തൊടുപുഴ: സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും സ്പെഷ്യല്‍ യൂണിറ്റുകളിലും ആഴ്ചയില്‍ രണ്ട് പ്രാവശ്യം പോലീസുകാര്‍ നിര്‍ബന്ധമായും വ്യായാമം ചെയ്യണമെന്ന സംസ്ഥാന പോലീസ് മേധാവിയുടെ ഉത്തരവ് ഇനിയും നടപ്പിലായിട്ടില്ല. കഴിഞ്ഞ 13നാണ് ഇതുമായി ബന്ധപ്പെട്ടുള്ള സര്‍ക്കുലര്‍ സംസ്ഥാനത്തെ എല്ലാ പോലീസ് ഉദ്യോഗസ്ഥര്‍ക്കും പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്സില്‍ നിന്നും അയച്ചത്. എന്നാല്‍ ഈ ഉത്തരവ് സംസ്ഥാനത്തെ ഭൂരിപക്ഷം പോലീസ് സ്റ്റേഷനുകളിലും നടപ്പിലായിട്ടില്ല.
പോലീസുകാരുടെ സ്വഭാവസവിശേഷതകളെക്കുറിച്ച് വ്യാപകമായി പഠനം നടത്തിയ സമിതി നല്കിയ റിപ്പോര്‍ട്ടില്‍ പോലീസുകാര്‍ക്കിടയില്‍ വ്യായാമക്കുറവു മൂലമുള്ള രോഗങ്ങള്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് നര്‍ബന്ധ വ്യായാമം നടപ്പിലാക്കണമെന്ന തരത്തില്‍ ഇത്തരം ഒരു സര്‍ക്കുലര്‍ ഇറക്കുവാന്‍ സംസ്ഥാന പോലീസ് മേധാവിയെ പ്രേരിപ്പിച്ചത്. വെള്ളിയാഴ്ചകളിലുള്ള പരേഡിന് പുറമെ എല്ലാ തിങ്കളാഴ്ചയും, വ്യാഴാഴ്ചയും രാവിലെ ഏഴ് മുതല്‍ മുക്കാല്‍ മണിക്കൂര്‍ വരെ വ്യായാമം ചെയ്യണമെന്നാണ് നിര്‍ദ്ദേശം വന്നിരുന്നത്. യോഗ ഉള്‍പ്പടെയുള്ളവ പ്രാക്ടീസ് ചെയ്യുന്നതിന് പോലീസ് സേനയുടേയോ പുറത്തുള്ളതോ ആയ പരിശീലകന്റെ സഹായം തേടാനും അനുമതി നല്‍കിയിരുന്നു.
അതാത് ജില്ലാ പൊലീസ് സൂപ്രണ്ടുമാരാണ് ഇതിന് മേല്‍നോട്ടം നടത്തേണ്ടത്. ഇതോടൊപ്പം ജില്ലാ പോലീസ് ചീഫുമാരും മറ്റ് സ്പെഷ്യല്‍ യൂണിറ്റ് മേധാവികളും വ്യായാമം ചെയ്യണമെന്നും പറഞ്ഞിരുന്നു. പരിശീനത്തിനു മുമ്പ് ആവശ്യമായ മെഡിക്കല്‍ പരിശോധന നടത്തണമെന്നും, അന്‍പത് വയസിന് മേല്‍ പ്രായമുള്ള ഉദ്യോഗസ്ഥര്‍ക്ക് താല്പര്യമുണ്ടെങ്കില് മാത്രം വ്യായാമം ചെയ്താല്‍ മതിയെന്നുമാണ് ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്. നിലവില്‍ എ.ആര് ക്യാമ്പുകളില്‍ മാത്രമാണ് കൃത്യതയോടെ വ്യായാമപദ്ധതികള്‍ നടക്കുന്നത്.
സംഗീത് രവീന്ദ്രന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: