ന്യൂദല്‍ഹി: പാര്‍ലമെന്ററി നടപടിക്രമങ്ങളില്‍ പുത്തന്‍ കീഴ്വഴക്കങ്ങള്‍ക്ക് തുടക്കമിട്ട് ബിജെപി. ചോദ്യോത്തരവേള നിര്‍ത്തിവെച്ച് വിലക്കയറ്റം ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം ഉടന്‍തന്നെ അംഗീകരിച്ച രാജ്യസഭയിലെ ബിജെപി നടപടിയാണ് പ്രതിപക്ഷ ബെഞ്ചിന്റെ അഭിനന്ദനം ക്ഷണിച്ചുവരുത്തിയത്. വിലക്കയറ്റത്തിന് കാരണമായ മുന്‍ യുപിഎ സര്‍ക്കാരിന്റെ നടപടികള്‍ എണ്ണിയെണ്ണിപ്പറഞ്ഞ് സാഹചര്യം പരമാവധി മുതലാക്കാനും അരുണ്‍ ജെയ്റ്റ്ലിയുടെ നേതൃത്വത്തില്‍ ഭരണപക്ഷത്തിനായി. എന്നാല്‍ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ലോക്സഭ ഇന്നലെ നടപടിക്രമങ്ങളിലേക്ക് കടക്കാതെ പിരിഞ്ഞു.
രാജ്യസഭയില്‍ രാവിലെ സഭ സമ്മേളിച്ചപ്പോള്‍ത്തന്നെ ചോദ്യോത്തരവേള നിര്‍ത്തിവെച്ച് വിലക്കയറ്റം ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷപാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. അംഗീകരിച്ച ഭരണകക്ഷി നേതാവ് അരുണ്‍ ജെയ്റ്റ്ലി സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ചെയറിനെ അറിയിച്ചു. ഭരണപക്ഷത്തിന്റെ നടപടി മാതൃകാപരമാണെന്ന് സിപിഎം കക്ഷി നേതാവ് സീതാറാം യെച്ചൂരിയുള്‍പ്പെടെയുള്ളവര്‍ അഭിനന്ദിച്ചു.
കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്ത് ജനജീവിതത്തെ ബാധിക്കുന്ന നിരവധി വിഷയങ്ങള്‍ അടിയന്തര പ്രാധാന്യത്തോടെ സഭയില്‍ അവതരിപ്പിക്കാന്‍ പ്രതിപക്ഷമായ ബിജെപി ശ്രമിച്ചിട്ടും ഭരണപക്ഷം അനുവദിച്ചിരുന്നില്ല. എന്നാല്‍ ഇത്തവണ ബിജെപി അതിനു തയ്യാറായത് പ്രതിപക്ഷത്തെ അത്ഭുതപ്പെടുത്തി. തുടര്‍ന്ന് നടന്ന ചര്‍ച്ചയ്ക്ക് ശേഷം വിലക്കയറ്റത്തിന് കാരണമായത് യുപിഎ സര്‍ക്കാരിന്റെ ഭരണമാണെന്നും കേന്ദ്രസര്‍ക്കാര്‍ വിലക്കയറ്റം നിയന്ത്രിച്ച് നിര്‍ത്താനുള്ള ദൗത്യം ആരംഭിച്ചതായും ജെയ്റ്റ്ലി മറുപടി നല്കി.
ആവശ്യത്തിലധികം സവാളയും ഉരുളക്കിഴങ്ങും സംഭരിച്ചിട്ടുണ്ടെന്നും പരിഭ്രാന്തരാകേണ്ട യാതൊരു സാഹചര്യവും നിലവിലില്ലെന്നും ജയ്റ്റ്ലി പറഞ്ഞു. വിതരണത്തിലെ അഭാവംകൊണ്ടാണ് ചില ഇനങ്ങള്‍ക്ക് വില വര്‍ദ്ധിക്കുന്നത്. ഇതു കൃത്യമാക്കാന്‍ ചുരുങ്ങിയ ആഴ്ചകള്‍ കൊണ്ട് സാധിക്കില്ല. എന്നാല്‍ ഏറ്റവും ആശ്ചര്യകരമായ കാര്യം, ഏതു പാര്‍ട്ടിയാണോ നമ്മുടെ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ ഇത്തരത്തിലാക്കിയത് അവര്‍ ഇന്നതിന്റെ പഴി മറ്റുള്ളവരുടെ മേല്‍ ചാര്‍ത്താന്‍ നോക്കുന്നു എന്നതാണ്, ജെയ്റ്റ്ലി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ധനമന്ത്രിയുടെ വിശദീകരണത്തിനു ശേഷവും പ്രതിപക്ഷ കക്ഷികള്‍ സഭ ബഹിഷ്ക്കരിച്ചു.
ലോക്സഭ രാവിലെ സമ്മേളിച്ചതു മുതല്‍ ബഹളമയമായി. ചോദ്യോത്തരവേള നിര്‍ത്തിവെച്ചുള്ള ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറായപ്പോള്‍ വോട്ടിംഗോടു കൂടിയുള്ള ചര്‍ച്ച വേണമെന്നായി പ്രതിപക്ഷ നിലപാട്. അനാവശ്യ നിലപാട് തുടര്‍ന്നതോടെ ആദ്യം 12 വരെയും പിന്നീട് 2 വരെയും ഒടുവില്‍ ഇന്നലത്തേക്കും പിരിഞ്ഞു. പിന്‍നിരയില്‍ മാത്രം ഇരുന്നിട്ടുള്ള രാഹുല്‍ഗാന്ധി മുന്‍നിരയില്‍ ബഹളക്കാര്ക്കൊപ്പം ചേര്‍ന്നതും സഭയിലെ വേറിട്ട കാഴ്ചയായി. പ്രതിപക്ഷനേതൃസ്ഥാനം കോണ്‍ഗ്രസിന് നല്‍കാത്തതാണ് സഭാനടപടികള്‍ നടത്താന്‍ അനുവദിക്കാതെ ബഹളം വയ്ക്കുന്നതിന് കാരണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വിലയിരുത്തല്‍.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: