486. രംഗനാഥഃ – ഭഗവാന് പങ്കെടുത്ത യുദ്ധങ്ങളില്‍ പ്രധാനം കുരുക്ഷേത്രത്തില്‍ വച്ച് കൗരവരും പാണ്ഡവരും തമ്മില്‍ നടന്നതാണ്. ആ യുദ്ധത്തില്‍ ആയുധമില്ലാതെയാണ് ഭഗവാന് യുദ്ധം ചെയ്തത്. കൗരവരുടെ പതിനൊന്നാം പാണ്ഡവരുടെ ഏഴും ഉള്‍പ്പെടെ പതിനെട്ടക്ഷൗഹിണിപ്പടയെ നിരായുധനായ ഭഗവാന് പൂര്‍ണമായി പരാജയപ്പെടുത്തുകയല്ല, നശിപ്പിക്കുകതന്നെ ചെയ്തു. യുദ്ധരംഗത്തിനും നാഥന് താനാണെന്നു തെളിയിച്ചു.
രംഗത്തിനു ദേവാലയം എന്ന അര്‍ത്ഥം സ്വീകരിച്ചാല്‍ രംഗനാഥനായി ഈ സ്തോത്രം വാഴ്ത്തുന്നത് ഗുരുവായൂരപ്പനെത്തന്നെ. തമിഴ്നാട്ടിലെ ശ്രീരംഗം ക്ഷേത്രത്തിലെ പ്രതിഷ്ഠാമൂര്‍ത്തിയുടെ പ്രഥിതമായ നാമം രംഗനാഥന് എന്നാണ്. തിരുപ്പതിയിലെ വെങ്കിടാചലപതിയും തിരുവനന്തപുരത്തെയും തിരുവട്ടാരെയും ശ്രീപത്മനാഭ പ്രതിഷ്ഠകളും ഭാരതത്തില്‍ ഉടനീളമുള്ള വൈഷ്ണവ ക്ഷേത്രങ്ങളിലെ പ്രതിഷ്ഠാമൂര്ത്തികളും രംഗനാഥന്മാരാണ്. ഇതിനെക്കാള്‍ ഏറെ പ്രധാനപ്പെട്ട മറ്റൊരു വ്യാഖ്യാനം ഈ നാമത്തിനുണ്ട്. എല്ലാ ക്ഷേത്രങ്ങളിലും എല്ലാ ഭക്തരുടെ ഉള്ളിലും പലരൂപത്തിലും നാമത്തിലും ആരാധിക്കപ്പെടുന്ന എല്ലാ ദേവമൂര്‍ത്തികളും രംഗനാഥന് തന്നെയാണ്. ”സര്വദേവ നമസ്കാരം കേശവം പ്രതിഗച്ഛരതി” എന്ന ചൊല്ല് സാര്‍ത്ഥകമാണ്. എല്ലാ ആരാധനയും സ്വീകരിക്കുന്നത് ഗുരുവായൂരപ്പന് തന്നെ.
487. രഘുവരഃ – രഘുവിന്റെ വംശത്തില്‍ പിറന്നവരില്‍ ശ്രേഷ്ഠന്, ശ്രീരാമന്. സൂര്യവംശത്തില്‍ ജനിച്ച രാജപരമ്പരയില്‍ പ്രസിദ്ധനായ ഒരു രാജാവായിരുന്നു രഘു. രഘുവിന്റെ പുത്രനായ അജന്റെ മകനായിരുന്നു ദശരഥന്. മഹാവിഷ്ണു ദശരഥപുത്രനായി രാമന് എന്നപേരില്‍ അവതരിപ്പിച്ചു. രഘുവിന്റെ വംശത്തില്‍ പിറന്നവരില്‍ ഏറ്റവും ശ്രേഷ്ഠനായിരുന്ന ശ്രീരാമനെ ഈ നാമം സ്തുതിക്കുന്നു.
488. രസജ്ഞഃ – രസത്തെകുറിച്ചറിഞ്ഞവന്. രസം എന്ന പദത്തിന് അനേകം അര്‍ത്ഥങ്ങളുണ്ടെങ്കിലും ഭഗവാന്റെ ഗുണങ്ങളുമായി ബന്ധപ്പെട്ടവ മാത്രമേ ഇവിടെ പരിഗണിക്കേണ്ടതുള്ളൂ. നാവുകൊണ്ടറിയുന്ന രുചിയെ രസം എന്നുപറയും. ഭക്ഷണത്തിന്റെ സ്വാദ് എന്നു പറയുന്ന ഈ അനുഭവം ജീവികളെ ഭക്ഷണത്തിന്റെ നേര്‍ക്ക് ആകര്‍ഷിക്കുന്നു. എതു ജീവിക്ക് ഏതുതരം ഭക്ഷണമാണാവശ്യമെന്നു തീരുമാനിച്ച് ആ ഭക്ഷണത്തിന്റെ രുചിതേടിപ്പിടിക്കാനും ആസ്വാദിക്കാനുമുള്ള അവയവഘടന ആ ജീവിക്കു കൊടുത്തനുഗ്രഹിക്കുന്ന ഭഗവാന് രസജ്ഞനാണ്.
(തുടരും)
ഡോ. ബി.സി.ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: