ലോക്സഭയില്‍ അവതരിപ്പിക്കും. പൊതുബജറ്റ് അവതരണത്തിന് ശേഷം സഭ അന്നത്തേക്ക് പിരിയും.
തുടര്‍ന്ന് 11,14,15 തീയതികളില്‍ റെയില്ബജറ്റിന്മേല് ചര്‍ച്ച നടക്കും. 16 മുതല്‍ മൂന്നു ദിവസം പൊതുബജറ്റിന്മേലും ചര്‍ച്ച നടക്കും. മൂന്നു നാല് മന്ത്രാലയങ്ങളുടെയെങ്കിലും ബജറ്റ് വകയിരുത്തലിന്മേലും ചര്‍ച്ചകളുണ്ടാകും. എന്നാല്‍ അവ ഏതൊക്കെ മന്ത്രാലയങ്ങളാണെന്ന് ബിസിനസ് അഡൈ്വസറി കമ്മറ്റി യോഗം ചേര്‍ന്ന് മാത്രമേ തീരുമാനിക്കൂ. 3-4 ഓര്‍ഡിനന്‍സുകളും ഇത്തവണ സഭയില്‍ അവതരിപ്പിക്കുമെന്നാണ് വിവരം. സമ്മേളന കാലത്തിന്റെ ഒടുവില്‍ ഫിനാന്‍സ് ബില്ലും പാസാക്കും.
പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പിനായി ഇന്നലെ സ്പീക്കര്‍ സുമിത്ര മഹാജന്റെ അദ്ധ്യക്ഷതയില്‍ സര്‍വ്വകക്ഷി സമ്മേളനം നടന്നു. എല്ലാവര്ക്കും വിഷയങ്ങളുന്നയിക്കാനും ചര്‍ച്ചകള്‍ക്കും അവസരം നല്‍കുമെന്ന് സ്പീക്കര്‍ യോഗത്തെ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള നേതാക്കള്‍ പങ്കെടുത്തു.
എസ്.സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: