തൃശൂര്‍: പശ്ചിമഘട്ട സംരക്ഷണത്തില്‍ നിന്നും കേന്ദ്ര – കേരള സര്‍ക്കാരുകള്‍ പിന്മാറരുതെന്ന് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന വര്‍ക്കിങ്ങ് പ്രസിഡണ്ട് ബി. ആര്. ബലരാമന് ആവശ്യപ്പെട്ടു.
പശ്ചിമഘട്ടം വനംകയ്യേറ്റ മാഫിയയുടെ ഇടപെടല്‍ മൂലം നശിപ്പിക്കുകയാണ്. ഗാഡ്ഗില്‍ കമ്മറ്റി നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതിന് തടസം വനം കയ്യേറ്റ മാഫിയയുടെ താല്‍പ്പര്യങ്ങളാണ്. പ്രതിനിധി സമ്മേളന തീരുമാനങ്ങള്‍ വിശദീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോപണവിധേയരും കളങ്കിതരും അഴിമതിക്കാരും കുറ്റവാളികളുമായ ആളുകളെ സംരക്ഷിക്കുന്ന ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി പിരിച്ചു വിടണം, അന്യാധീനപ്പെട്ടതും, അനധികൃത കയ്യേറ്റങ്ങളും ഒഴിപ്പിച്ച് ക്ഷേത്രസ്വത്തുക്കള്‍ വീണ്ടെടുത്ത് സംരക്ഷിക്കുക, കടുത്ത വരള്‍ച്ച തടയാന്‍ കേരളത്തിന്റെ ജലസ്രോതസ്സുകള്‍ സംരക്ഷിക്കാന്‍ വേണ്ട നടപടികള്‍ ത്വരിതപ്പെടുത്തണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വിശ്വഹിന്ദു പരിഷത്ത് രൂപീകരണത്തിന്റെ അമ്പതാംവര്‍ഷത്തില്‍ വിപുലമായ സംഘടനാ പരിപാടികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. പൂജാക്രിയകള്‍ പഠിപ്പിക്കുന്ന കേരള അര്‍ച്ചക് പുരോഹിത പരിഷത്തിന്റെ നേതൃത്വത്തില്‍ 1000 ഹിന്ദുക്കളെ പൂജാക്രിയകള്ക്ക് സജ്ജരാക്കും. പിന്നാക്കം നില്ക്കുന്ന 150ല്‍ പരം കോളനികള്‍ ദത്തെടുത്ത് സേവന പ്രവര്‍ത്തനങ്ങള്‍ നടത്തും. ചിങ്ങം ഒന്നിന് രണ്ട് ലക്ഷം വൃക്ഷത്തൈകള്‍ നടും. മദ്യത്തിനും മയക്കുമരുന്നിനുമെതിരായ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കും. ആഗസ്റ്റ് 17ന് 250 താലൂക്ക് കേന്ദ്രങ്ങളില്‍ ശോഭായാത്രകള്‍ സംഘടിപ്പിക്കുന്നതിനും സമ്മേളനം തീരുമാനിച്ചതായി ബലരാമന് പറഞ്ഞു. വി.ജി.കണ്ണന്, കെ. വിപിന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: