കോട്ടയം: ഇറാക്കില്‍ അകപ്പെട്ട നഴ്സുമാരുടെ മോചനത്തെ സംബന്ധിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് നടത്തിയ പ്രസ്താവന നന്ദിയില്ലാത്ത സമീപനമാണെന്ന് ബിജെപി ദേശീയ സെക്രട്ടറി പി.കെ കൃഷ്ണദാസ് പറഞ്ഞു. കോട്ടയം പ്രസ്സ്ക്ലബ്ബില്‍ മീറ്റ് ദ പ്രസ്സ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഭിനന്ദിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ പോലും നിന്ദിക്കരുത്. ഉത്തരവാദപ്പെട്ട ഒരു പാര്‍ട്ടിയുടെ സംസ്ഥാന നേതാവിന് യോജിച്ച പ്രസ്താവനയല്ലിത്. ഏതു പൊതുപ്രവര്‍ത്തകനും നന്മനിറഞ്ഞ മനസ്സിന്റെ ഉടമയായിരിക്കണം. മനസ്സില്‍ നന്മയില്ല. അതാണ് ഇത്തരം പ്രസ്താവനകള്‍ക്കു പിന്നില്‍. ഇറാക്കില്‍ അകപ്പെട്ട നഴ്സുമാരെ തിരികെ എത്തിക്കാനുള്ള നരേന്ദ്രമോദി സര്‍ക്കാരിന്റെ നയതന്ത്ര നീക്കങ്ങള്‍ ലോകം മുഴുവന്‍ അഭിനന്ദിച്ചതാണ്. സര്‍ക്കാരിന്റെ ചുമതലയാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍വ്വഹിച്ചത്. അതിനെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ ബിജെപിക്ക് താല്പര്യമില്ല.
സംസ്ഥാനത്തെ ഇടതുവലതു മുന്നണികള്‍ വികസന വിരുദ്ധ സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. വികസനവിഷയങ്ങള്‍ ചര്‍ച്ച നടത്തുക യല്ലാതെ നടപ്പാക്കാനോ പൂര്‍ത്തീകരിക്കാനോ ഇവര്‍ക്ക് താല്പര്യമില്ല. കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം, പാലക്കാട് കോച്ച് ഫാക്ടറി തുടങ്ങി നിരവധി പദ്ധതികള്‍ പറഞ്ഞു കേള്‍ക്കുന്നതല്ലാതെ ആത്മാര്‍ത്ഥമായി നടപ്പാക്കാന്‍ ഒരു നടപടിയുമില്ല. കേരളത്തിന്റെ സമഗ്ര വികസനത്തിന് സര്‍ക്കാരുമായി സഹകരിക്കാനും വികസന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താനും ബിജെപി തയ്യാറാണ്. എന്നാല്‍ അന്ധമായ ബിജെപി വിരോധത്തിന്റെ പേരില്‍ കേന്ദ്രസര്‍ക്കാരിനെതിരെ അനാവശ്യ പ്രക്ഷോഭം നടത്താനുള്ള ശ്രമങ്ങള്‍ ഒഴിവാക്കണം.
റയില്‍വേ ബജറ്റ് അവതരിപ്പിക്കുന്നതിന് ഏതാനും ദിവസം മുമ്പ് കേരളത്തിലെ റയില്‍വേ ആവശ്യങ്ങള്‍ എന്ന പേരില്‍ സംസ്ഥാന സര്‍ക്കാര്‍ നിവേദനം നല്‍കുന്നത് കാര്യങ്ങള്‍ നടപ്പാക്കിയെടുക്കാനല്ല. പിന്നീട് കുറ്റം പറയാനാണ്. അങ്കമാലി-ശബരിപാത അട്ടിമറിക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്. ശബരിമല തീര്‍ത്ഥാടകര്‍ക്ക് മാത്രമല്ല സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിന് ഉതകുമായിരുന്ന ഈ റയില്‍പാതയുടെ അലൈന്‍മെന്റിന് മാറ്റംവരുത്താന്‍ ഇപ്പോഴും ശ്രമിക്കുന്നു. ഇത് തോട്ടം മുതലാളിമാരുടെ സ്വാധീനത്തിന് വഴങ്ങിയുള്ളതാണ്.
സംസ്ഥാനത്തെ വിലക്കയറ്റത്തിന് നരേന്ദ്രമോദി സര്‍ക്കാരിനെ കുറ്റം പറയുന്നതില്‍ അര്‍ത്ഥമില്ല. റയില്ചരക്കു കൂലി ആറരശതമാനം കൂട്ടിയത് അരിവില കിലോയ്ക്ക് ഏഴ് രൂപ വര്‍ധിക്കാനിടയാക്കും എന്ന സംസ്ഥാന ഭക്ഷ്യമന്ത്രിയുടെ പ്രസ്താവന അസംബന്ധമാണ്. കേരളത്തില്‍ റയില്‍മാര്‍ഗ്ഗം അരി കൊണ്ടുവരുന്നത് എഫ്സിഐ മാത്രമാണ്. ഫുഡ് കോര്പ്പറേഷന് വിതരണം ചെയ്യുന്ന അരിയുടെ വില കേന്ദ്രസര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചിട്ടുമില്ല. ഇനി സംസ്ഥാനത്ത് നൂറ് ശതമാനം അരിയും റയില്‍മാര്‍ഗ്ഗം കൊണ്ടുവന്നാല്‍ പോലും ഒരു കിലോ അരിയ്ക്ക് 11 പൈസയുടെ വിലവര്‍ദ്ധന മാത്രമേ ഉണ്ടാകൂ. യാഥാര്‍ത്ഥ്യം ഇതായിരിക്കേ ഏഴുരൂപ വര്‍ദ്ധിക്കുമെന്ന സംസ്ഥാന ഭക്ഷ്യമന്ത്രിയുടെ പ്രസ്താവന കരിഞ്ചന്തക്കാരെയും പൂഴ്ത്തിവയ്പുകാരെയും സഹായിക്കാനുള്ളതാണ്.
ഇറക്കില്‍ നിന്ന് മടങ്ങിയെത്തിയ നഴ്സുമാരെ പുനരധിവസിപ്പിക്കാനുള്ള നടപടി സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കണം. കേന്ദ്ര സര്‍ക്കാരില്‍ കേരളത്തിന്റെ പ്രതിനിധി ഉണ്ടെങ്കില്‍ മാത്രമേ വികസനം ഉണ്ടാകൂ എന്ന ധാരണ ശരിയല്ല. കഴിഞ്ഞ യുപിഎ സര്‍ക്കാരില്‍ എട്ട് മന്ത്രിമാര്‍ ഉണ്ടായിരുന്നപ്പോള്‍ ലഭിച്ചതിനേക്കാള്‍ ഏറെ പദ്ധതികള്‍ നരേന്ദ്രമോദി സര്‍ക്കാരില്‍ നിന്നും സംസ്ഥാനത്തിന് ലഭിക്കുമെന്നും പി.കെ കൃഷ്ണദാസ് പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണനും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. പ്രസ് ക്ലബ് സെക്രട്ടറി ഷാലുമാത്യു സ്വാഗതവും പ്രസിഡന്റ് എസ്. മനോജ് നന്ദിയും പറഞ്ഞു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: