ആഗോളതാപനം വഴിയുണ്ടാകുന്ന സമുദ്രനിരപ്പിലെ ഉയര്‍ച്ചയും കാലാവസ്ഥാ വ്യതിയാനവും കേരളത്തിന് ആശങ്കാജനകമാണ്. സംസ്ഥാനത്തിന് 590 കിലോമീറ്റര്‍ സമുദ്രതീരവും പടിഞ്ഞാറോട്ടൊഴുകി സമുദ്രത്തിലോ കായലിലോ ചേരുന്ന 41 നദികളുമുണ്ട്. സമുദ്രനിരപ്പിലെ ഏത് മാറ്റവും കേരളത്തിനു ശുദ്ധജലക്ഷാമമുണ്ടാക്കും. വേലിയേറ്റ സമയത്ത് സമുദ്രജലം നദികളിലൂടെ ശുദ്ധജല പമ്പിംഗ് സ്റ്റേഷനുകള്‍വരെ എത്തുകയും കുടിവെള്ളത്തില്‍ ഉപ്പുകലരുകയും ചെയ്യും. നദികള്‍ക്ക് പുറമെ സംസ്ഥാനത്തെ 33 കായലുകളില്‍ എത്തിച്ചേരുന്ന തോടുകളും ഇടത്തോടുകളും കാനകളും ലക്ഷക്കണക്കിനാണ്. ഇവയിലൂടെയെല്ലാം വേലിയേറ്റത്തില്‍ സമുദ്രജലം എത്തിച്ചേരുന്നതു വന്‍ വിപത്താകും.
ആഗോളതാപനം മൂലം മഞ്ഞുമലകള്‍ ക്രമാതീതമായി ഉരുകി സമുദ്രത്തില്‍ ചേരുന്നതാണ് ഇതിന് കാരണം. കാര്‍ബണ്‍ഡയോക്സൈഡ്, മീഥേന്‍, നൈട്രസ് ഓക്സൈഡ് എന്നിവയാണ് പ്രധാന ഹരിത വാതകങ്ങള്‍. അന്തരീക്ഷത്തില്‍ ഫോസില്‍ ഇന്ധനത്തിന്റെ അമിത ഉപയോഗംമൂലം പ്രത്യേകിച്ച് വ്യവസായശാലകള്‍ വഴിയും വാഹനങ്ങള്‍ വഴിയുമുണ്ടാകുന്ന അന്തരീക്ഷ മലിനീകരണം ഹരിതവാതക പ്രതിഭാസത്തിലാണ് എത്തിച്ചേരുന്നത്. ഭൂമിയ്ക്ക് ചുറ്റുമുള്ള അന്തരീക്ഷത്തില്‍ ഹരിതവാതകങ്ങളായ കാര്‍ബണ്‍ഡയോക്സൈഡും മീഥേനും വര്‍ധിക്കുമ്പോള്‍ അന്തരീക്ഷതാപനില ഉയരുകയും അത് സമുദ്രത്തെ ചൂടുപിടിപ്പിക്കുകയും ചെയ്യുമ്പോഴാണ് കാറ്റിന്റെ ശക്തി വര്‍ധിക്കുന്നതും കൊടുങ്കാറ്റുകള്‍ രൂപപ്പെടുന്നതും.
ആഗോളതാപന പ്രതിഭാസം കാലാവസ്ഥയില്‍ വന്‍മാറ്റങ്ങളാണ് സൃഷ്ടിക്കുക. മഴ വര്‍ധിക്കുകയും പേമാരി ആകുകയും ചിലയിടങ്ങളില്‍ മഴ പെയ്യാതിരിക്കുകയും കടുത്ത വരള്‍ച്ചയുണ്ടാവുകയും ചെയ്യും. മഞ്ഞുരുകി ജലം ലഭിക്കുന്ന നദികളില്‍ അതിവേഗ വെള്ളപ്പൊക്കത്തിനും നാശനഷ്ടങ്ങള്‍ക്കും കാരണമാകും. കാലാവസ്ഥ പ്രവചിക്കുവാന്‍ സാധിക്കാത്ത അവസ്ഥയെയാണ് കാലാവസ്ഥാ വ്യതിയാനം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. പെരുമഴയും അമിതമായ ചൂടുവര്ധനവും വേനല്‍ക്കാലത്ത് കടലാക്രമണവും കൊടുങ്കാറ്റും മറ്റും കാലാവസ്ഥാ വ്യതിയാനത്തിന്റെ ലക്ഷണങ്ങളാണ്. അന്തരീക്ഷത്തില്‍ കാര്‍ബണ്‍ഡയോക്സൈഡ് വര്‍ധിക്കുന്നതിനാല്‍ വനങ്ങളില്‍ കൂടുതല്‍ വരണ്ടകാലാവസ്ഥയുണ്ടാവുകയും മരങ്ങള്‍ കൂട്ടത്തോടെ ഉണങ്ങിപ്പോകുകയും ചെയ്യും. കൃഷിയിടങ്ങളിലെ ചൂടുവര്‍ധന വിളകളെ സാരമായി ബാധിക്കും. കൂടുതല്‍ വനങ്ങള്‍ കാട്ടുതീ മൂലം കത്തിച്ചാമ്പലാകും, രോഗകാരികളായ കീടങ്ങളുടെ വളര്‍ച്ചക്കിത് കാരണമാകും. കള വളരും വിള നശിക്കും. മരങ്ങളില്ലാതാകുമ്പോള്‍ കീടങ്ങള്‍ വിളകളെ കുടുതലായി ആക്രമിക്കും. സംസ്ഥാനത്തെ കൃഷി അവതാളത്തിലാകും. കോഴി, നാല്ക്കാലികള്, മനുഷ്യന്, വീട്ടുമൃഗങ്ങള്‍ എന്നിവയ്ക്കെല്ലാം അന്തരീക്ഷത്തിലെ കാര്‍ബണ്‍ഡയോക്സൈഡിന്റെ അളവിലുണ്ടാകുന്ന വര്‍ധന രോഗങ്ങള്‍ക്കും വളര്‍ച്ചാ വ്യതിയാനങ്ങള്‍ക്കും ഇടയാക്കും. പുതിയ പുതിയ രോഗങ്ങള്‍ പ്രത്യക്ഷപ്പെടും.
രാജ്യങ്ങളുടെ സാമ്പത്തിക അടിത്തറവരെ ഇളക്കുവാന്‍ കാലാവസ്ഥാ വ്യതിയാനത്തിന് കഴിയും. കാലാവസ്ഥാ വ്യതിയാനത്തെ പറ്റി പഠിക്കുന്ന ഐപിസിസി പറയുന്നത് കോടിക്കണക്കിനാളുകള്‍ കാലാവസ്ഥാ വ്യതിയാനം മൂലം പരിസ്ഥിതി അഭയാര്‍ത്ഥികളാകുമെന്നാണ്. പ്രളയത്തില്‍ ദ്വീപുകള്‍ മുങ്ങും കാര്‍ഷിക തകര്‍ച്ചയും വനനാശവും വരള്‍ച്ച യും കാട്ടുതീയും വെള്ളപ്പൊക്കവും മൂലം ഭക്ഷ്യസുരക്ഷ തകരും, വിവിധ രാജ്യങ്ങളില്‍ അഭയാര്‍ത്ഥികള്‍ സൃഷ്ടിക്കപ്പെടും.
കേരളത്തിലെ പശ്ചിമഘട്ട മലമടക്കുകളിലെ വനമേഖല ഉണങ്ങുന്നതോടെ നമ്മുടെ ജലവൈദ്യുത പദ്ധതികള്‍ നോക്കുകുത്തികളാകും. തമിഴ്നാട്ടില്‍നിന്നുള്ള ചുടുകാറ്റ് കേരളത്തെ ഊഷരഭൂമിയാക്കുകയും മരുവല്‍ക്കരണം കൂടുതല്‍ ഭാഗങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യും. കാര്‍ഷികമേഖല ഉപ്പുവെള്ളവും കീടബാധയും ചൂടും കാലം തെറ്റുന്ന മഴയും മൂലം നശിച്ചില്ലാതാകും. ഖരമാലിന്യ സംസ്കരണം സൂക്ഷ്മാണുക്കളുടെ വിഘടന ശേഷിക്കുറവുമൂലം അവതാളത്തിലാകും.
താപനിലവര്‍ധന കൂടുതല്‍ ഫാനുകളും എസികളും പ്രവര്‍ത്തിക്കാനിടയാക്കി പരിസ്ഥിതി മലിനീകരണം കൂട്ടും. ഉപ്പുവെള്ളത്തിന്റെ വേലിയേറ്റം കിണറുകളും കുളങ്ങളും തടാകങ്ങളും മറ്റു ജലസ്രോതസ്സുകളും ഉപ്പുമയമാക്കും കുടിവെള്ള ലഭ്യത കുറക്കും. കായലുകളിലെ ഉപ്പു സാന്ദ്രത വര്‍ധിക്കും. ചൂടുമൂലം ജലഭ്യത കുറയുമ്പോള്‍ ജലസേചനം കുറയും വിളനാശം ഉത്പാദനത്തെ ബാധിക്കും. മഴ കുറയുമ്പോള്‍ ഭൂഗര്‍ഭ ജല റീചാര്‍ജിംഗ് തടസ്സപ്പെടും. മത്സ്യപ്രജനനത്തെ ബാധിക്കും അവ കൂട്ടത്തോടെ മറ്റിടങ്ങളിലേക്കു പോകും. മത്സ്യ സമ്പത്തിനെയും ഈ രംഗത്തെ തൊഴിലാളികളെയും അതു ബാധിക്കും.
സംസ്ഥാനത്ത് കാലാവസ്ഥാ വ്യതിയാനം അതികഠിനമായി ബാധിക്കുക ആലപ്പുഴ, പാലക്കാട് ജില്ലകളെയായിരിക്കുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. വയനാട്, ഇടുക്കി, തിരുവനന്തപുരം, കണ്ണൂര്‍ എന്നീ ജില്ലകളിലും കാലാവസ്ഥാ വ്യതിയാനത്തിന്റെ പിടിയിലകപ്പെടുമെന്ന പ്രവചനമുണ്ട്. സംസ്ഥാനത്ത് 3.34 കോടി ജനങ്ങളുണ്ട്. നമ്മുടെ ഹരിതവാതക ബഹിര്‍ഗമനം 50.08 ശതകോടി ടണ്‍ ആണ്. ഇതില്‍ വലിയ ഒരു ശതമാനം മീഥേന്‍ ആണ് അത് ഖര-ദ്രവ മാലിന്യ സംസ്കരണത്തിന്റെ അഭാവം മൂലമാണെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. മീഥേന്‍ കാര്ബണ്ഡയോക്സൈഡിനേക്കാള് 21 ഇരട്ടി ദോഷകരമാണ്.
2009 ലെ കണക്കനുസരിച്ച് സംസ്ഥാനത്തെ വനമേഖല 192.77 ദശലക്ഷം ചതുരശ്ര മീറ്ററാണത്രെ! കേരളത്തിലെ കാര്‍ബണ്‍ഡയോക്സൈഡിന്റെ അളവ് 209 ദശലക്ഷം ടണ്‍ ആണ്. സംസ്ഥാനത്തെ വനമേഖല കാര്‍ബണ്‍ ഡൈയോക്സൈഡിന്റെ ഉയര്‍ച്ച തടയുന്നതിന് പര്യാപ്തമല്ലെന്ന് പഠനങ്ങള്‍ പറയുന്നു. സംസ്ഥാനത്ത് 2030 ഓടെ ശരാശരി താപനിലയില്‍ 1.7 മുതല്‍ 1.8 വരെ ഡിഗ്രി സെല്‍ഷ്യസിന്റെ ഉയര്‍ച്ചയുണ്ടാകുമെന്ന് രേഖപ്പെടുത്തുന്നു. ഇതോടൊപ്പം പെയ്യുന്ന മഴയുടെ കാഠിന്യം മൂലം കൂടുതല്‍ മണ്ണൊലിപ്പും അതുവഴി ഫലസമ്പുഷ്ടമായ കൃഷിഭൂമിയിലെ മണ്ണ് നഷ്ടപ്പെടുമെന്നും അനുമാനിക്കുന്നു.
പശ്ചിമഘട്ട മലമടക്കുകളിലെ വനമേഖലയുടെ നാശം സംസ്ഥാനത്തെ കുടിവെള്ള ലഭ്യതയില്‍ പത്ത് ശതമാനം കുറവ് 2030 ന് മുമ്പ് ഉണ്ടാക്കും. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേര് ജോലി ചെയ്യുകയും ജീവസന്ധാരണം നടത്തുകയും ചെയ്യുന്ന മത്സ്യബന്ധന മേഖല തകരും. ഇതോടെ പാവപ്പെട്ട ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന തീരദേശമേഖല വറുതിയിലാകും. ടാങ്കര്‍ ലോറികളില്‍ വെള്ളം വാങ്ങുവാന്‍ കഴിവില്ലാത്തവന് കുടിവെള്ളത്തിനായി അലയേണ്ടിവരും. ധാന്യ ഉല്‍പ്പാദനത്തിലും പച്ചക്കറി വരവിലും മത്സ്യം, മാംസം എന്നിവയുടെ ലഭ്യതയിലും കുറവുണ്ടാകും. വിലക്കയറ്റം മൂലം ആളുകള്‍ പൊറുതി മുട്ടും. സംസ്ഥാനത്തിന്റെ പച്ചപ്പിനുമേല്‍ പോലും കരിനിഴല്‍ പരത്തുവാന്‍ കാലാവസ്ഥാ വ്യതിയാനത്തിനാകും.
ഇക്കാരണങ്ങളാല്‍ കാലാവസ്ഥാവ്യതിയാനത്തെ മറികടക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണം. 12-ാം പഞ്ചവത്സര പദ്ധതിയില്‍ കാലാവസ്ഥാവ്യതിയാനം കേരള കാലാവസ്ഥയില്‍ സൃഷ്ടിക്കുവാന്‍ പോകുന്ന പ്രതിസന്ധികളെ മറികടക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ ഊന്നല്‍ നല്‍കണം. നമ്മുടെ തീരദേശമേഖലയും ദ്വീപുകള്‍ക്ക് ചുറ്റും കണ്ടല്‍മരങ്ങള്‍ വെച്ചുപിടിപ്പിക്കണം. കേരളത്തിന്റെ തീരദേശം സംരക്ഷിച്ചിരുന്നത് ഒരുകാലത്ത് കണ്ടല്‍ക്കാടുകളായിരുന്നു. കരിങ്കല്‍ കെട്ടുകളല്ല. നദികളിലേക്ക് ഉപ്പുവെള്ളം ഇരച്ചു കയറുന്നത് തടയുവാന്‍ വേലിയേറ്റ സമയത്ത് അടക്കുവാനും വേലിയിറക്ക സമയത്ത് തുറക്കുവാനും കഴിയാവുന്ന റെഗുലേറ്റര്‍ കം ബ്രിഡ്ജുകള്‍ സ്ഥാപിക്കണം. ലഭിക്കുന്ന മഴവെള്ളം മൊട്ടക്കുന്നുകളും മലകളും വനവല്‍ക്കരിച്ച് ഭൂമിയ്ക്കടിയിലേക്ക് അരിച്ചിറക്കണം. സമഗ്രമായ ജലവിഭവ മാനേജ്മെന്റിന് രൂപം നല്‍കണം.
അണക്കെട്ടുകളുടെ വൃഷ്ടിപ്രദേശത്തെ നഷ്ടവനഭൂമികള് സാമൂഹ്യവനവല്‍ക്കരണം വഴി വനവല്‍ക്കരിക്കണം. കുന്നുകളുടെ മുകളില്‍ റബര്‍ കൃഷിയുണ്ടെങ്കില്‍ പോലും തലക്കാടുകള്‍ നിര്‍മിക്കണം. ഖര-ദ്രവമാലിന്യ സംസ്കരണം ഊര്‍ജ്ജിതമാക്കി മീഥേന്‍ ഉല്‍പ്പാദനം കുറയ്ക്കണം. ഹരിതനിര്മാണങ്ങള്ക്ക് ഊന്നല്‍ നല്‍കണം. നദീതീരങ്ങള്‍ മരങ്ങള്‍ വച്ചുപിടിപ്പിച്ച് സംസ്കരിക്കണം. കാവുകള്‍ സംരക്ഷിക്കണം. പാടശേഖരങ്ങള്‍ തരിശിടുന്നത് ഒഴിവാക്കി കൃഷി വ്യാപിപ്പിക്കണം. മിനി ജലസംസ്കരണ പ്ലാന്റുകള്‍ നിര്‍മിച്ച് കിണറുകളും കുളങ്ങളും ശുദ്ധജല വിതരണത്തിന് പ്രയോജനപ്പെടുത്തണം. അനേകം മത്സ്യസംരക്ഷണ കേന്ദ്രങ്ങള്‍ സൃഷ്ടിക്കണം.
കൂടുമത്സ്യക്കൃഷി പ്രോത്സാഹിപ്പിക്കണം. മത്സ്യപ്രജനനത്തിന് കൂടുതല്‍ കേന്ദ്രങ്ങള്‍ സൃഷ്ടിക്കണം. ജൈവകൃഷി വ്യാപിപ്പിക്കണം. വാഹന പുകമലിനീകരണം ഒഴിവാക്കുവാന്‍ പുക ടെസ്റ്റിംഗ് കാര്യക്ഷമമാക്കണം. ഗതാഗതക്കുരുക്ക് തടയുവാന്‍ നടപടി വേണം. മരങ്ങള്‍ നട്ടേ മരംമുറിക്കാനനുവദിക്കാവൂ. ഫാം ആനിമല്‍സിന്റെ രോഗങ്ങള്‍ക്ക് പുതിയ പ്രതിരോധമരുന്ന് ഉത്പ്പാദിപ്പിക്കണം. നഗരങ്ങളില്‍ വന്മരങ്ങളുടെ ശേഖരമായ ആര്‍ബൊറേറ്റം നിര്‍മിക്കണം. പാരമ്പര്യേതര ഊര്‍ജ്ജസ്രോതസ്സുകളായ സൗരോര്ജ്ജത്തേയും കാറ്റിനേയും കൂടുതല്‍ ഉപയോഗപ്പെടുത്തണം. 2030 ന് മുമ്പ് സംഭവിക്കാവുന്ന സംസ്ഥാനത്തെ കാലാവസ്ഥാവ്യതിയാന പ്രശ്നങ്ങള്‍ക്കെതിരെ യുദ്ധകാലാടിസ്ഥാനത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് നടപടികള്‍ ആരംഭിക്കണം.
ഡോ. സി.എം. ജോയ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: