ന്യൂദല്‍ഹി: അധികാരമേറ്റശേഷമുള്ള കന്നി അന്താരാഷ്ട്ര സമ്മേളത്തിന്റെ ഭാഗമാകാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരുങ്ങുന്നു. ബ്രസീല്‍ ആതിഥ്യം വഹിക്കുന്ന ബ്രിക്സ് ഉച്ചകോടിയില്‍ മോദി പങ്കെടുക്കും. ജൂലൈ 14 മുതല്‍ 16 വരെ ബ്രസീലിയ, ഫോര്‍ട്ടലെസ എന്നീ നഗരങ്ങളെ വേദിയാക്കിയാണ് ബ്രിക്സിന്റെ ആറാമത് സമ്മേളനം. 13ന് പ്രധാനമന്ത്രി ഇന്ത്യയില്‍ നിന്ന് യാത്ര തിരിക്കും. 16നു തന്നെ അദ്ദേഹം രാജ്യത്തേക്കു മടങ്ങുമെന്നാണ് ഉന്നത വൃത്തങ്ങള്‍ നല്കുന്ന സൂചന.
ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയായ ബ്രിക്സിലെ ഭരണാധിപന്മാരുടെ ഒത്തുചേരലില്‍ സുപ്രധാന വിഷയങ്ങള്‍ പരിഗണനയില്‍ വരും. യുഎന്‍ രക്ഷാ സമിതിയുടെ പരിഷ്കരണം അതില്‍ ഏറെ ശ്രദ്ധേയം. ബ്രിക്സ് വികസന ബാങ്കിനെപ്പറ്റിയും കാലാവസ്ഥാ വ്യതിയാനത്തെപ്പറ്റിയുമൊക്കെ സമ്മേളനം വീക്ഷണങ്ങള്‍ പങ്കുവയ്ക്കും.
ബ്രസീല്‍ പ്രസിഡന്റ് ദില്‍മ റൂസഫിന്റെ ക്ഷണപ്രകാരം അര്‍ജന്റീന, ചിലി, കൊളംബിയ, പെറു തുടങ്ങിയ ലാറ്റിനമേരിക്കന്‍ രാഷ്ട്രങ്ങളുടെ തലവന്മാരും സമ്മേളനത്തിനെത്തുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഉച്ചകോടിയെ വിപുലമായ ഉഭയകക്ഷിചര്ച്ചകളുടെ വേദിയാക്കാനാണ് പ്രധാനമന്ത്രിയുടെ തീരുമാനം. ദില്‍മ റൂസഫുമായുള്ള കൂടിക്കാഴ്ച്ചയില്‍ വ്യാപാരം, നിക്ഷേപം, ആരോഗ്യം, പരിസ്ഥിതി, ശാസ്ത്ര-സാങ്കേതികം തുടങ്ങിയ രംഗങ്ങളിലെ ഇന്ത്യ- ബ്രസീല്‍ ബന്ധം വിപുലപ്പെടുത്തുന്നതു സംബന്ധിച്ച് നിര്‍ദേശങ്ങള്‍ അദ്ദേഹം മുന്നോട്ടുവയ്ക്കും. റഷ്യന്‍ പ്രസിഡന്റ് വ്ളാദിമര്‍ പുടിന്, ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമ എന്നിവരുമായും പ്രധാനമന്ത്രി ചര്‍ച്ച നടത്തുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.
അംഗരാജ്യങ്ങളിലെ നേതാക്കള്‍ക്കു പുറമെ അതിഥികളായ ലാറ്റിനമേരിക്കന്‍ രാജ്യത്തലവന്മാരെയും മോദി നേരില്‍ക്കാണും. ചൈനീസ് പ്രസിഡന്റ് സി ജിന്‍പിങ്ങുമായുള്ള ചര്‍ച്ചയുടെ സമയക്രമം നിശ്ചയിച്ചിട്ടില്ലെന്ന് ഇതുസംബന്ധിച്ച ചോദ്യത്തിന് മറുപടിയായി വിദേശകാര്യ മന്ത്രാലയ വക്താവ് സയ്യിദ് അക്ബറുദ്ദീന്‍ പറഞ്ഞു. ഉച്ചകോടിയിലെ ചര്‍ച്ചകളുടെ സ്വഭാവം എന്തായാലും ഐക്യരാഷ്ട്ര സഭാ രക്ഷാസമിതിയുടെ നവീകരണമെന്ന നിര്‍ദേശം ഇന്ത്യ മുന്നോട്ടുവയ്ക്കുമെന്ന് സാമ്പത്തികബന്ധ കാര്യങ്ങളുടെ ചുമതലയുള്ള സെക്രട്ടറി സുജാത മെഹ്ത വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: