അട്ടിമറികളും അത്ഭുതപ്രകടനങ്ങളും പലവട്ടം കണ്ട ലോകകപ്പില്‍ ഇനി ബാക്കിയുള്ളത് വെറും നാല് ടീമുകള്‍. കിരീടം നേടാന്‍ സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്ന നിലവിലെ ചാമ്പ്യന്മാരായ സ്പെയിന്, മുന്‍ ചാമ്പ്യന്മാരായ ഇറ്റലി, ഇംഗ്ലണ്ട് തുടങ്ങിയവര്‍ ഗ്രൂപ്പ് ഘട്ടത്തിലും ഉറുഗ്വെ പ്രീ ക്വാര്‍ട്ടറിലും മടങ്ങിയതോടെ 32 ടീമുകളുമായി തുടങ്ങിയ കാല്‍പ്പന്തുകളിയുടെ ലോകയുദ്ധം നാല് ടീമുകളിലേക്കായി ചുരുങ്ങിയത്. രണ്ട് ലാറ്റിനമേരിക്കന്‍ ടീമുകളും രണ്ട് യൂറോപ്യന്‍ ടീമുകളുമാണ് അവസാന നാലില്‍ ഇടംപിടിച്ചിരിക്കുന്നത്. ആതിഥേയരായ ബ്രസീല്‍, മുന്‍ ചാമ്പ്യന്മാരായ അര്‍ജന്റീന, ജര്‍മ്മനി, മൂന്നുതവണ ഫൈനലില്‍ കളിച്ചിട്ടും കിരീടം കിട്ടാക്കാനിയായ ഹോളണ്ട് എന്നീ രാജ്യങ്ങളാണ് ഇനി ലോകകപ്പില്‍ ബാക്കിയുള്ളത്. നാല് ടീമുകള്‍ക്കും കിരീടത്തിനായി ബാക്കിയുള്ളത് രണ്ട് കളിയും. സെമിഫൈനലും ഫൈനലും മാത്രം.
ഇതോടെ ലോകകപ്പിന്റെ ചരിത്രത്തിലാദ്യമായി ലാറ്റിനമേരിക്കന്‍ ഫൈനലിനും സാധ്യതയുണ്ട്. സെമിഫൈനലില്‍ ബ്രസീല്‍ ജര്‍മ്മനിയുമായും അര്‍ജന്റീന ഹോളണ്ടുമായും ഏറ്റുമുട്ടും. ബ്രസീലും അര്‍ജന്റീനയും യൂറോപ്യന്‍ എതിരാളികളെ കീഴടക്കിയാല്‍ സ്വപ്ന ഫൈനലിനാണ് ഇത്തവണ റിയോ ഡി ജനീറോയിലെ ചരിത്രപ്രസിദ്ധമായ മാരക്കാന സ്റ്റേഡിയം സാക്ഷ്യം വഹിക്കുക. ജര്‍മ്മനിയും ഹോളണ്ടും വിജയിച്ചാല്‍ ഓള് യൂറോപ്യന്‍ ഫൈനലിനും ഇത്തവണ സാധ്യത നിലനില്ക്കുന്നു. അതൊന്നുമല്ലെങ്കില്‍ ബ്രസീല്‍-ഹോളണ്ട്, ജര്‍മ്മനി-അര്‍ജന്റീന ഫൈനലും ഇത്തവണ അരങ്ങേറിയേക്കും.
ബ്രസീല്‍ തുടക്കത്തില്‍ മികച്ച പ്രകടനമായിരുന്നുവെങ്കിലും പിന്നീട് ആ നിലവാരം കാത്തുസൂക്ഷിക്കാന്‍ കഴിഞ്ഞില്ല. ഗ്രൂപ്പ് പോരാട്ടത്തില്‍ ക്രൊയേഷ്യയെയും കാമറൂണിനെയും തകര്‍ത്ത ബ്രസീല്‍ മെക്സിക്കോയോട് സമനില പാലിച്ചു. പ്രീ ക്വാര്‍ട്ടറില്‍ ചിലിക്കെതിരെ ഷൂട്ടൗട്ടിലാണ് കാനറികള്‍ വിജയിച്ചത്. കൊളംബിയക്കെതിരായ ക്വാര്‍ട്ടറില്‍ 2-1ന് വിജയിച്ചാണ് സെമിയിലെത്തിയത്. എന്നാല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ സൂപ്പര്‍താരം നെയ്മര്‍ക്കേറ്റ പരിക്കാണ് ആതിഥേയരെ ആറാം കിരീട നേട്ടത്തിലേക്കുള്ള പ്രയാണത്തില്‍ വിഷമിപ്പിക്കുന്നത്. ഒപ്പം ക്യാപ്റ്റന്‍ തിയാഗോ സില്‍വയുടെ സസ്പെന്‍ഷനും. ബ്രസീലിന്റെ അവസ്ഥയില്‍ നിന്ന് വലിയ വ്യത്യാസമൊന്നുമില്ല മറ്റ് മൂന്നു ടീമുകളുടെ കാര്യത്തിലും. ജര്‍മ്മനിയും അര്‍ജന്റീനയും കഷ്ടിച്ചാണ് കടന്നുകൂടിയതെങ്കില്‍ ഹോളണ്ടിന് കോസ്റ്ററിക്കയെ മറികടക്കാന്‍ പെനാല്‍റ്റി ഷൂട്ടൗട്ട് വരെ കാത്തിരിക്കേണ്ടിവന്നു.
ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ നിലവിലെ ലോകചാമ്പ്യന്മാരെ തകര്‍ത്തുതരിപ്പണമാക്കിയ ഹോളണ്ടിന് പിന്നീട് അതിനൊത്ത പ്രകടനം കാഴ്ചവെക്കാന്‍ കഴിഞ്ഞിട്ടില്ല. ഗ്രൂപ്പില്‍ ഓസ്ട്രേലിയക്കെതിരെ കഷ്ടിച്ച് കടന്നുകൂടിയ ഹോളണ്ട് ചിലിക്കെതിരെ ആധികാരിക വിജയം നേടി. എന്നാല്‍ ഈ പ്രകടനം പ്രീ ക്വാര്‍ട്ടറില്‍ ആവര്‍ത്തിക്കാന്‍ അവര്‍ക്ക് കഴിഞ്ഞതുമില്ല. മെക്സിക്കോക്കെതിരെ വിവാദ പെനാല്‍റ്റിയിലൂടെയാണ് ഡച്ച് പട കടന്നുകൂടിയത്.
ജര്‍മ്മനിയുടെ അവസ്ഥയും ഏതാണ്ട് ഇതുതന്നെയാണ്. ആദ്യ മത്സരത്തില്‍ പോര്‍ച്ചുഗലിനെ 4-0ന് തകര്‍ത്ത് ഗംഭീര തുടക്കം കുറിച്ചെങ്കിലും പിന്നീട് ഘാനക്കെതിരെ സമനിലയും അമേരിക്കയെ 1-0നും കീഴടക്കിയാണ് പ്രീ ക്വാര്‍ട്ടറിലെത്തിയത്. പ്രീ ക്വാര്‍ട്ടറിലും അള്‍ജീരിയ കനത്ത വെല്ലുവിളി ഉയര്‍ത്തിയെങ്കിലും 2-1ന് കീഴടക്കി അവസാന എട്ടില്‍ ഇടംപിടിച്ചു. ക്വാര്‍ട്ടറില്‍ ഫ്രാന്‍സിനെ 1-0ന് മറികടന്നാണ് ജര്‍മ്മനി സെമിയിലെത്തിയത്. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളില്‍ നിന്ന് ഹാട്രിക്കടക്കം നാല് ഗോളുകള്‍ നേടിയതൊഴിച്ചാല്‍ പിന്നീടുള്ള മത്സരങ്ങളില്‍ തോമസ് മുള്ളര്‍ അവസരങ്ങള്‍ പാഴാക്കുന്നതിലാണ് മികച്ചുനിന്നത്. മധ്യനിരയിലെ കരുത്തനായ മെസ്യൂട്ട് ഓസിലും വെറ്ററന്‍താരം ബാസ്റ്റിന് ഷ്വയ്ന്സ്റ്റീഗറുമാണ് ജര്‍മ്മന്‍ മുന്നേറ്റങ്ങളുടെ ചുക്കാന്‍ പിടിക്കുന്നത്. എന്നാല്‍ എതിരാളികള്‍ കരുത്തരാകുമ്പോള്‍ ജര്‍മ്മനി കൂടുതല്‍ അപകടകാരികളായി മാറും.
സെമിയിലെത്തിയ നാലാമത്തെ ടീമായ അര്‍ജന്റീനയുടെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല. മെസ്സി എന്ന സൂപ്പര്‍താരം ഇല്ലായിരുന്നെങ്കില്‍ അര്‍ജന്റീന ഗ്രൂപ്പ് ഘട്ടത്തിലേ പുറത്താകുമായിരുന്നു. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളിലും അര്‍ജന്റീനക്കായി ഗോള്‍ നേടിയത് മെസ്സി മാത്രമായിരുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ അര്‍ജന്റീനയും എതിരാളികളും തമ്മിലായിരുന്നില്ല പോരാട്ടം. ഈ പോരാട്ടങ്ങളെ മെസ്സിയും എതിരാളികളായി 11 പേരുമായുള്ള പോരാട്ടമെന്ന് വിശേഷിപ്പിക്കുന്നതാണ് ഉചിതം. കാരണം മെസ്സിയൊഴികെയുള്ളവര് തങ്ങളുടെ പ്രതിഭയുടെ നിഴലിലായിരുന്നു. പ്രീ ക്വാര്‍ട്ടറിലും ക്വാര്‍ട്ടറിലുമാണ് ഇതില്‍ നിന്ന് നേരിയ വ്യത്യാസം കണ്ടത്. പ്രീ ക്വാര്‍ട്ടറില്‍ ഏയ്ഞ്ചല്‍ ഡി മരിയയും ക്വാര്‍ട്ടറില്‍ ഹിഗ്വയിനുമാണ് അര്‍ജന്റീനയുടെ വിജയഗോള്‍ നേടിയത്. എന്നാല്‍ ഈ ഗോളുകള്‍ക്ക് പിന്നിലും മെസ്സിയുടെ മാന്ത്രിക കാലുകളായിരുന്നു.
എങ്കിലും ഒരു കാര്യം വ്യക്തമാണ്. ഈ നാലുടീമുകളും ഒന്നോ രണ്ടോ അവസരങ്ങളിലൊഴികെ അവരുടെ പേരിനും പെരുമയ്ക്കുമൊത്ത പ്രകടനം ഇതുവരെ പുറത്തെടുക്കാന്‍ കഴിഞ്ഞിട്ടില്ല. തമ്മില്‍ ഭേദം ഹോളണ്ടാണ്. റോബിന് വാന്‍ പെഴ്സിയും ആര്യന് റോബനുമായിരുന്നു ആദ്യ മത്സരങ്ങളില്‍ ഹോളണ്ടിന്റെ പടക്കുതിരകള്‍. എന്നാല്‍ നോക്കൗട്ട് ഘട്ടത്തിലെത്തിയപ്പോള്‍ കഴിഞ്ഞ ലോകകപ്പ് ഹീറോ വെസ്ലി സ്നൈഡര്‍ മധ്യനിരയില്‍ പൂര്ണ്ണഫോമിലേക്കുയരുന്നതാണ് കണ്ടത്. മെക്സിക്കോക്കെതിരായ പ്രീ ക്വാര്‍ട്ടറിലും കോസ്റ്ററിക്കക്കെതിരായ ക്വാര്‍ട്ടറിലും മിന്നുന്ന പ്രകടനമാണ് സ്നൈഡര്‍ നടത്തിയത്. ഗോളടിക്കുന്നതിനേക്കാള്‍ ഗോളടിപ്പിക്കുന്നതിലാണ് സ്നൈഡറുടെ വിരുത്. എന്നാല്‍ നിര്‍ണായക സമയത്ത് ഗോള്‍ നേടി ടീമിന്റെ രക്ഷകനാവാനും ഈ പത്താം നമ്പറുകാരന് കഴിയുന്നു.
എന്തായാലും ഇനിയുള്ള ഓരോ പോരാട്ടവും കിരീടം മാത്രം ലക്ഷ്യമാക്കിയുള്ളതായതിനാല്‍ തീപാറുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: