ബംഗളൂരു: ബംഗളൂരു സ്ഫോടനക്കേസില്‍ വിചാരണത്തടവുകാരനായി പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനിക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഒന്നും ഇല്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. മദനിക്കെതിരെ കര്‍ണ്ണാടകത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂക്ഷമായ ആരോപണങ്ങളാണ് സുപ്രീം കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തില്‍ ഉന്നയിച്ചിരിക്കുന്നത്. ജാമ്യം കിട്ടാന്‍, തനിക്ക് ചികിത്സ നല്‍കിയില്ലെന്ന് മദനി കള്ളം പറയുകയാണ്, സത്യവാങ്്മൂലത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കുന്നു. മലയാളിയായ ജോര്‍ജാണ് കര്‍ണ്ണാടത്തിലെ ആഭ്യന്തര മന്ത്രി.
മദനിയുടെ ചികിത്സയ്ക്കായി സര്‍ക്കാര്‍ ഇതുവരെ നാലു ലക്ഷം രൂപ ചെലവാക്കി. നേത്ര ചികിത്സ അഗര്‍വാള്‍ ആശുപത്രിയിലും മറ്റു ചികിത്സകള്‍ മണിപ്പാല്‍ ആശുപത്രിയിലുമാണ് നടത്തിയത്, സര്‍ക്കാര്‍ തുടര്‍ന്നു.
സുപ്രീംകോടതി വിധിപ്രകാരം തനിക്ക് ലഭിക്കേണ്ട ചികിത്സ നിഷേധിച്ചെന്നും തന്റെ കാഴ്ച പൂര്‍ണ്ണമായും നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും കാണിച്ച് മദനി പരമോന്നത കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ പരാതിപ്പെട്ടിരുന്നു. കഴിഞ്ഞയാഴ്ച മദനിയുടെ ജാമ്യാപേക്ഷ പരിഗണിച്ച കോടതി ഇക്കാര്യത്തില്‍ നിലപാടറിയിക്കാന്‍ കര്‍ണാടക സര്‍ക്കാരിന് ഒരാഴ്ചത്തെ സമയം അനുവദിച്ചിരുന്നു.അതിനു നല്കിയ വിശദീകരണമായാണ് സത്യവാങ്മൂലം സമര്‍പ്പിച്ചത്. അതോടൊപ്പം തങ്ങളുടെ നിലപാട് വിശദീകരിക്കുന്ന രേഖകളും സര്‍ക്കാര്‍ കോടതിയില്‍ ഹാജരാക്കി. മദനിയുടെ ജാമ്യാപേക്ഷ ഇന്നാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. കര്‍ണാടക സര്‍ക്കാരിന്റെ വിശദീകരണവും വിശകലനം ചെയ്താകും ഉന്നത നീതി പീഠം തീരുമാനമെടുക്കുക.
ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ അന്തിമ തീരുമാനമെടുക്കാതെ സുപ്രീം കോടതി മാറ്റിവെക്കുകയായിരുന്നു. തുടര്‍ന്ന് ജൂണ്‍ മുപ്പതിനാണ് കേസ് കോടതി വീണ്ടും പരിഗണിച്ചത്. മദനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അദ്ദേഹത്തിന് ചികിത്സ നല്‍കണമെന്ന് ജാമ്യാപേക്ഷ പരിഗണിച്ച് കോടതി ആദ്യം നിര്‍ദേശിച്ചിരുന്നു. എന്നാല്‍ കര്‍ണാടക സര്‍ക്കാര്‍ അത് അനുഭാവപൂര്‍വം സ്വീകരിച്ചില്ലെന്നും വിചാരണ വേഗത്തില്‍ ആക്കണമെന്നുമാണ് മദനി ജാമ്യാപേക്ഷയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ജസ്റ്റിസ് ജെ. ചലമേശ്വറിന്റെ നേതൃത്വത്തിലുള്ള രണ്ടംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
98ലെ കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ പ്രതിയായതിനെത്തുടര്‍ന്ന് ഒന്‍പതു വര്‍ഷം ജയിലില്‍ കഴിഞ്ഞ മദനിയെ പിന്നീട് കോടതി വിട്ടയച്ചിരുന്നു. 2008ലെ ബംഗളൂരു സ്ഫോടനക്കേസില്‍ പ്രതിയായ മദനി ഇപ്പോള്‍ വിചാരണത്തടവുകാരനാണ്. സ്ഫോടനത്തിനു മുന്‍പും അതിനു ശേഷവും പലകുറി മദനി കേസിലെ മുഖ്യപ്രതി തടിയന്റവിട നസീറുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്നാണ് പോലീസിന്റെ ഒരു കണ്ടെത്തല്‍. ഇതു സംബന്ധിച്ച ഫോണ്‍വിളികളുടെ ലിസ്റ്റ് പോലീസ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. മദനിയുടെ ഭാര്യ സൂഫിയയുടെ പേരിലുള്ള ഫോണില്‍ നിന്നാണ് മദനി നസീറിനെ വിളിച്ചിരുന്നത്.
സ്ഫോടനങ്ങള്‍ക്കു ശേഷം നസീര്‍ മദനിയുടെ അന്വാറുശേരിയിലുള്ള ഓഫീസിലാണ് ഒളിവില്‍ കഴിഞ്ഞിരുന്നതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. നസീറിനെ പിന്നീട് ബംഗ്ലാദേശ് അധികൃതര്‍ പിടികൂടി മേഘാലയയ്ക്കു കൈമാറുകയായിരുന്നു.
2013 മാര്‍ച്ചില്‍ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കോടതി മദനിക്ക് അഞ്ചു ദിവസം ജാമ്യം നല്‍കിയിരുന്നു. അതേ വര്‍ഷം ഒക്ടോബര്‍ 21നാണ് മദനിക്ക് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നല്കാന് സുപ്രീം കോടതി ഉത്തരവിട്ടത്. ആശുപത്രിയില്‍ മദനിക്കൊപ്പം നില്ക്കാന് ഭാര്യ സൂഫിയയെയും കോടതി അനുവദിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: