തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സര്‍ക്കാര്‍ പൂര്‍ണപരാജയമെന്ന് ചൂണ്ടിക്കാട്ടി നല്കിയ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. കെ.സുരേഷ് കുറുപ്പ് എം.എല്‍.എയാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
420 മെഡിക്കല്‍ സീറ്റുകളിലാണ് മാനേജ്മെന്റ് അനധികൃതമായി പ്രവേശനം നടത്തിയതെന്ന അടിയന്തരപ്രമേയത്തിന് അനുമതി തേടിയ കെ സുരേഷ്കുറുപ്പ് എം.എല്‍.എ പറഞ്ഞു. 700 കോടിയോളം രൂപ മാനേജ്മെന്റുകള്‍ വിദ്യാര്‍ഥികളില്‍ നിന്നു കൊള്ളയടിച്ചു. ഇതിന് സര്‍ക്കാര്‍ കൂട്ട് നില്‍ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
മാനേജുമെന്റുകള്‍ വാങ്ങുന്ന കൊള്ളപണത്തില് നിന്ന് ബന്ധപ്പെട്ടവര്‍ക്ക് എന്ത് പാരിതോഷികം കിട്ടിയെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതനന്ദന് ചോദിച്ചു. 350 കോടി രൂപയുടെ കൊള്ളയാണ് ഈ കാര്യത്തില്‍ മാനേജുമെന്റുകള്‍ നടത്തിയിട്ടുള്ളതെന്നും വി.എസ് പറഞ്ഞു.
എന്നാല്‍ 12 സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ 10 എണ്ണം സര്‍ക്കാരുമായി ധാരണയ്ക്ക് മുന്നോട്ടുവന്നിട്ടുണ്ട്. ഒമ്പത് സ്വാശ്രയകോളേജുകളുമായി രണ്ട് ദിവസത്തിനകം കരാര്‍ ഒപ്പിടുമെന്നും ചര്‍ച്ചക്കും കരാറിന് തയ്യറാകാത്ത രണ്ട് മെഡിക്കല്‍ കോളേജുകള്‍ക്കെതിരെ നടപടി എടുക്കുമെന്നും മന്ത്രി ശിവകുമാര്‍ നിയമസഭയില്‍ പറഞ്ഞു. പ്രവേശനം നടത്തിയ ചില മെഡിക്കല്‍ കോളജുകള്‍ക്ക് അംഗീകാരമില്ല. അംഗീകാരമില്ലാത്ത കോളജുകള്‍ പ്രവേശനം നടത്തിയത് ഗൗരവമുള്ള വിഷയമാണെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ 50 ശതമാനം സീറ്റുകളില്‍ തൊട്ടുകളിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. 10 മെഡിക്കല്‍ കോളജുകള്‍ ചര്‍ച്ചയ്ക്ക് തയ്യാറായിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മന്ത്രിമാരുടെ മറുപടിയെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: