തിരുവനന്തപുരം: ബാലവേലയ്ക്കെത്തിച്ച ആറു കുട്ടികളെ തിരുവനന്തപുരത്തെ മിഠായി കമ്പനിയില്‍ നിന്നും രക്ഷിച്ചു. കൊഞ്ചിറവിളയിലെ എ.എ. ബ്രാന്‍ഡ്സ് മിഠായി എന്ന സ്ഥാപനത്തില്‍ നിന്നുമാണ് കുട്ടികളെ ഇന്നലെ രാവിലെ ചൈല്ഡ്ലൈന് അധികൃതര്‍ രക്ഷപ്പെടുത്തിയത്. തമിഴ്നാട് തിരുനെല്‍വേലി സ്വദേശികളായ സൂര്യ(15), മുത്തുരാജ്(15), മാരിശെല്‍വം(15), രാമന് കലൈഞ്ജം(16)രാം കുമാര്‍(16) എന്നിവരാണ് കമ്പനിയില്‍ ജോലിക്കു നിന്നത്.
ചൈല്ഡ്ലൈന് അധികൃതര്‍ക്കു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു റെയ്ഡ്. തമിഴ്നാട് സ്വദേശി വിക്ടറിന്റേതാണ് സ്ഥാപനം. ഇദ്ദേഹത്തെ അഡിഷണല്‍ ലേബര്‍ ഓഫീസര്‍ ചോദ്യം ചെയ്തു. കുട്ടികളെ ഇന്നു ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്കു മുന്നില്‍ ഹാജരാക്കും. കമ്മിറ്റി എടുക്കുന്ന തീരുമാനം അനുസരിച്ചായിരിക്കും മറ്റു നടപടികളെന്നും ചൈല്ഡ്ലൈന് അധികൃതര്‍ പറയുന്നു.
ഏഴു വര്‍ഷമായി ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നുണ്ട്. തമിഴ്നാട്ടില്‍ നിന്നും സ്ഥിരമായി ജോലിചെയ്യാന്‍ കുട്ടികളെ എത്തിക്കുന്നുണ്ടെന്നാണറിയുന്നത്. രക്ഷപ്പെടുത്തി എത്തിച്ച കുട്ടികള്‍ പറയുന്നത് ജോലി ചെയ്യാന്‍ വേണ്ടി വന്നതു തന്നെയാണെന്നാണ്. കൂടാതെ ഇവരുടെ പ്രായം ചോദിക്കുമ്പോള്‍ 18 ആയെന്നും പറയുന്നു. ഇതില്‍ സംശയം തോന്നിയ ചൈല്ഡ്ലൈന് അധികൃതര്‍ തൊഴില്‍ വകുപ്പില്‍ വിവരം അറിയിച്ചു.
കുട്ടികളില്‍ നിന്നു ലഭിച്ച ഫോണ്‍നമ്പരില്‍ ബന്ധുക്കളുമായി ബന്ധപ്പെട്ടിട്ടുണ്ട്. എന്നാല്‍, വീട്ടുകാരുടെ സമ്മതത്തോടെയാണ് ജോലിക്കു വന്നതെന്നാണ് കുട്ടികള്‍ ആവര്‍ത്തിച്ചു പറയുന്നത്. കുട്ടികള്‍ക്ക് 18 വയസ്സായിട്ടില്ലെന്നു ചൈല്ഡ്ലൈന് അധികൃതര്‍ പറയുന്നുണ്ട്. ബന്ധുക്കള്‍ ഇന്നെത്തും. കഴിഞ്ഞ ദിവസം ആലുവായിലെ മിഠായി കമ്പനിയില്‍ നിന്നു രണ്ട് തമിഴ്കുട്ടികള്‍ പീഡനം സഹിക്കാനാവാതെ രക്ഷപ്പെട്ട് ചൈല്‍ഡ്ലൈനില്‍ എത്തിയിരുന്നു. ആ കമ്പനിയും നടത്തിയിരുന്നത് തമിഴ്നാട് സ്വദേശി തന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: