ന്യൂദല്‍ഹി: ഇന്ത്യയിലെ സര്‍ക്കാരിതര സംഘടനകളുടെ പ്രവര്‍ത്തനങ്ങളെ നിരീക്ഷിക്കണമെന്നും ഇവരുടെ വിദേശഫണ്ടിനെക്കുറിച്ച് അന്വേഷിക്കണമെന്നും ഇന്റലിജന്റ്സ് ബ്യൂറോ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നിര്‍ദ്ദേശം നല്‍കിയത് ഏതാനും ആഴ്ച മുമ്പാണ്. ‘ഗ്രീന്‍പീസ്’ എന്ന സര്‍ക്കാര്‍ ഇതര സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യന്‍ സാമ്പത്തിക മേഖലക്ക് തിരിച്ചടിയാകുമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാരിനോട് ഐബി ഇക്കാര്യം ആവശ്യപ്പെട്ടത്.
കേരളം അടക്കമുള്ള ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി ഏതാണ്ട് പതിനഞ്ചോളം സര്‍ക്കാരിതര സംഘടനകളാണ് വിവിധ തലത്തില്‍ പ്രവര്‍ത്തിച്ചുവരുന്നത്. സന്നദ്ധ സംഘടനകള്‍ എന്ന നിലയിലാണ് ഇവയില്‍ ഭൂരിഭാഗവും പ്രവര്‍ത്തിക്കുന്നത്. പാരിസ്ഥിതിക, മലിനീകരണ, സാമൂഹിക പ്രശ്നങ്ങള്‍ എന്നിവ ഉയര്‍ത്തിക്കാട്ടിയാണ് ഇവരുടെ പ്രവര്‍ത്തനം. സര്‍ക്കാര്‍ അനുമതി ഇല്ലാതെയും, അനുമതിയോടെയും പ്രവര്‍ത്തിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. ഓരോവര്‍ഷവും കോടികളാണ് ഇത്തരം സംഘടനകളിലേക്ക് വിദേശത്തു നിന്നും ഒഴുകിയെത്തുന്നത്. സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ ഏത് തരത്തിലാണ്, ഇവര്‍ക്ക് ഫണ്ട് ലഭിക്കുന്ന മാര്‍ഗം ഏതാണ് എന്നിവ കര്‍ശനമായും നിരീക്ഷിക്കാനും ഐബി നിര്‍ദ്ദേശിച്ചിട്ടുണ്ട്. സംഘടനകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കുന്നതിനെക്കുറിച്ച് പുനരാലോചിക്കണമെന്നും ആഭ്യന്തരമന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്തെ സമ്പദ് വ്യവസ്ഥക്ക് തിരിച്ചടി സൃഷിക്കുന്ന സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തനങ്ങളെ നിരീക്ഷിക്കാനുള്ള പുതിയ നീക്കം വലിയൊരു വഴിത്തിരിവായിരിക്കും.
വിദേശഫണ്ട് സ്വീകരിച്ചുകൊണ്ടുള്ള എന്‍ജിഒകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കുരുക്കിടാന്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് ചില നടപടികള്‍ തുടങ്ങിവെച്ചിരുന്നു. സന്നദ്ധ സംഘടനകളുടെ വിദേശഫണ്ടിനെക്കുറിച്ച് അന്വേഷിക്കണമെന്ന ആവശ്യം രാജ്യത്തിന്റെ വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നപ്പോഴാണ് അന്വേഷണം നടത്താന്‍ തീരുമാനിച്ചത്. കൂടംകുളം ആണവവിരുദ്ധ സമിതിക്ക് വിദേശഫണ്ട് ലഭിക്കുന്നുണ്ടെന്ന ആരോപണം ശക്തമായതും ആ സമയത്തായിരുന്നു. തുടര്‍ന്ന് ആരോപണം നേരിടുന്ന സംഘടനകളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി അവരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു.
വിദേശഫണ്ടുകള്‍ സ്വീകരിക്കുന്ന ഏതാണ്ട് 4,000ത്തോളം എന്‍ജിഒകളുടെ രജിസ്ട്രേഷന് ആഭ്യന്തരമന്ത്രാലയം റദ്ദാക്കി. 2010-ലെ ഫോറിന് കോണ്ട്രിബ്യൂഷന് രജിസ്ട്രേഷന് ആക്ട്(എഫ്സിആര്‍എ) പ്രകാരമാണ് രജിസ്ട്രേഷന് റദ്ദാക്കിയത്. 80 ദിവസത്തിനുള്ളില്‍ സംഘടനകള്‍ക്കെതിരെയുള്ള അന്വേഷണം പൂര്‍ത്തിയാക്കുകയാണ് ചെയ്തത്.
സംഘടനകളുടെ പ്രവര്ത്തനങ്ങളെക്കുറിച്ചല്ല, ഇവിടെ ആരോപണം ഉയരുന്നത്. ഇവര്‍ സ്വീകരിക്കുന്ന വിദേശ ഫണ്ടിന്റെ ഉറവിടത്തെക്കുറിച്ചാണ്. വിദേശ ഫണ്ടുകള്‍ സ്വീകരിക്കുന്ന പല സംഘനകളും അതിന്റെ വിവരങ്ങള്‍ തെറ്റായാണ് സര്‍ക്കാരിന് നല്‍കിയിരിക്കുന്നത്. ഫോറിന് കോണ്ട്രിബ്യൂഷന് രജിസ്ട്രേഷന് ആക്ട് വകുപ്പിന്റെ ഏറ്റവും പുതിയ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നത് സംഘടനകള്‍ക്ക് വിദേശത്തു നിന്നും ലഭിക്കുന്ന ഫണ്ടിന്റെ ഒരു ശതമാനത്തെക്കുറിച്ച് മാത്രമെ സര്‍ക്കാരിന് കണക്കുകള്‍ സമര്പ്പിക്കുന്നുള്ളുവെന്നാണ്. വിദേശഫണ്ടിന്റെ പ്രധാന ഉപഭോക്താക്കള്‍ മതസംഘടനകളും, നോണ്‍-പ്രൊഫിറ്റ് ഇന്സ്റ്റിറ്റിയൂഷന് രജിസ്ട്രേഷനുള്ള അക്കാദമിക് സ്ഥാപനങ്ങളുമാണ്.
2011-12 കാലയളവില്‍ 22,702 സംഘടനകളാണ് വിദേശഫണ്ട് സ്വീകരിച്ച് രസീത് കൈപ്പറ്റിയിരിക്കുന്നതെന്ന് എഫ്സിആറിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 11,546.29 കോടിയാണ് ഈ സംഘടനകള്‍ക്ക് ആകെ ലഭിച്ചത്. ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വേള്‍ഡ് വിഷന്‍ ഓഫ് ഇന്ത്യ എന്ന സംഘടനയാണ് ഏറ്റവും കൂടുതല്‍ പണം സ്വീകരിച്ചിരിക്കുന്നത്. 233.38 കോടിയാണ് ഒരു വര്‍ഷം ഇവര്‍ക്ക് വിദേശത്തു നിന്ന് ലഭിച്ചത്. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന മറ്റൊരു സന്നദ്ധ സംഘടനയാണ് രണ്ടാം സ്ഥാനത്ത്. 190 കോടിയാണ് ഇവര്‍ക്ക് ലഭിച്ചത്. പത്തനംതിട്ട ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബിലീവേഴ്സ് ചര്‍ച്ച് ഓഫ് ഇന്ത്യ എന്ന സംഘടനയാണ് ഇത്. ഈ സംഘടനക്കെതിരെ നിലവില്‍ നിരവധി ആരോപണങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.
ആന്ധ്രാപ്രദേശിലെ അനന്ദപൂരില് പ്രവര്‍ത്തിക്കുന്ന റൂറല്‍ ഡെവലപ്പ്മെന്റ് ട്രസ്റ്റാണ് മൂന്നാം സ്ഥാനത്ത്. 144.39 കോടിയാണ് ഇവര്‍ കൈപ്പറ്റിയത്. ദല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സൊസൈറ്റി ഓഫ് ചര്‍ച്ച് ഓഫ് ജീസസ് ക്രൈസ്റ്റ് ഓഫ് ലാറ്റര്‍ ഡേ സെയ്ന്റ് എന്ന സംഘടന 130.77 കോടി വാങ്ങിയിട്ടുണ്ട്. ദല്‍ഹിയില്‍ തന്നെ പ്രവര്‍ത്തിക്കുന്ന പബ്ലിക് ഹെല്‍ത്ത് ഫൗണ്ടേഷന് ഓഫ് ഇന്ത്യ 130.31 കോടി രൂപയും കൈപ്പറ്റിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: