കഴിഞ്ഞ കാലങ്ങളില്‍ റെയില്‍വേ ബജറ്റ് അവതരിപ്പിച്ചപ്പോഴൊക്കെ അര്‍ഹമായ പരിഗണന ലഭിക്കാതെ കേരളം നിരാശപ്പെട്ടിരുന്നു. ന്യായമായ പല ആവശ്യങ്ങളും നേടിയെടുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരും വിജയിച്ചില്ല. ഈ സാഹചര്യത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലേറി ആദ്യമായി അവതരിപ്പിക്കുന്ന റെയില്‍വേ ബജറ്റില്‍ കേരളത്തെ കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ കൈവിടില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. റയില്‍വേക്ക് കേരളം കോടികളുടെ സംഭാവനയാണ് നല്‍കിയിരിക്കുന്നത്. എന്നാല്‍ കേന്ദ്രം കേരളത്തിന് നീക്കിവച്ച തുക ഒരു തരത്തിലും പര്യാപ്തമായിരുന്നില്ല എന്നതാണ് വസ്തുത. റെയില്‍വേ ബജറ്റില്‍ മറ്റ് സംസ്ഥാനങ്ങള്‍ ആവശ്യങ്ങള്‍ നേടിയെടുക്കുമ്പോള്‍ കേരളത്തിന് കിട്ടേണ്ടത് നേടിയെടുക്കാന്‍ സംസ്ഥാനത്തുനിന്നുള്ള എംപിമാരും പരിശ്രമിച്ചിരുന്നില്ല.
മുന്‍ വര്‍ഷങ്ങളില്‍ പ്രധാനമായും ആവശ്യം ഉന്നയിച്ചത് പുതിയ ട്രെയിനുകള്‍ക്ക് വേണ്ടിയായിരുന്നു.പക്ഷേ നിരാശയായിരുന്നു ഫലം.
പാലക്കാട്-പൊള്ളാച്ചി പുനലൂര്‍-ചെങ്കോട്ട പാത ബ്രോഡ്ഗേജ് പാതയായി രൂപാന്തരപ്പെടുത്തണം. വൈക്കം പിറവം, അമ്പലപ്പുഴ- ഹരിപ്പാട്, എറണാകുളം-തുറവൂര്‍ പാതയിരട്ടിപ്പിക്കല്‍ ഇപ്പോഴും മന്ദഗതിയിലാണ്. ഈ പാത യാഥാര്‍ത്ഥ്യമായാല്‍ സമയ നഷ്ടം കാര്യമായി കുറയ്ക്കാന്‍ സാധിക്കും. മാത്രമല്ല ട്രെയിനുകളുടെ ശരാശരി വേഗതയും മെച്ചപ്പെടുത്താന്‍ കഴിയും. ഷൊര്‍ണൂര്‍-മംഗലാപുരം പാതയുടെ വൈദ്യുതീകരണം കഴിഞ്ഞ 10 വര്‍ഷത്തിലേറെയായി ഇപ്പോഴും ശൈശവ ദശയിലാണ്.
നേമത്ത് റെയില്‍വേയുടെ 30 ഏക്കര്‍ സ്ഥലം ഉപയോഗശൂന്യമായി കിടക്കുകയാണ്. കൂടുതല്‍ സ്ഥലം ഏറ്റെടുക്കുന്നതിന് പരിസരവാസികളില്‍ നിന്നും എതിര്‍പ്പുമില്ല. നേമം ടെര്‍മിനല്‍ യാഥാര്‍ത്ഥ്യമാവുകയാണെങ്കില്‍ തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന് അത് പുതുജീവന്‍ നല്‍കുമായിരുന്നു. കൊച്ചുവേളിയിലെ കോച്ച് ഡിപ്പോ ഇതുവരെ പ്രവര്‍ത്തനക്ഷമമായിട്ടില്ല. 10 വര്‍ഷമായി ഇതിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. പാസഞ്ചറുകള്‍ മാത്രം നിര്‍ത്തുന്ന സ്റ്റേഷനായി നേമം മാറിയെന്ന് പറയേണ്ടിയിരിക്കുന്നു.
ഇന്ത്യന്‍ റെയില്‍വേക്ക് കനത്ത സംഭാവന നല്കുന്ന സംസ്ഥാനമായിട്ടും കേരള റെയില്‍വേകളുടെ അടിസ്ഥാന സൗകര്യ വികസനം ഇപ്പോഴും വളരെ ശോചനീയാവസ്ഥയിലാണ്. ഉപേക്ഷിക്കപ്പെട്ട കോച്ചുകളും വ്യത്തിരഹിതമായ റെയില്‍വേ സ്റ്റേഷനുകളും തീവണ്ടി യാത്ര കൂടുതല്‍ ക്ലേശകരമാക്കുന്നു.
പാലക്കാട് കോച്ച് ഫാക്്ടറി, ചേര്‍ത്തല വാഗണ്‍ ഫാക്ടറി എന്നിവയുടെ പ്രവര്‍ത്തനം കടലാസിലൊതുങ്ങിയിരിക്കുകയാണ്. ഈ പദ്ധതികള്‍ ഫണ്ടില്ലാത്തതിന്റെ പേരില്‍ മുടങ്ങരുതെന്ന കാരണത്താല്‍ കുറച്ച് തുക റെയില്‍വേ അനുവദിച്ചിരുന്നെങ്കിലും പദ്ധതി വേഗത്തിലാക്കുന്നതരത്തിലുളള നടപടികളൊന്നും ഉണ്ടായതുമില്ല.
സബര്‍ബന്‍ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നതിനുള്ള എല്ലാ സാധ്യതകളും കേരളത്തിനുണ്ടെന്നാണ് ഇതുവരെയുള്ള പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. മെമുപോലെ തുടര്‍ച്ചയായി ഹ്രസ്വദൂര തീവണ്ടികള്‍ ഓടിക്കുകയെന്നാതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കൂടുതല്‍ യാത്രക്കാരെ തീവണ്ടിയിലേക്ക് ആകര്‍ഷിക്കുന്നതിനും ഇതിലൂടെ സാധിക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ ഓട്ടോമാറ്റിക് സിഗ്നലിംഗ്, കോച്ചുകള്‍, സ്റ്റേഷന് വികസനം തുടങ്ങി അടിസ്ഥാന സൗകര്യമേഖലയെ കുടുതല്‍ അഭിവൃദ്ധിപ്പെടുത്തേണ്ടതായുണ്ട്. ഇതിനായി കൂടുതല്‍ തുക മുടക്കേണ്ടതായുണ്ട്.
പ്ലാറ്റ്്ഫോമുകള്ക്കിടയില് ലഭ്യമായിട്ടുള്ള സ്ഥലം സ്വദേശി സന്ദേശം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പ്രാദേശിക മാനവശേഷി ഉപയോഗിച്ച്് കാര്യക്ഷമമായി വിനിയോഗിക്കാന്‍ സാധിക്കണം. പ്രധാന റെയില്‍ വേ സ്റ്റേഷനുകളായ എറണാകുളം, തിരുവനന്തപുരം, കോഴിക്കോട്, തൃശൂര്‍ എന്നിവ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനും അതേ നിലവാരത്തില്‍ പരിപാലിക്കാനും കഴിയണം. ഇതിനായുള്ള പദ്ധതികളും റെയില്‍വേ ബജറ്റില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
കേരളത്തിലേക്ക് അന്യസംസ്ഥാന തൊഴിലാളികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ച സാഹചര്യത്തില്‍ ടിക്കറ്റ് ബുക്കിംഗ് എന്നത് അത്യന്തം ദുഷ്കരമായ ജോലിയാണിന്ന് .റിസര്‍വേഷന്‍ സമയപരിധി ദീര്‍ഘിപ്പിക്കുകയെന്നതാണ് ഈ പ്രശ്നം പരിഹരിക്കാന്‍ ആവശ്യം. ഇത്തരത്തില്‍ നേടിയെടുക്കേണ്ട പദ്ധതികള്‍ നിരവധിയുണ്ടായിട്ടും ബാഹ്യസമ്മര്‍ദ്ദങ്ങളാല്‍ സംസ്ഥാന സര്‍ക്കാര്‍ റെയില്‍വേ പദ്ധതി വികസനത്തിന് ആവശ്യമായ നടപടികള്‍ വേഗത്തിലാക്കുന്നില്ല. കൂടാതെ പദ്ധതികളില്‍ വെള്ളം ചേര്‍ക്കുകയും ചെയ്യുന്നു. മറ്റു റെയില്‍വേ സോണുകളില്‍ നിന്നുള്ള വാഗണുകളും ഉപേക്ഷിക്കപ്പെട്ട കൊച്ചുകളും കൊണ്ടുവന്ന് തള്ളുന്നതിനുള്ള ഇടമായി കേരളത്തിലെ റെയില്‍വേ സോണുകള്‍ മാറിയിരിക്കുന്നു. ഒരു വിനോദ സഞ്ചാര കേന്ദ്രം എന്ന നിലയില്‍ ഇത്തരമൊരു അവസ്ഥ ദൈവത്തിന്റെ സ്വന്തം നാടിന് മോശം പ്രതിച്ഛായ ആയിരിക്കും നല്‍കുക.
രഞ്ജിത് കാര്ത്തികേയന് (സ്വദേശി ജാഗരണ്‍ മഞ്ച് സംസ്ഥാന സംയോജകാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: