484. യജമാസഃ – യാഗകര്‍മങ്ങള്‍ നിര്‍വഹിക്കുന്ന അധ്വര്യവും ബ്രഹ്മനും ഹോതാവും ഉദ്ഗാതാവും ഭഗവാന് തന്നെ. യാഗത്തിനുവേണ്ട ഉപകരണങ്ങളും യാഗാഗ്നിയും ഭഗവാന്‍തന്നെ. യാഗത്തില്‍ അര്‍പ്പിക്കപ്പെടുന്ന ഹവിസ്സും ഹവിര്‍ഭാഗം സ്വീകരിക്കുന്ന ദേവന്മാരും ഭഗവാന് തന്നെ.. ആധുനികകാലത്തെ അര്‍ത്ഥമായ ഉടമ, നാഥന്, പ്രധാനി എന്നീ അര്‍ത്ഥങ്ങള്‍ സ്വീകരിച്ചാലും ഭഗവാന് തന്നെയാണ് യജമാനന്.
485. യക്ഷകര്ദമഭൂഷിതഃ – യക്ഷകര്ദമംകൊണ്ട് അലങ്കരിക്കപ്പെട്ടവന്‍ കസ്തൂരി, കര്‍പ്പൂരം, ചന്ദനം തുടങ്ങിയ സുഗന്ധവസ്തുക്കള്‍ ചേര്‍ത്തുണ്ടാക്കുന്ന ഒരുതരം കുറിക്കൂട്ടാണു യക്ഷകര്‍ദമം. അതുകൊണ്ട് അലങ്കരിക്കപ്പെട്ടവന്‍. ഗുരുവായൂരപ്പന്റെ മുഴുക്കാപ്പു ചാര്‍ത്തിയ വിഗ്രഹം മനസ്സില്‍ കണ്ടാല്‍ നാമത്തിന്റെ അര്‍ത്ഥം വ്യക്തമാകും.
ശ്ലോകം 103 രംഗനാഥോ രഘുവരോ രസജ്ഞോ രിപുകര്ശനഃ
ലക്ഷ്യോ ലക്ഷ്യജ്ഞോ ലക്ഷ്മീകോ ലക്ഷ്മീഭൂമി നിഷേവിതഃ
486. രംഗനാഥഃ – രംഗത്തിനു നാഥനായവന്. രംഗശബ്ദത്തിനു പല അര്‍ത്ഥങ്ങളുള്ളതില്‍ അരങ്ങ്, സഭ, സദസ്സ്, യുദ്ധഭൂമി, ദേവാലയം എന്നീ അര്‍ത്ഥങ്ങള്‍ ഈ സന്ദര്‍ഭത്തില്‍ സ്വീകരിക്കാം. ഈ പ്രപഞ്ചത്തെ ഒരു കളിയരങ്ങായി കണക്കാക്കിയാല്‍ അതിന്റെ സുത്രധാരനും പ്രധാനനടനും ഭഗവാനാണ്. പ്രപഞ്ചമാകുന്ന അരങ്ങിന്റെ സംവിധായകനും മൂഖ്യനടനുമായ ഗുരുവായൂരപ്പന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാല്‍ ജീവിതാഭിനയം വിജയിക്കും.
പലര് ഒത്തുകൂടി ചര്‍ച്ചചെയ്ത് തീരുമാനങ്ങളെടുക്കേണ്ട സഭയും സദസ്സും സമൂഹജീവിതത്തിലും പുരാണകഥകളിലും കാണാം. ഭഗവാന് നേരിട്ട് സഭാരംഗത്തു സന്നിഹിതനായി സദസ്സിന്റെ നേതൃത്വം ഏറ്റെടുക്കുന്ന നിരവധി സന്ദര്‍ഭങ്ങള്‍ അവതാരകഥകളില്‍ കാണാം. കൗരവരാജസദസ്സില് പാണ്ഡവരുടെ ദൂതനായി ശ്രീകൃഷ്ണന് കടന്നുചെല്ലുന്ന സന്ദര്‍ഭം ഓര്‍ക്കുക. ഏകനായി സദസ്സിലെത്തിയ കൃഷ്ണനെ ബന്ധിക്കാനാഗ്രഹിച്ച സുയോധനനും കൂട്ടര്‍ക്കും ശ്രീകൃഷ്ണന് തന്നെയാണു രംഗനാഥന് എന്നു ബോദ്ധ്യപ്പെടു.
പല അവതരാകഥകളില് ഭഗവാന് യുദ്ധഭൂമിയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. യുദ്ധരംഗങ്ങളിലെല്ലാം വിജയം രംഗനാഥനായ ഭഗവാനു തന്നെയായിരിക്കും.
ഡോ. ബി.സി.ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: