ആലപ്പുഴ: ബ്ലേഡ് മാഫിയയില്‍നിന്ന് സാധാരണക്കാരെ രക്ഷിക്കാന്‍ ആഭ്യന്തരമന്ത്രി പ്രഖ്യാപിച്ച വായ്പാ പദ്ധതികള്‍ നടപ്പാകുന്നില്ല. സഹകരണ ബാങ്കുകള്‍ വഴി അതിവേഗ വായ്പ ലഭ്യമാക്കുമെന്ന പ്രഖ്യാപനമാണ് പാഴിലായിരിക്കുന്നത്. പണത്തിനത്യാവശ്യമുള്ളവര് ബ്ലേഡ് മാഫിയയുടെ പിടിയില്‍ത്തന്നെ തുടരുകയാണ്.
സഹകരണ ബാങ്കുകളില്‍ നിന്ന് സ്വന്തം ജാമ്യത്തില്‍ പതിനായിരം രൂപയും പരസ്പര ജാമ്യത്തില്‍ 20,000 രൂപയും അപേക്ഷിക്കുന്ന അന്നുതന്നെ ലഭ്യമാക്കുമെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം. എന്നാല്‍ ഈ വായ്പക്ക് ബാങ്കുകളെ സമീപിക്കുന്നവരോട് സര്‍ക്കാരില്‍നിന്ന് ഉത്തരവുണ്ടായിട്ടില്ലെന്നാണ് പല ബാങ്ക് അധികൃതരും പറയുന്നത്.
ആഭ്യന്തരമന്ത്രി മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ പ്രഖ്യാപനം നടത്തിയതല്ലാതെ നിര്‍ദ്ദേശം താഴേത്തട്ടില്‍ വരെ നടപ്പാക്കാന്‍ ഔദ്യോഗിക നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്നാണ് അറിയുന്നത്. ജില്ലാ ബാങ്കുകള്‍ക്ക് അറിയിപ്പുകള് ലഭിക്കാത്തതിനാല്‍ പ്രാഥമിക സഹകരണബാങ്കുകളിലേക്ക് അവിടെനിന്ന് അറിയിപ്പു പോയിട്ടില്ല.
12 ശതമാനം പലിശയ്ക്ക് സ്വര്‍ണവായ്പ നല്‍കണമെന്ന് സഹകരണ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന മന്ത്രിയുടെ പ്രഖ്യാപനവും പാഴ്വാക്കായി. ബ്ലേഡ് മാഫിയ സംഘങ്ങളെക്കാളും മൂര്‍ച്ചയോടെയാണ് പല സഹകരണ ബാങ്കുകളും കെഎഫ്സി അടക്കമുള്ള പൊതുമേഖലാ സ്ഥാപനങ്ങളും ജനങ്ങളുടെ കഴുത്തറക്കുന്നതെന്നും പരാതി വ്യാപകമാണ്. പല സഹകരണ ബാങ്കുകളിലും സാധാരണക്കാര്‍ക്ക് വായ്പകള്‍ അപ്രാപ്യമാണ്. ഇതുമൂലം ജനങ്ങള്‍ വീണ്ടും അത്യാവശ്യ കാര്യങ്ങള്‍ക്ക് ബ്ലേഡ് മാഫിയകളെ ആശ്രയിക്കേണ്ട ഗതികേടിലാണ്.
എന്നാല്‍, സര്‍ക്കാര്‍ നിര്‍ദ്ദേശം സഹകരണ ബാങ്ക് രജിസ്ട്രാറിന് ലഭിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. പക്ഷേ, ബാങ്കുകളുടെ പ്രവര്‍ത്തന സമയം എട്ടുമണിമുതല്‍ എട്ടുമണിവരെയാക്കണമെന്ന നിര്‍ദ്ദേശവും മറ്റു നിര്ദ്ദേശങ്ങള്ക്കൊപ്പമുണ്ട്. ഇത് വിവിധ ബാങ്കു ജീവനക്കാരുടെ യൂണിയനുകള്‍ക്ക് അംഗീകരിക്കാന്‍ മടിയുണ്ട്. ഈ സാഹചര്യത്തില്‍ ഈ നിര്‍ദ്ദേശം നടപ്പാക്കുന്നതിനുള്ള തടസങ്ങള്‍ പൊതുജനങ്ങള്‍ക്ക് ഏറെ പ്രയോജനകരമായ മറ്റു നിര്‍ദ്ദേശങ്ങള്‍ പ്രാബല്യത്തിലാകുന്നതിനും തടസമായിരിക്കുകയാണ്.
പി. ശിവപ്രസാദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: