കോഴിക്കോട്: കാര്യക്ഷമമായ പ്രവര്‍ത്തനമില്ലാതെ സംസ്ഥാന വനം വകുപ്പ് പതിനഞ്ചാം മാസത്തിലേക്ക്. ആറ് മാസം മുമ്പ് ചുമതലയേറ്റ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും നിഷ്ക്രിയനായതോടെയാണ് ഈ സ്ഥിതി. ദൈനംദിന കാര്യങ്ങള്‍ ഉദ്യോഗസ്ഥ ഭരണത്തില്‍ തട്ടി നീങ്ങുന്നതല്ലാതെ അടിസ്ഥാന കര്‍മ്മ പദ്ധതികളൊന്നും വകുപ്പില്‍ നടപ്പാകുന്നില്ല.
മന്ത്രി ഗണേഷ്കുമാര് 2013 ഏപ്രിലില്‍ രാജിവെച്ചതോടെയാണ് വനം വകുപ്പിന്റെ താളം തെറ്റിയത്. തുടര്‍ന്ന് ഒമ്പത് മാസം വകുപ്പിന് പ്രത്യേകം മന്ത്രിയില്ലാതായി. മുഖ്യമന്ത്രിയുടെ അധിക ചുമതലയിലായ വകുപ്പില്‍ ഇക്കാലയളവില്‍ പ്രവര്‍ത്തനമെല്ലാം സ്തംഭിച്ച നിലയിലായി. കഴിഞ്ഞ ജനുവരിയില്‍ തിരുവഞ്ചൂര്‍ വനം മന്ത്രിയായി. തുടക്കത്തില്‍ തന്നെ ഈ വകുപ്പിനോടുള്ള അപ്രിയം അദ്ദേഹം വ്യക്തമാക്കിയിരുന്നു. ആഭ്യന്തര മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി ഗതാഗത-വനം വകുപ്പ് നല്‍കിയതില്‍ കടുത്ത നീരസമുണ്ടായിരുന്നു അദ്ദേഹത്തിന്. ഇത് സ്വാഭാവികമായും വകുപ്പ് കയ്യാളുന്നതിലും പ്രതിഫലിച്ചു.
വകുപ്പിന്റെ വികസന-നവീകരണപദ്ധതികള്‍, ബോധവല്‍ക്കരണം, കരുതല്‍ നടപടികള്‍, ജീവനക്കാരുടെ പ്രശ്നങ്ങള്‍, വനഭൂമി കയ്യേറ്റം, നെല്ലിയാമ്പതി, ഹാരിസണ്‍ മലയാളം പാട്ടക്കരാര്‍ ലംഘിക്കല്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട വിവിധ കേസുകളുടെ കാര്യങ്ങളിലൊന്നും ആശാവഹമായ ചലനമുണ്ടാക്കാന്‍ തിരുവഞ്ചൂരിനായിട്ടില്ല. മാവോവാദി സാന്നിദ്ധ്യം, ഗാഡ്ഗില്‍ റിപ്പോര്‍ട്ട് വിരുദ്ധ പ്രക്ഷോഭകര്‍ വനം വകുപ്പിനോട് കാണിച്ച അക്രമം, ഇടുക്കി, വയനാട് എന്നിവടങ്ങളിലുണ്ടായ കാട്ടുതീ തുടങ്ങിയ കാര്യങ്ങള്‍ ഇതിനുദാഹരണം. പല കേസുകളിലും വനം വകുപ്പിനനുകൂലമായ സാഹചര്യം മുതലെടുക്കുന്നതിലും മന്ത്രിയുടെ ഇടപെടല്‍ ഉണ്ടായില്ലെന്ന ആക്ഷേപമുണ്ട്.
ആറ് മാസത്തിനിടെ വകുപ്പില്‍ പറയത്തക്ക ഒരു കാര്യമുണ്ടായത് പരിസ്ഥിതി ദിനത്തില്‍ പത്ത് ലക്ഷം വൃക്ഷത്തൈകള്‍ നട്ടു എന്നതാണ്. ഇതുതന്നെ ആസൂത്രണം ചെയ്തത് ഫോറസ്ട്രി വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥനാണ്. പരിപാടിക്ക് ശേഷം ഇത് സംബന്ധിച്ച് വിശകലനം ചെയ്യാന്‍ പോലും മന്ത്രി തയ്യാറായിട്ടില്ലെന്നും പറയുന്നു.
എം. കെ. രമേഷ്കുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: